കൊച്ചി: സംസ്ഥാന സ്കൂള്‍ കായികമേളയിലെ ജൂനിയര്‍ പെണ്‍കുട്ടികളുടെ ലോംഗ്ജമ്പില്‍ പാലക്കാടിന് അപ്രതീക്ഷിത സ്വര്‍ണ്ണം. അവസാന ശ്രമത്തില്‍ കുതിച്ച പാലക്കാട് ചിറ്റൂര്‍ ജിവിജിഎച്ച്എസ്എസ്എസ്സിലെ രുക്മയാണ് പുതിയ ചരിത്രം കുറിച്ചത്. സംസ്ഥാന സ്കൂള്‍ കായികമേളയുടെ ചരിത്രത്തില്‍ ചിറ്റൂരിന് ലഭിക്കുന്ന ആദ്യ സ്വര്‍ണ്ണമാണിത്. 5.54 മീറ്റര്‍ ചാടിയാണ് രുക്മ സ്വര്‍ണം നേടിയത്. കോതമംഗലം മാര്‍ ബേസിലിലെ ഡിഫ്ന ജോസുമായി കടുത്ത മത്സരത്തിനൊടുവിലാണ് രുക്മ വിജയിച്ചത്. 5.49 മീറ്റര്‍ ചാടിയ ഡിഫ്നക്ക് രണ്ടാംസ്ഥാനം ലഭിച്ചു. കഴിഞ്ഞ വര്‍ഷം ഡിഫ്നക്കായിരുന്നു സ്വര്‍ണ്ണം.
ആദ്യ ശ്രമങ്ങളില്‍ തന്നെ ഡിഫ്ന അഞ്ചു മീറ്ററിലധികം ദൂരം താണ്ടി സ്വര്‍ണം ഉറപ്പിച്ചതായിരുന്നു. അപ്പോഴൊന്നും രുഗ്മ സ്വര്‍ണം നേടുമെന്നതിന്റെ ഒരു സൂചനയും നല്‍കിയില്ല. പക്ഷേ ഓരോ ശ്രമത്തിലും രുഗ്മ ഏറെ മെച്ചപ്പെട്ടിരുന്നു. ആദ്യ മൂന്ന് ശ്രമത്തില്‍ 4.95 മീറ്റര്‍ വരെ ചാടിയ ഈ പത്താംക്ലാസുകാരി ആറാമത്തെ ശ്രമത്തില്‍ 5.54 മീറ്റര്‍ ദൂരം താണ്ടി സ്വര്‍ണം നേടുകയായിരുന്നു. ഈ ഇനത്തില്‍ വെങ്കലം നേടിയ പാലക്കാട് ബിഇഎം അര്ഷിതക്ക് 4.97 മീറ്റര്‍ മാത്രമേ മറികടക്കാനായുള്ളു.
പാലക്കാട് കേന്ദ്രീയ വിദ്യാലയത്തിലെ താല്‍ക്കാലിക അധ്യാപകനായ അരവിന്ദാക്ഷനാണ് രുഗ്മയുടെ പരിശീലകന്. സ്വന്തം ചെലവില്‍ ഇതേ സ്കൂളിലെ മുപ്പതോളം കുട്ടികളെയാണ് ഇദ്ദേഹം പരിശീലിപ്പിക്കുന്നത്. സ്കൂള്‍ ഗ്രൗണ്ടില്ലാത്തതിനാല്‍ വിക്ടോറിയ കോളജ് ഗ്രൗണ്ടിലാണ് പരിശീലനം. പരിശീലനം തുടങ്ങി അഞ്ച് വര്‍ഷത്തിനിടെ ആദ്യമായാണ് സ്കൂളിന് സ്വര്‍ണം ലഭിക്കുന്നത്. കഴിഞ്ഞ വര്‍ഷം രുഗ്മയിലൂടെ തന്നെ സ്കൂള്‍ വെള്ളി നേട്ടം സ്വന്തമാക്കിയിരുന്നു. രുഗ്മയെ കൂടാതെ നാലു താരങ്ങള്‍ സ്കൂളിനെ പ്രതിനിധീകരിച്ച് ഇത്തവണ സ്കൂള്‍ മീറ്റിനെത്തിയിട്ടുണ്ട്. പ്രതിഫലമില്ലാതെയാണ് അരവിന്ദാക്ഷന് കുട്ടികളെ പരിശീലിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: