കൊച്ചി: അമ്പത്തിയേഴാമതു സംസ്ഥാന സ്കൂള്‍ കായിക മേളയുടെ അവസാന ദിനം പരിക്കുകളുടേതുമായിരുന്നു. മീറ്റില്‍ ആകെയുണ്ടായ 85 പരിക്കുകളില്‍ 35 പരിക്കുകളും ഇന്നലത്തേതായിരുന്നു.
മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലിലെ സ്പോര്‍ട്സ് മെഡിസിന് വിഭാഗമാണു താരങ്ങള്‍ക്കു ചികിത്സാ സഹായമൊരുക്കിയിട്ടുള്ളത്. മൂന്നു ഡോക്ടര്‍മാരും മൂന്നു നഴ്സുമാരും ആറു ഫിസിയോ തെറാപ്പിസ്റ്റുകളും ടെക്നിക്കല്‍ സ്റ്റാഫുമുള്പ്പെടുന്നതാണു ഇവരുടെ സംഘം. പനി, ജലദോഷം തുടങ്ങിയ അസുഖങ്ങള്‍ക്കാണു മീറ്റില്‍ കൂടുതലും ചികിത്സ നടത്തിയത്.
മത്സരത്തിനിടെയുണ്ടാവുന്ന പരിക്കുകളില്‍ ഭൂരിഭാഗവും കാല്‍മുട്ടുകള്‍ക്കുള്ള പരിക്കും കാലിന്റെ പേശികളുടെ വലിച്ചിലുമായിരുന്നു.മത്സരത്തിനിടെ കുഴഞ്ഞു വീണ കുട്ടികള്‍ക്കും കഴിഞ്ഞ ദിവസങ്ങളില്‍ ഇവര്‍ ചികിത്സകള്‍ നല്‍കിയിരുന്നു. സ്റ്റേഡിയത്തില്‍ സജ്ജീകരിച്ചിരിക്കുന്ന പവലിയനിലാണു പ്രാഥമിക ശുശ്രൂകള്‍ ചെയ്യുന്നത്. ഡ്രിപ് നല്‍കാനും അത്യാവശ്യം വേണ്ട മരുന്നുകളും മുറിവ് വച്ചു കെട്ടാനുള്ള സൗകര്യങ്ങളുമെല്ലാം പവലിയനില്‍ സജ്ജീകരിച്ചിരിക്കുന്നു. മൂന്നു കുട്ടികളെ ഇവിടെ നിന്നും സ്കാനിംഗ് പരിശോധനകള്‍ക്കായി ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ കാല്‍മുട്ടുകള്‍ക്കും മറ്റും പരിക്കേറ്റ കുറച്ചു കുട്ടികളെ എക്സറേ എടുക്കുന്നതിനായും സ്വകാര്യ ആശുപത്രികളിലേക്കു മാറ്റിയിരുന്നു.
1997ല്‍ കൊച്ചിയില്‍ നടന്ന ഇന്ത്യ-ഓസ്ട്രേലിയ ഏകദിന മത്സരം മുതലുള്ള എല്ലാ പ്രധാന കായിക മത്സരങ്ങള്‍ക്കും തങ്ങള്‍ സൗജന്യസഹായം നല്കി വരുന്നതായി സംഘത്തിലെ സ്പോര്‍ട്സ് ഫിസിഷ്യന്‍ ഡോ. എം.എ. ജോസഫ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: