കൊച്ചി: പുതിയ വേഗവും ഉയരവും ദൂരവും കണ്ടെത്താനുള്ള കൗമാര കായികമേളക്ക് ഇന്ന് കൊടിയേറ്റം. ഇനിയുള്ള നാല് നാളുകളില്‍ എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ട് തീപാറും പോരാട്ടത്തിന് വേദിയൊരുക്കും. ഏഷ്യയിലെ ഏറ്റവും വലിയ കായികമേളയായ സംസ്ഥാന സ്കൂള്കായികമേളക്കാണ് ഇന്ന് അരങ്ങുണരുന്നത്. സീനിയര്‍ വിഭാഗം ആണ്‍കുട്ടികളുടെ 5000 മീറ്റര്‍ ഓട്ടത്തോടെയാണ് മേളക്ക് തുടക്കമാവുക. ആദ്യദിവസമായ ഇന്ന് 18 ഫൈനലുകള്‍ നടക്കും. ഏഷ്യന്‍ സ്കൂള്‍ അത്ലറ്റിക് മീറ്റില്‍ സ്വര്‍ണ്ണ മെഡല്‍ ജേത്രി പാലക്കാട് മുണ്ടൂരിന്റെ പി.യു. ചിത്ര കഴിഞ്ഞ വര്‍ഷത്തെപ്പോലെ നാല് സ്വര്‍ണ്ണം ലക്ഷ്യമിട്ട് ഇന്ന് ആദ്യ പോരിനിറങ്ങും. സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററിലാണ് ചിത്ര ഇന്ന് മത്സരിക്കാനിറങ്ങുന്നത്.
കഴിഞ്ഞ വര്‍ഷം പ്രായവിവാദത്തില്പ്പെട്ട് കൈവിട്ട കിരീടം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെ എറണാകുളം നിലനിര്‍ത്താനായി പാലക്കാടും ഇറങ്ങുന്നതോടെ പോരാട്ടം ഏറെ ആവേശത്തിലേക്കുയരും.
മത്സരങ്ങള്‍ രാവിലെ തുടങ്ങുമെങ്കിലും മേളയുടെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് വൈകിട്ട് 3.30ന് മന്ത്രി കെ. ബാബു നിര്‍വ്വഹിക്കും. മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് മുഖ്യാതിഥിയായിരിക്കും. 26ന് വൈകിട്ട് 4.30ന് മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ നടക്കുന്ന സമാപന സമ്മേളനം കേന്ദ്ര മന്ത്രി കെ.വി. തോമസ് ഉദ്ഘാടനം ചെയ്യും. മന്ത്രി പി.കെ. അബ്ദുറബ് ട്രോഫികള്‍ വിതരണം ചെയ്യും. ഈ മീറ്റില്‍ നിന്നാണ് അടുത്തവര്‍ഷം ജനുവരിയില്‍ റാഞ്ചിയില്‍ നടക്കുന്ന ദേശീയ സ്കൂള്‍ കായികമേളക്കുള്ള സംസ്ഥാന ടീമിനെ തെരഞ്ഞെടുക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: