ന്യൂദല്‍ഹി: ലോക്സഭാ. നിയമസഭാ തെരഞ്ഞെടുപ്പുകള്‍ അട്ടിമറിക്കന്‍ ഭീകരര്‍ ശ്രമിച്ചേക്കുമെന്ന് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്. പ്രധാനമായും ലഷ്കറെ തയ്ബയാണ് ആക്രമണത്തിന് പദ്ധതിയിടുന്നത്. അതിനാല്‍ പോലീസിനോടും സുരക്ഷാ ഏജന്‍സികളോട് ജാഗ്രതയോടെയിരിക്കാനും അദ്ദേഹം നിര്‍ദ്ദേശിച്ചു.
മാവോയിസ്റ്റ് ബാധിത പ്രദേശങ്ങളില്‍ സുരക്ഷ കര്‍ശനമാക്കണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു. പോലീസ് മേധാവികളുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. നിസാരമായ പ്രാദേശിക പ്രശ്നങ്ങളെ പര്‍വതീകരിക്കുകയും അത് സാമുദായിക സംഘര്‍ഷം അടക്കമുള്ള ക്രമസമാധാന പ്രശ്നങ്ങള്‍ക്ക് വഴിവയ്ക്കുന്നില്ലെന്ന് പോലീസ് ഉറപ്പു വരുത്തണം. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലും മറ്റും ഉണ്ടായ കലാപം നല്കുന്ന പാഠം ഇതാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ഈ വര്‍ഷം സാമുദായിക, വര്‍ഗീയ സംഘര്‍ഷങ്ങളുടെ എണ്ണം പതിവിന് വിപരീതമായി ഉയരുകയാണ് ചെയ്തത്. അത് ആശങ്ക ഉണര്‍ത്തുന്നതാണ്. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ആദ്യമേ തന്നെ പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിക്കണം. കുറ്റക്കാര്‍ക്കെതിരെ മുന്‍വിധിയോ, ഭയമോ കൂടാതെ നടപടി സ്വീകരിക്കണം. സംഘര്‍ഷങ്ങള്‍ തടയുന്നതില്‍ പോലീസ് സേന യഥാസമയം പ്രവര്‍ത്തിക്കുന്നു എന്ന് ഉറപ്പു വരുത്തേണ്ടത് ഡി.ജി.പിമാരുടെ ചുമതലയാണെന്നും അദ്ദേഹം പറഞ്ഞു.
സോഷ്യല്‍ മീഡിയയുടെ ദുരുപയോഗം തടയാന്‍ ക്രിയാത്മക നിര്‍ദ്ദേശങ്ങള്‍ക്ക് രൂപം നല്‍കണം. സ്ത്രീ സുരക്ഷയ്ക്ക് പോലീസില്‍ നിന്ന് കൂടുതല്‍ കാര്യങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദല്‍ഹി കൂട്ടബലാത്സംഗത്തിന് ശേഷം സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ പോലീസിന്റെ ഭാഗത്ത് നിന്ന് കൂടുതല്‍ കാര്യങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. സ്ത്രീ സുരക്ഷ ഉറപ്പാക്കേണ്ടത് ഉന്നത പോലീസ് ഉദ്യോഗസ്ഥരാണെന്നും ഇതിനായി മെച്ചപ്പെട്ട സംവിധാനങ്ങള്‍ കൊണ്ടു വരണമെന്നും മന്മോഹന് സിംഗ് ആവശ്യപ്പെട്ടു.
പശ്ചിമഘട്ട പ്രദേശങ്ങളില്‍ കൂടി മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാന്‍ സി.പി.ഐ മാവോയിസ്റ്റ് അടക്കമുള്ള സംഘടനകള്‍ ശ്രമം തുടങ്ങിയതായാണ് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നല്‍കിയിരിക്കുന്ന വിവരം. കസ്തൂരി രംഗന് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടുണ്ടായ ആക്രമണങ്ങളില്‍ മാവോയിസ്റ്റ് സാന്നിധ്യം തിരിച്ചറിഞ്ഞിട്ടില്ലെന്ന് കേരളത്തില്‍ നിന്നും പങ്കെടുത്ത ഡിജിപി ബാലസുബ്രഹ്മണ്യം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: