തിരുവനന്തപുരം: ഇഞ്ചോടിഞ്ചു നടന്ന കിരീട പോരാട്ടത്തിനൊടുവില്‍ 217 പോയിന്റു നേടി ദേശീയ നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ കര്‍ണാടകം കിരീടം നിലനിര്‍ത്തി. 200 പോയിന്റു നേടിയ മഹാരാഷ്ട്രയെ പിന്തള്ളിയാണ് കര്‍ണാടകം കിരീടത്തില്‍ മുത്തമിട്ടത്. 57 പോയിന്റുമായി കേരളം ആറാം സ്ഥാനത്താണ്. മീറ്റില്‍ 12 റിക്കാര്‍ഡുകള്‍ പിറന്നു.
പുരുഷ വിഭാഗത്തില്‍ 187 പോയിന്റ് സ്വന്തമാക്കി റെയില്‍വെയും വനിതാ വിഭാഗത്തില്‍ 164 പോയിന്റ് നേടി മഹാരാഷ്ട്രയും ചാമ്പ്യന്മാരായി. മീറ്റില്‍ മൂന്നു റിക്കാര്‍ഡുകളും രാജ്യാന്തരതലത്തിലെ മികച്ച സമയവും കുറിച്ച ഗുജറാത്തിന്റെ മന്നാ പട്ടേലും രണ്ടു റിക്കാര്‍ഡുകള്‍ അടക്കം 26 പോയിന്റു നേടി സന്ദീപ് സെജ്വളും മീറ്റിലെ വ്യക്തിഗത ചാമ്പ്യന്മാരായി. വാട്ടര്‍ പോളോയില്‍ വനിതാ വിഭാഗത്തില്‍ കേരളം കിരീടം നിലനിര്‍ത്തിയപ്പോള്‍ പുരുഷവിഭാഗത്തില്‍ സര്‍വീസസ് ചാമ്പ്യന്മാരായി.
കിരീടം നേടിയെങ്കിലും നീന്തല്‍ കുളത്തില്‍ കര്ണാടകത്തിനുണ്ടായിരുന്ന ആധിപത്യം തകര്‍ന്നു വീഴുന്നതിനു മീറ്റ് സാക്ഷ്യം വഹിച്ചു. മഹാരാഷ്ട്രയും റെയില്വെയുമൊക്കെ പിടിമുറുക്കിയപ്പോള്‍ കര്‍ണാടകം പതറി. ഇഞ്ചോടിഞ്ച് പോരാടിയാണ് കര്‍ണാടകം കിരീടം നിലനിര്‍ത്തിയത്. പുരുഷവിഭാഗത്തില്‍ റെയില്‍വെയും വനിതാവിഭാഗത്തില്‍ മഹാരാഷ്ട്രയും ആധിപത്യം കൂടുതല്‍ ഉറപ്പിക്കുകയും ചെയ്തു. വാട്ടര്‍ പോളോയില്‍ കേരളം തുടര്‍ച്ചായി മൂന്നാം തവണയാണ് ചാമ്പ്യന്മാരാകുന്നത്. പോലീസിനെ 6-2 നാണ് കേരളം തകര്‍ത്തത്.
മെഡല്‍ വേട്ടയില്‍ 16 സ്വര്‍ണവും ഏഴ് വെള്ളിയും നാല് വെങ്കലവുമായി റെയില്‍വെയാണ് ഒന്നാം സ്ഥാനത്ത്. ഒമ്പതു സ്വര്‍ണവും ഏഴ് വെള്ളിയും ഒമ്പതു വെങ്കലവുമായി മഹാരാഷ്ട്ര രണ്ടാം സ്ഥാനത്തും ഏഴ് സ്വര്‍ണവും 12 വെള്ളിയും ഏഴ് വെങ്കലവുമായി കര്‍ണാടക മൂന്നാം സ്ഥാനത്തുമെത്തി. ആറു സ്ഥാനം വരെ പോയിന്റു നില കണക്കാക്കിയപ്പോഴാണ് കര്‍ണാടക ഒന്നാം സ്ഥാനത്തെത്തിയത്.
ചാമ്പ്യന്‍ഷിപ്പിലെ ഏറ്റവും ആവേശകരമായ പോരാട്ടം നടന്നത് ഇന്നലെ പുരുഷന്മാരുടെ 200 മീറ്റര്‍ വ്യക്തിഗത മെഡല്‍ വിഭാഗത്തിലാണ്. ആവേശകരമായ മത്സരത്തില്‍ ഒളിമ്പ്യനും മീറ്റിലെ വ്യക്തിഗത ചാമ്പ്യനുമായ സന്ദീപ് സെജ്വാളിനെ സര്‍വീസസിന്റെ മലയാളി താരമായ പി.എസ് മധു അട്ടിമറിച്ചു. ഫോട്ടോ ഫിനിഷിംഗിലേക്കു നീങ്ങിയ മത്സരത്തില്‍ മധു 2.09.38 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തപ്പോള്‍ സന്ദീപ് 2.10.08 സെക്കന്‍ഡിലാണ് മത്സരം പൂര്‍ത്തിയാക്കിയത്. വിജയികള്‍ക്ക് സ്പീക്കര്‍ ജി. കാര്ത്തികേയന് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: