കൊച്ചി: അന്പത്തിയേഴാമത് സംസ്ഥാന സ്കൂള്‍ മീറ്റിലെ ട്രാക്കിലിന്നയെ ആതിര നക്ഷത്രമുദിച്ചു. മിന്നും താരത്തിന്റെ സുവര്‍ണ്ണത്തിളക്കം നഗരത്തിലെ സിന്തറ്റിക് ട്രാക്കില്‍നിന്ന് അങ്ങ് കോഴിക്കോട് നെല്ലിപൊയിലെ മലയോര മേഖലയിലും പ്രകാശം ചൊരിഞ്ഞു. സെന്റ് ജോണ്‍സ് എച്ച്എസ്എസിലെ ആതിര. കെ.ആര്. ഇന്നലെ ജൂനിയര്‍ പെണ്‍കുട്ടികളുടെ 1500 മീറ്ററില്‍ 04 മിനിറ്റ് 35.31 സെക്കന്റില്‍ ഫിനിഷ് ചെയ്തപ്പോള്‍ അതു ഡബിള്‍ റെക്കോര്‍ഡിലേക്കുള്ള കുതിപ്പായി. മീറ്റിന്റെ ആദ്യദിനം 3000 മീറ്ററില്‍ ആതിര പുതിയ റെക്കോര്ഡ കുറിച്ചിരുന്നു.
കഴിഞ്ഞവര്‍ഷം തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂള്‍ കായികമേളയില്‍ പെരുമാനൂര്‍ സെന്റ് തോമസ് ഗേള്‍സ് എച്ച്എസിലെ പി.ആര്. അലീഷ സ്ഥാപിച്ച 04 മിനിറ്റ് റെക്കോര്‍ഡാണ് ആതിരയുടെ ഇന്നലത്തെ കുതിപ്പില്‍ തിരുത്തപ്പെട്ടത്. 2005-ല്‍ കേരളത്തിന്റെ ഷമീന ജബ്ബാര്‍ സ്ഥാപിച്ച 04 മിനിറ്റ് 41.90 സെക്കന്റിന്റെ റെക്കോര്‍ഡും ആതിര മറികടന്നു. ഇന്ന് നടക്കുന്ന 800 മീറ്ററിലും റെക്കോര്‍ഡ് സ്വര്‍ണ്ണം നേടി സ്കൂള്‍ മീറ്റ് അവിസ്മരണീയമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ മിടുക്കി. സ്കൂള്‍ മീറ്റിന്റെ ചരിത്രത്തില്‍ ആദ്യമായാണ് കോഴിക്കോട് ജില്ലയിലെ മലയോര മേഖലയായ നെല്ലിപൊയില്‍ സെന്റ് ജോണ്‍സ് എച്ച്എസിന് മീറ്റില്‍ ഇത്ര മികച്ച പ്രകടനം നടത്താന്സാധിക്കുന്നത്.
മീറ്റിന്റെ ആദ്യദിനം 3000 മീറ്ററിലാണ് ആതിരയുടെ തിളക്കമാര്‍ന്ന പ്രകടനത്തിന് തുടക്കമാകുന്നത്. നിലവിലെ ദേശീയ റെക്കോര്‍ഡ് മറികടന്ന പ്രകടനത്തോടെ 09 മിനിറ്റ് 54.10 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് ആതിര കെ.ആര്. സ്വര്‍ണ്ണം സ്വന്തമാക്കിയത്. 2008-ല്‍ റിതു ദിനകര്‍ സ്ഥാപിച്ച 10 മിനിറ്റ് 00. 03 സെക്കന്റിന്റെ റെക്കോര്‍ഡ് ആതിര മറികടന്നത്. 2004-ല്‍ ഷമീനജബ്ബാര് സ്ഥാപിച്ച സ്ഥാപിച്ച 10മിനിറ്റ് 05.80 സെക്കന്റിന്റെ റെക്കോര്‍ഡും ആതിരയുടെ കുതിപ്പില്‍ പഴങ്കഥയായി. ആദ്യ സംസ്ഥാന സ്കൂള്‍ മീറ്റില്‍ തന്നെ റെക്കോര്‍ഡ് സ്വര്‍ണ്ണം നേടാനായതിന്റെ ആഹ്ലാദത്തിലാണ് ആതിര. നെല്ലിപ്പൊയില്‍ ഉമ്മംകോട്ട് കൂലിപ്പണിക്കാരായ രവി-തങ്കമണി ദമ്പതികളുടെ മകളാണ് 9-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ആതിര.
വിനോദ് ദാമോദരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: