കൊച്ചി: അച്ഛന്റെ പീഡനശ്രമം ചെറുത്തതിനു മകളെ മനോരോഗിയാക്കി ആശുപത്രിയിലാക്കി. മകള്‍ ഇതു സംബന്ധിച്ചു നല്കിയ പരാതികള്‍ അച്ഛന്റെ സ്വാധീനത്താല്‍ പോലീസ് ഉദ്യോഗസ്ഥരുള്‍പ്പെടെയുള്ള അധികൃതര്‍ തഴഞ്ഞു. ഒടുവില്‍ ചികിത്സയ്ക്കായി അടച്ചിരിക്കുന്ന ആശുപത്രിയില്‍നിന്ന് പരാതി പെണ്‍കുട്ടി ചിലരുടെ സഹായത്തോടെ പുറം ലോകത്തെത്തിക്കുകയായിരുന്നു.
അച്ഛന് നിരന്തരം പീഡിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും ഇതിനെതിരെ പരാതി നല്‍കിയതിന് മാനസിക രോഗാശുപത്രിയിലാക്കിയെന്നും മകള്‍ ആരോപിക്കുന്നു. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ത്ഥിനിയായ തന്നെ സ്കൂളില്‍ പോകുന്നതില്‍ നിന്ന് വിലക്കിയിരിക്കുകയാണ്. ഇടുക്കി കളക്ടര്‍, മൂന്നാര്‍ ഡിെവൈഎസ്പി, ചെയില്‍ഡ് ലൈന്‍ ഡയറക്ടര്‍ തുടങ്ങി പത്തോളം പേര്‍ക്ക് ഇക്കാര്യമുന്നയിച്ച് പരാതി നല്‍കിയിരുന്നെന്നും എന്നാല്‍ അച്ഛന്റെ സ്വാധീനത്താല്‍ ആരും നടപടി സ്വീകരിക്കുന്നില്ലെന്നും ഈ കുട്ടി പരാതിപ്പെടുന്നു. കഴിഞ്ഞ പതിന്നാല് ദിവസമായി മൂലമറ്റത്തുള്ള ഒരു സ്വകാര്യ മെഡിക്കല്‍ സെന്റില്‍ മാനസികരോഗിയെന്ന മുദ്ര കുത്തപ്പെട്ട് കഴിയുകയാണെന്നും തനിക്ക് രോഗമില്ലെന്ന് തിരിച്ചറിഞ്ഞ ചില ആശുപത്രി ജീവനക്കാരുടെ സഹായത്തോടെയാണ് ഈ കത്തെഴുതുന്നതെന്നും പെണ്‍കുട്ടി പറയുന്നു. മുഖ്യമന്ത്രി, വനിതാകമ്മീഷന്, ജില്ലാകളക്ടര്‍, പോലീസ് സൂപ്രണ്ട് തുടങ്ങിയവര്‍ക്കുള്ള പെണ്‍കുട്ടിയുടെ കത്തിന്റെ കോപ്പി ‘ജന്മഭൂമി’ക്ക് ലഭിച്ചു. ഇത്തരത്തിലൊരു പരാതി ലഭിച്ചിട്ടുണ്ടെന്ന് വനിതാകമ്മീഷനംഗം പ്രൊഫ. കെ.എ. തുളസി ‘ജന്മഭൂമി’യോട് പറഞ്ഞു. ഉടന്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും അവര്‍ അറിയിച്ചു.
പരാതിപ്പെട്ടതിനെത്തുടര്‍ന്ന് കഴിഞ്ഞ മാസം 25 മുതല്‍ തന്നെ മനോരോഗിയാക്കി നാട്ടുകാര്‍ക്കും സ്കൂള്‍ അധികൃതര്‍ക്കും അധികാരികള്‍ക്കും മുന്നില്‍ അവതരിപ്പിക്കുകയാണ്. അമ്മയുടെ സഹോദരനും അച്ഛന്റെ സുഹൃത്തായ പോലീസുകാരനുമാണ് എല്ലാ ഒത്താശകളും ചെയ്യുന്നത്. ഇനിയും പരാതിപ്പെട്ടാല്‍ എന്നേക്കുമായി ഭ്രാന്താശുപത്രിയില്‍ അടയ്ക്കുമെന്നും കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തുകയാണിവര്. കഴിഞ്ഞ രണ്ടരവര്ഷമായാണ് അച്ഛന് നിരന്തരം ഉപദ്രവിക്കാന്‍ ശ്രമിക്കുന്നത്. കുളിക്കാനും ഉറങ്ങാനും ഡ്രസ് മാറാനും തടസ്സമാകുകയും അശ്ലീലമായി സംസാരിക്കുകയും അനാവശ്യമായി സ്പര്‍ശിക്കുകയും ചെയ്യുന്നു. അമ്മയോട് ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചപ്പോള്‍ വിവാഹപ്രായം വരെ എങ്ങനെയെങ്കിലും പൊരുത്തപ്പെട്ടുപോകണമെന്നും നിലവിലുള്ള സൗകര്യങ്ങള്‍ നഷ്ടപ്പെടുത്തരുതെന്നുമായിരുന്നു മറുപടിയെന്നും പെണ്‍കുട്ടി കത്തില്‍ പറയുന്നു. നിയമനടപടികള്‍ സ്വീകരിച്ച് തന്നെ രക്ഷപ്പെടുത്തണമെന്നും തുടര്‍ന്ന് പഠിക്കാന്‍ അവസരമൊരുക്കണമെന്നും പെണ്‍കുട്ടി കത്തില്‍ അഭ്യര്‍ത്ഥിക്കുന്നു. ഇല്ലെങ്കില്‍ മരണം മാത്രമാണ് മുന്നിലുള്ളതെന്നും പെണ്‍കുട്ടി പറയുന്നുണ്ട്. കഴിഞ്ഞ മാസം 24നും ഈ മാസം പതിനൊന്നിനും എഴുതിയ കത്തിന്റെ പകര്‍പ്പാണ് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് അയച്ചുകൊടുത്തിരിക്കുന്നത്.
പെണ്‍കുട്ടിയുടെ അച്ഛന് നാട്ടില്‍ അറിയപ്പെടുന്ന അക്രമിയും അതേ സമയംതന്നെ സ്വാധീന ശക്തിയുള്ളയാളാണെന്നും ഇയാളുടെ പേരില്‍ രാജാക്കാട് പോലീസ് സ്റ്റേഷനില്‍ കേസുകളുണ്ടെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. ഇയാളെ ഭയന്ന് പെണ്‍കുട്ടിയെ കാണാനോ സംസാരിക്കാനോ കൂട്ടുകാര്‍ മടിക്കുകയാണ്. നേരിട്ട് പ്രശ്നത്തില്‍ ഇടപെടുന്നവരെ ഇയാള്‍ ഭീഷണിപ്പെടുത്തുന്നതിനാല്‍ ഈ കുട്ടിക്ക് പ്രത്യക്ഷ സഹായം നല്കാന് തങ്ങള്‍ക്ക് കഴിയുന്നില്ലെന്ന് പെണ്‍കുട്ടിയുടെ ചിലസുഹൃത്തുക്കള്‍ ജന്മഭൂമിയോട് പറഞ്ഞു. ചെയില്‍ഡ് ലൈനില്‍ പരാതിപ്പെട്ടിട്ടും പെണ്‍കുട്ടിയെ കണ്ട് മൊഴിയെടുക്കാന്‍ പോലും ആരും തയ്യാറായിട്ടല്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. സമൂഹത്തില്‍ നിന്ന് നേരിടേണ്ടിവരുന്ന പ്രശ്നങ്ങളോര്‍ത്താണ് കുട്ടിയുടെ അമ്മ ഇക്കാര്യങ്ങള്‍ തുറന്നു പറയാത്തതെന്നാണ് പെണ്‍കുട്ടിയുടെ സുഹൃത്തുക്കള്‍ പറയുന്നത്.
രതി. എ. കുറുപ്പ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: