ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് ഇന്ത്യയില്‍ ബാലറ്റിലൂടെയാണെന്നതു ശരിതന്നെ. നാളെ അതും ഇന്റര്‍നെറ്റു സംവിധാനമുപയോഗിച്ചാകുന്ന കാലം വന്നേക്കാം. അതവിടെ നില്ക്കട്ടെ. ഇപ്പോള്‍ ഒരു ഇന്റര്‍നെറ്റ് വോട്ടിംഗ് നടക്കുന്നുവെന്നു സങ്കല്‍പ്പിക്കുക. ആരായിരിക്കും ജയിക്കുക. സംശയമില്ല ജയം ബിജെപിക്കായിരിക്കും. വിജയം നരേന്ദ്രമോദിക്കും. പറയുന്നത് ഒരു പഠന റിപ്പോര്‍ട്ടാണ്. ‘ഇന്ത്യാസ് മോസ്റ്റ് മെന്‍ഷന്‍ഡ് പൊളിറ്റിക്കല്‍ ലീഡേഴ്സ്’ എന്ന പേരില്‍ ഈ വര്‍ഷം ഏപ്രില്‍ മുതല്‍ പുറത്തിറക്കുന്ന ഓണ്‍ലൈന്‍ ഇന്റര്‍നെറ്റ് വിശകലന പഠന റിപ്പോര്‍ട്ടിന്റെ ഒക്ടോബര്‍ എഡിഷനിലാണ് ഈ വിവരം.
റിപ്പോര്‍ട്ടു പറയുന്നത് ഓണ്‍ലൈന്‍ പരാമര്‍ശങ്ങളും ചര്‍ച്ചകളും വിലയിരുത്തി അതിനെ തെരഞ്ഞെടുപ്പു ഫലമാക്കി മാറ്റിയെടുത്ത് കണക്കാക്കിയാല്‍ നരേന്ദ്ര മോദിയും ബിജെപിയും പാട്ടുംപാടി ജയിക്കുമെന്നാണ്.
മോദിക്ക് തൊട്ടുപിന്നിലുണ്ട് രാഹുല്‍ ഗാന്ധി. മൂന്നാമത് മന്മോഹന് സിംഗും തൊട്ടു പിന്നില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്രിവാളുമാണ്. ഇവര്‍ക്കെല്ലാം ഒടുവിലാണ് സോണിയാ ഗാന്ധിക്കു സ്ഥാനം.
സോഷ്യല്‍ മീഡിയാ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ബ്ലോഗ്വര്‍ക്സ് 20 നേതാക്കളുടെ ഓണ്‍ലൈനിലെ സംവാദങ്ങളും അവരുടെ അഭിപ്രായങ്ങള്‍ക്കു കിട്ടുന്ന ഷെയറുകളും മറ്റും സൂക്ഷ്മമായും ശാസ്ത്രീയമായും വിലയിരുത്തിയാണ് റിപ്പോര്‍ട്ടു തയ്യാറാക്കിയിട്ടുള്ളത്.
പാറ്റ്നയിലെ പ്രസംഗമാണ് മോദിക്ക് ഒക്ടോബറില്‍ ഈ വമ്പിച്ച പിന്തുണ നേടിക്കൊടുത്തത്. അതേ സമയം സിബിഐ അന്വേഷണത്തിന് തയ്യാറാണെന്നും താന്‍ നിയമത്തിനതീതനല്ലെന്നും ഉള്ള മന്‍മോഹന്‍സിംഗിന്റെ പ്രസ്താവനയാണ് പിന്തുണ നേടിക്കൊടുത്തതെന്ന് ബ്ലോഗ്വര്‍ക്സ് സ്ഥാപകന്‍ രാജേഷ് ലാല്‍വാനി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: