കൊച്ചി: 57-ാമത് സംസ്ഥാന സ്കൂള്‍ അത്ലറ്റിക് മീറ്റിന് ഇന്ന് തുടക്കം കുറിക്കുമ്പോള്‍ മനസ്സിലുയരുന്ന ഏകചോദ്യം കഴിഞ്ഞ തവണ അനന്തപുരിയില്‍ പാലക്കാട് കെട്ടിപ്പൊക്കിയ കോട്ട ഇത്തവണ എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ തകരാതെ നിലനിര്‍ത്തുമോ എന്നാണ്. കഴിഞ്ഞ കൊല്ലം തിരുവനന്തപുരത്ത് 15 പോയിന്റിന്റെ വ്യത്യാസത്തില്‍ എറണാകുളത്തെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് കൗമാര കായികമേളയുടെ ചരിത്രത്തിലാദ്യമായി പാലക്കാട് കിരീടം സ്വന്തമാക്കിയത്. പറളി, മുണ്ടൂര്‍, കല്ലടി സ്കൂളുകളുടെ കുതിപ്പിലായിരുന്നു പാലക്കാടന്‍ കാറ്റ് അനന്തപുരിയില്‍ ആഞ്ഞുവീശിയത്. അതേസമയം കഴിഞ്ഞ തവണ കൈവിട്ട കിരീടം തിരിച്ചുപിടിക്കാനുള്ള വാശിയിലാണ് ആതിഥേയരായ എറണാകുളം. റവന്യൂ സ്കൂള്‍ കായികമേളയില്‍ ഉജ്ജ്വല പ്രകടനം നടത്തിയ കോതമംഗലം സെന്റ് ജോര്‍ജ് എച്ച്എസിന്റെയും മാര്‍ബേസിലിന്റെയും കരുത്തിലാണ് എറണാകുളം ഒരുവര്‍ഷത്തെ ഇടവേളക്കുശേഷം കിരീടം തിരിച്ചുപിടിക്കാന്‍ തയ്യാറെടുക്കുന്നത്.
28 വീതം സ്വര്‍ണ്ണവും വെള്ളിയും 23 വെങ്കലവും മടക്കം 272 പോയിന്റ് നേടിയാണ് സംസ്ഥാന സ്കൂള്‍ കായികമേളയുടെ ചരിത്രത്തിലാദ്യമായി പാലക്കാട് ഓവറോള്‍ കിരീടം ചൂടിയത്. 28 സ്വര്‍ണ്ണവും 30 വെള്ളിയും 24 വെങ്കലവും നേടി രണ്ടാം സ്ഥാനത്തെത്തിയ എറണാകുളത്തിന് 257 പോയിന്റും 10 സ്വര്‍ണ്ണവും 8 വെള്ളിയും 8 വെങ്കലവുമടക്കം 84 പോയിന്റുമായി കോഴിക്കോട് മൂന്നാംസ്ഥാനവും കരസ്ഥമാക്കിയിരുന്നു. എറണാകുളം ജില്ലയുടെ ട്രിപ്പിള്‍ ഹാട്രിക്ക് എന്ന സ്വപ്നം തകര്‍ത്താണ് പാലക്കാട് കൗമാര കായികമേളയില്‍ പുതിയ ചരിത്രം കുറിച്ചത്.
ഈ വര്‍ഷവും പറളി, മുണ്ടൂര്‍, കല്ലടി എന്നീ സ്കൂളുടെ ബലത്തില്‍ തന്നെയാണ് പാലക്കാട് കിരീടം നിലനിര്‍ത്താന്‍ എറണാകുളത്തെത്തുന്നത്. 178 അംഗ സംഘമാണ് കിരീടം നിലനിര്‍ത്താന്‍ ഇറങ്ങുന്നത്. ഇതില്‍ 94 ആണ്‍കുട്ടികളും 74 പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു. കഴിഞ്ഞ വര്‍ഷം തിരുവനന്തപുരത്ത് ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ സ്കൂളുകളില്‍ മൂന്നാം സ്ഥാനത്തെത്തിയ പറളി എച്ച്എസ് നില മെച്ചപ്പെടുത്താനൊരുങ്ങിയാണ് മഹാരാജാസ് കോളേജ്ഗ്രൗണ്ടില്‍ ഇറങ്ങുന്നത്. 20 വീതം ആണ്-പെണ്‍കുട്ടികളുള്‍പ്പെടെ 40 അംഗ സംഘത്തെയാണ് പറളി അണിനിരത്തുന്നത്. കല്ലടിയില്‍ നിന്ന് 25 ആണ്‍കുട്ടികളും 23 പെണ്‍കുട്ടികളും ഇറങ്ങുമ്പോള്‍ മുണ്ടൂര്‍ സ്കൂളില്‍ നിന്ന് 21 കൗമാര താരങ്ങളും മീറ്റിനിറങ്ങും. കഴിഞ്ഞ വര്‍ഷങ്ങളിലെപ്പോലെ ദീര്‍ഘദൂരങ്ങളില്‍ ആധിപത്യം ഉറപ്പിക്കാനാണ് പറളി വരുന്നതെങ്കില്‍ സ്പ്രിന്റ്, ജമ്പ് ഇനങ്ങളില്‍ തങ്ങളുടെ കരുത്ത് തെളിയിക്കാനുറച്ചാണ് കല്ലടിയുടെ പടപ്പുറപ്പാട്.
ഏഷ്യന്‍ സ്കൂള്‍ ഗെയിംസിലെ സ്വര്ണ്ണമുത്തുകളായ മുണ്ടൂര്‍ സ്കൂളിന്റെ പി.യു. ചിത്രയാണ് പാലക്കാട് ജില്ലയുടെ സൂപ്പര്‍താരം. കഴിഞ്ഞ സ്കൂള്‍മീറ്റില്‍ ക്രോസ് കണ്‍ട്രിയടക്കം നാല് സ്വര്‍ണ്ണം നേടിയ ചിത്ര ഇത്തവണയും ഈ നേട്ടം ആവര്‍ത്തിക്കാനുള്ള ഒരുക്കത്തിലാണ്. എന്നാല്‍ ലോക സ്കൂള്‍ മീറ്റില്‍ പങ്കെടുക്കുന്നതിനാല്‍ മൂന്ന് പ്രധാന താരങ്ങള്‍ ഇത്തവണ പാലക്കാടിനായി ഇറങ്ങില്ല എന്നത് അവര്‍ക്ക് തിരിച്ചടിയാണ്. കഴിഞ്ഞ ഏഷ്യന്‍ സ്കൂള്‍ മീറ്റില്‍ 800, 1500 മീറ്ററുകളില്‍ സ്വര്‍ണ്ണവും സാഫ് ജൂനിയന്‍ മീറ്റില്‍ വെള്ളിയും നേടിയ പറളിയുടെ മുഹമ്മദ് അഫ്സല്, ഏഷ്യന്‍ സ്കൂള്‍ മീറ്റില്‍ ലോംഗ്ജമ്പില്‍ സ്വര്‍ണ്ണം നേടിയ കല്ലടി സ്കൂളിന്റെ അബ്ദുള്ള അബൂബക്കര്‍, കല്ലടിയുടെതന്നെ സി. ബബിത എന്നിവരുടെ അഭാവം പാലക്കാടിന്റെ കുതിപ്പിന് തിരിച്ചടിയാവുമെന്ന് ഉറപ്പാണ്. എന്നാല്‍ ഇവരുടെ അഭാവത്തിലും മികച്ച പ്രകടനം നടത്താമെന്ന പ്രതീക്ഷയിലാണ് പാലക്കാട് ടീം. പറളിയുടെ ജിഷ എന്‍.വിയും (400, 400 മീ. ഹര്‍ഡില്‍സ്, 200), കെ.ടി. നീന (3 കി. നടത്തം) തുടങ്ങിയവരാണ് പാലക്കാട് ജില്ലയുടെ സൂപ്പര്‍ താരങ്ങള്‍. ഇവരുടെ ബലത്തില്‍ തന്നെയാണ് പാലക്കാട് ഇത്തവണയും കിരീടം നിലനിര്‍ത്താനായി കളത്തിലിറങ്ങുന്നത്.
174 അംഗ വമ്പന്‍ സംഘവുമായാണ് ആതിഥേയരായ എറണാകുളം ഇറങ്ങുന്നത്. ഇതില്‍ 58 പേര് കോതമംഗലം സെന്റ് ജോര്‍ജ് എച്ച്എസ്എസില്‍ നിന്നും 44 പേര് കോതമംഗലം മാര്‍ബേസില്‍ എച്ച്എസ്എസില്‍ നിന്നുമാണ്.
സ്പോര്‍ട്സ് ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: