കോഴിക്കോട്: പശ്ചിമഘട്ട സംരക്ഷണത്തിനായി തയ്യാറാക്കപ്പെട്ട മാധവ്ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ക്കെതിരായ സഭാനേതൃത്വത്തിന്റെ കുപ്രചാരണങ്ങള്‍ പൊളിയുന്നു. മാധവഗാഡ്ഗില്‍ റിപ്പോര്‍ട്ട് തള്ളിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പരിഗണിച്ചതോടെ പശ്ചിമഘട്ട സംരക്ഷണത്തിനുള്ള കേന്ദ്രസര്‍ക്കാരിന്റെ ആത്മാര്‍ത്ഥത ചോദ്യംചെയ്യപ്പെട്ടിരുന്നു. എന്നാല്‍ മാധവ്ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ക്കെതിരെ സഭാനേതൃത്വം എതിര്‍പ്പ് ശക്തമാക്കുകയായിരുന്നു. റിപ്പോര്‍ട്ടുകള്‍ മലയാളത്തില്‍ ലഭ്യമല്ലെന്നും കര്‍ഷകരുടെ ഭാഗം കേട്ടില്ലെന്നുമായിരുന്നു പ്രധാന ആരോപണം. പ്രകൃതി സംരക്ഷണസമിതി പ്രവര്‍ത്തകര്‍ മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് സംക്ഷിപ്തരൂപത്തില്‍ മലയാളത്തില്‍ പരിഭാഷപ്പെടുത്തി വ്യാപകമായി വിതരണംചെയ്തതോടെ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരായ പ്രചാരണത്തിന്റെ മുനയൊടിഞ്ഞിരുന്നു. സംസ്ഥാന ജൈവവൈവിധ്യബോര്‍ഡ് ഇന്നലെ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടും മലയാളത്തില്‍ പരിഭാഷപ്പെടുത്തി ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിച്ചതോടെ സഭാനേതൃത്വത്തിന്റെ പ്രധാന ആരോപണം പൊളിയുകയാണ്.
കര്‍ഷകരെ കുടിയിറക്കുമെന്നും മലയോര മേഖലകളില്‍ കൃഷിയിറക്കാന്‍ കഴിയില്ലെന്നും മറ്റുമായിരുന്നു കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെ നടന്ന പ്രചാരണങ്ങള്‍. കര്‍ഷകര്‍ കുടിയിറങ്ങേണ്ടിവരുമെന്ന ശക്തമായ പ്രചാരണമാണ് മലയോരമേഖലയെ രക്തരൂഷിതമായ സംഘര്‍ഷത്തിലെത്തിച്ചത്. എന്നാല്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ മലയാളരൂപം പുറത്തുവന്നതോടെ സഭാനേതൃത്വത്തിന്റെ കുപ്രചാരണങ്ങള്‍ ഒന്നൊന്നായി തകരുകയാണ്.
റിപ്പോര്ട്ട്കര്ഷകവിരുദ്ധമെന്ന് പറഞ്ഞവര്‍ റിപ്പോര്‍ട്ടിലെ കര്‍ഷക സൗഹൃദസമീപനങ്ങളും നിര്‍ദ്ദേശങ്ങളും വളച്ചൊടിക്കുകായിരുന്നു. പരിസ്ഥിതി മൃദുല പ്രദേശങ്ങളില്‍ ഖാനനം, പാറഖനനം, മണല്‍ വാരല്‍ എന്നിവ നിരോധിക്കണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇപ്പോള്‍ ഖാനനം നടക്കുന്ന പ്രദേശങ്ങളില്‍ അടുത്ത അഞ്ചു വര്‍ഷത്തിനുള്ളിലോ ഖാനന പാട്ടകാലാവധികഴിയുമ്പോഴോ ഏതാണ് മുമ്പേവരുന്നത് ആ സമയത്ത് ഖാനന പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്നാണ് നിര്‍ദ്ദേശിക്കുന്നത്.
കര്‍ഷകരുടെ താല്പര്യത്തിനെതിരെയാണ് ഖാനനമാഫിയകള് മലയോര മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. കര്‍ഷകരെ തെറ്റിദ്ധരിപ്പിച്ച് ഖാനനമാഫിയകളുടെ താത്പര്യംസംരക്ഷിക്കാനാണ് സഭാനേതൃത്വം പ്രവര്‍ത്തിക്കുന്നത് എന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. വൈദ്യുതി പദ്ധതികള്പാടില്ല, ജലവൈദ്യുതി പദ്ധതികള്‍ അനുവദിക്കാം, റെഡ്കാറ്റഗറിയില് പെട്ടവ്യവസായങ്ങള് നിരോധിക്കണം, 20,000 ചതുരശ്രമീറ്ററിലേറെ വ്യാപ്തിയുള്ള ടൗണ്‍ഷിപ്പുകള്‍ നിരോധിക്കണം, ഈ പ്രദേശങ്ങളുമായി ബന്ധപ്പെട്ട തീരുമാനങ്ങളില്‍ റെഗുലേറ്ററി സംവിധാനത്തിനൊപ്പം പ്രാദേശിക സമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പുവരുത്തണം. പദ്ധതികള്‍ക്ക് ഗ്രാമസഭയുടെ അംഗീകാരം വേണം, പ്രാദേശിക സമൂഹവുമായി ചര്‍ച്ച ചെയ്താവണം വന്യജീവി ഇടനാഴികളുടെ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യേണ്ടത് തുടങ്ങിയവയാണ് കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നത്.
മലയോര കര്‍ഷകരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന റിപ്പോര്‍ട്ടിനെതിരെയാണ് സഭാനേതൃത്വം സമരം ആസൂത്രണം ചെയ്തതെന്ന് കര്‍ഷകസമൂഹത്തിന് വ്യക്തമാവുകയാണ്. പരിസ്ഥിതി സംരക്ഷണത്തിനായുള്ള മുഴുവന്‍ പ്രവര്‍ത്തനങ്ങള്‍ക്കും മലിനീകരണം തടയുന്നതിനും കേന്ദ്രസര്‍ക്കാര്‍ ഫണ്ടുവകയിരുത്തണമെന്നും റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു.
കര്‍ഷകസൗഹൃദവും പരിസ്ഥിതി സൗഹൃദവുമായ റിപ്പോര്‍ട്ടിനെതിരെയാണ് സഭാനേതൃത്വം വന്‍കലാപം ആസൂത്രണം ചെയ്തതെന്ന് വ്യക്തമായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: