മന്ത്രങ്ങളുടെ ഉച്ചാരണം അകത്തുനിന്ന് കേള്‍ക്കുന്നുണ്ട് എന്നല്ലാതെ ആരേയും പുറത്തുകാണുന്നില്ല. എത്രനേരം ഇങ്ങിനെ നില്ക്കേണ്ടിവരും? ചുമച്ചു നോക്കി. ഒരു ദിക്കില്‍നിന്നും ഒരു പ്രതികരണവും ഇല്ല. ദീര്‍ഘയാത്രയുടെ അസ്വസ്ഥതകളേക്കാള്‍, ഭാവിയെകുറിച്ച് വ്യക്തമായ ബോധമില്ലാത്തതുകൊണ്ടുള്ള വിഷമത്തിനേക്കാള്‍, കടുത്തതാണ് ഈ കാത്തുനില്‍ക്കല്‍. കുടുംബം ക്ഷേത്രപരിസരത്ത് കാത്തിരിയ്ക്കുകയാണ്. ‘തിരിച്ചുപോയി കുറച്ചു കഴിഞ്ഞു വരാം. അപ്പോഴേയ്ക്ക് തേവാരം കഴിഞ്ഞ് ഗൃഹനാഥന് പുറത്തു വരുമായിരിയ്ക്കാം.’ കൃഷ്ണശര്‍മ്മ സ്വയം പറഞ്ഞ് തിരിഞ്ഞതേ ഉള്ളൂ അപ്പോഴേയ്ക്കും പ്രതീക്ഷയുടെ പ്രകാശം പോലെ ദേഹം മുഴുവന്‍ വെള്ള വസ്ത്രം കൊണ്ട് മൂടി ഓലക്കുടയും പിടിച്ച് ആരോ വരുന്നതു കണ്ടു. മുളച്ചു പൊന്താന്‍ നനവുകാക്കുന്ന വിത്തിന്റെ നിറഞ്ഞ പ്രതീക്ഷയോടെ നിന്നു. കുടകൊണ്ട് മുഖം മറച്ച് രക്ഷപ്പെട്ടു പോകുന്നപോലെ ധൃതിപിടിച്ച് അകത്തേയ്ക്കു പോകുകയാണ്. ശ്രദ്ധ പിടിച്ചു പറ്റാന്‍ മുരടനക്കി നോക്കി. ഒരു പ്രതികരണവും ഉണ്ടായില്ല. വളരെ പ്രതീക്ഷയര്‍പ്പിച്ച് എത്തിച്ചേര്‍ന്ന പ്രദേശം ഇങ്ങിനെ ആണോ? അതിഥ്യമര്യാദയുടെ കണികപോലുമില്ലാത്ത സമൂഹത്തിലാണോ ഇനി മേലില്‍ ഭാവിമുളപ്പിയ്ക്കേണ്ടത്?
പ്രഭാതസൂര്യന് മരങ്ങള്ക്കിടയില്ക്കൂടി രശ്മികള്‍ നീട്ടി മുറ്റത്ത് മായക്കാഴ്ചകള്‍ ഉണ്ടാക്കുന്നുണ്ട്. ഉള്ളിലുള്ള പ്രതീക്ഷകള്‍ പ്രതിഫലിച്ചായിരുന്നു മരങ്ങളില്‍ ആതിഥ്യഭാവവും കാക്കകളില്‍ ഉദ്വേഗവും പശുക്കുട്ടിയില്‍ അതിഥിയിലുള്ള ആകാംക്ഷയും കണ്ടത്. അവയിലെല്ലാം നിസ്സങ്ഗഭാവമേ ഉള്ളൂ എന്നതാണ് സത്യം. അപമാനിതനായതിന്റെ കറുപ്പ് മനസ്സില്‍ പടരാന്‍ തുടങ്ങി. പെട്ടെന്ന് പിന്നില്‍ നിന്ന് ഒരു സ്ത്രീശബ്ദം. ഞെട്ടിത്തിരിഞ്ഞ് നോക്കിയപ്പോഴാണ് നിലത്തേയ്ക്ക് തുറിച്ചു നോക്കുന്ന മുലകളുമായി ഒരു സ്ത്രീ മലയാളത്തില്‍ എന്തോ പറയുന്നു. ഒന്നും മനസ്സിലായില്ല. പ്രതീക്ഷ ഉണങ്ങിക്കരിഞ്ഞിടത്ത് കള മുളച്ചതുപോലെ പ്രാകൃതഭാഷ. വഴിഞ്ഞു വന്ന കോപം കാരണം തിരിഞ്ഞു നടക്കാനാണ് തോന്നിയത്. ഭൂതകാലത്തില്‍ നിന്ന് ഗുരുവിന്റെ ശാസന താക്കീതു നല്കുന്നതുപോലെ തോന്നി. ‘വികാരം വിവേകത്തിന് വഴികാട്ടിയാകരുത്.’ കഴിവതും ആംഗ്യങ്ങളും ഭാവങ്ങളും ചേര്‍ത്ത് ‘ഉത്തരദേശത്തു നിന്നു ചൊമാരിയെ കാണാന്‍ വന്ന കൃഷ്ണശര്‍മ്മയാണ്.’ എന്ന് സംസ്കൃതത്തില്‍ പറഞ്ഞു.
അകത്തുനിന്ന് വ്യക്തമായ സംസ്കൃതത്തില്‍ കനിവിയന്ന ആധികാരികമായ സ്ത്രീശബ്ദം പുറത്തുവന്നു. അദ്ദേഹം ദേവയജനം ചെയ്യുകയാണ്. അതുകഴിഞ്ഞാല്‍ ഉടനെ വരും എന്ന് അതിഥിയോട് പറയാന്‍ മുന്നില്‍ നില്ക്കുന്ന സ്ത്രീയോട് പൂമുഖത്ത് പറയുന്നതായിരുന്നു ആ ശബ്ദം. തുടര്‍ന്ന് കയറി ഇരിയ്ക്കാന്‍ പറയാനുള്ള അപേക്ഷയും. കുടുംബം ക്ഷേത്രത്തിനടുത്ത് ഇരിയ്ക്കുകയാണെന്ന് അവരെ അറിയിച്ചപ്പോള്‍ അവരെ വേഗം ഇങ്ങോട്ടുകൊണ്ടുപോരാന് ഉള്ള സൗകര്യങ്ങള്‍ ചെയ്തുകൊടുക്കാന്‍ മുന്നിലുള്ള സ്ത്രീയോട് അകത്തുനിന്ന് പറഞ്ഞു. അതിഥിയ്ക്ക് മനസ്സിലാകണം എന്നുള്ളതുകൊണ്ടാകാം ഇതെല്ലാം ശുദ്ധ സംസ്കൃതത്തിലായിരുന്നു. പറഞ്ഞിരുന്നത്. പിന്നീട് മലയാളത്തില്‍ എന്തൊക്കെയോ പറയുന്നതു കേട്ടു. അര്‍ദ്ധനഗ്നയായ സ്ത്രീ ഗൃഹസ്ഥയുടെ ദാസിയായിരിയ്ക്കാം. കേരളത്തില്‍ ബ്രാഹ്മണസ്ത്രീകള്‍ ഘോഷാസമ്പ്രദായം കാരണം അന്യപുരുഷന്മാരെ നേരിട്ടു കാണുകയോ സംസാരിയ്ക്കുയോ ഇല്ലെന്ന് കേട്ടിട്ടുണ്ട്. അതുകൊണ്ടാകും നേരത്തെ കുടകൊണ്ടു മറച്ചു പോയതും ആതിഥ്യ മര്യാദ പ്രകടിപ്പിയ്ക്കാത്തതും. ഇവിടുത്തെ ആചാരങ്ങള്‍ ഉത്തരഭാരതീയനായ തനിയ്ക്ക് വഴങ്ങുമോ?
കാലിന്റെ പുറകുവശത്ത് ഒരു തണുപ്പനുഭവപ്പെട്ടപ്പോള്‍ കൃഷ്ണശര്‍മ്മ ഞെട്ടി പിന്തിരിഞ്ഞു നോക്കി. മുമ്പ് കണ്ട പശുക്കുട്ടി.പശുക്കുട്ടി അതിന്റെ അമ്മയോട് അതിഥി വന്ന കാര്യം പറയാന്‍ പോയതുതന്നെ ആയിരിയ്ക്കും. കാക്കകള്‍ ഇപ്പോള്‍ ‘കാ കാ’ എന്ന് പറയാതെ അതിഥിയെ മനസ്സിലായി എന്ന ഭാവത്തില്‍ മുറ്റത്തേയ്ക്കു പറന്നിരുന്നു. മനസ്സിനനുസരിച്ച് കാഴ്ചകളുടെ അര്ത്ഥത്തിന് വലിയ വ്യത്യാസം വരും. അറിയാതെ കൃഷ്ണശര്‍മ്മയുടെ മുഖത്ത് ചിരി വിടര്‍ന്നു.
അര്‍ദ്ധനഗ്നയായ സ്ത്രീ കൂടെ പോരാന്‍ തയ്യാറായി എന്ന് ഭാവം കൊണ്ട് മനസ്സിലായി. ഭാഷയാവശ്യമില്ലാത്ത ബഹുമാനഭാവം അവരുടെ മുഖത്തുണ്ട്. അത് വലിയ ആശ്വാസം തന്നെയാണ്. പക്ഷേ അതിഥിയെ ഗൃഹത്തിലുള്ളവര്‍ തന്നെ സ്വീകരിയ്ക്കുകയാണ് മര്യാദ.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: