കോഴിക്കോട്: പേരാമ്പ്രക്കടുത്ത് ചക്കിട്ടപ്പാറടയില് ഇരുമ്പയിര് ഖനനം അനുവദിക്കാന്‍ എളമരം കരിമിനു വേണ്ടി അഞ്ചു കോടി കോഴ വാങ്ങിയതായി വെളിപ്പെടുത്തല്‍. സ്വകാര്യ കമ്പനിക്ക് ഖനനത്തിന് അനുവാദം നല്‍കിയതിനെക്കുറിച്ച് അന്ന് വ്യവസായ മന്ത്രിയായിരുന്ന സിപിഎം നേതാവ് എളമരത്തിന്റെ അടുത്ത ബന്ധുവും ഇടപാടുകളിലെ ഇടനിലക്കാരനുമായ ടി.പി.നൗഷാദിന്റെ ഡ്രൈവര്‍ സുബൈറാണ് വെളിപ്പെടുത്തല്‍ നടത്തിയത്.
തിരുവനന്തപരുരം മസ്കറ്റ് ഹോട്ടലിലാണ് കമ്പനിയുടെ നാല് പ്രതിനിധികള്‍ നൗഷാദിന് അഞ്ച് കോടി രൂപ കൈമാറിയതെന്ന് മുക്കം വലിയപറമ്പ് സ്വദേശിയായ എം.സി. സുബൈര്‍ ജന്മഭൂമിയോട് പറഞ്ഞു. ഇന്നോവ കാന്റെ മാറ്റിനടിയില്‍ പണം ഒളിപ്പിച്ചുവെച്ചാണ് വൈകിട്ട് മൂന്ന് മണിയോടെ തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടത്. കാര്‍ കോഴിക്കോട് കോവൂരിലെ വ്യവസായ മന്ത്രിയുടെ വീട്ടിലേക്കാണ് പോയതെന്നും പല സാമ്പത്തിക ഇടപാടുകളും എളരം കരീമിന്റെ പേരില്‍ നൗഷാദ് നടത്തിയിട്ടുണ്ടെന്നും സുബൈര്‍ പറഞ്ഞു. മലപ്പുറം ജില്ലയില്‍ മൂന്ന് സ്കൂളുകള്‍ക്ക് പ്ലസ്ടു അനുവദിക്കുന്നതിന് വന്‍ കോഴ വാങ്ങിയതിനും താന്‍ സാക്ഷിയാണെന്ന് സുബൈര്‍ പറഞ്ഞു.
മന്ത്രിയുടെ പേര് പറഞ്ഞ് നൗഷാദാണ് ഇടപാടുകള്‍ നടത്തിയതെന്ന് സുബൈര്‍ പറഞ്ഞു. മുക്കം മേഖലയില്‍ ക്വാറികള്‍ വാങ്ങിക്കൊടുക്കാമെന്ന പേരില്‍ 16 പേരില്‍ നിന്ന് നിക്ഷേപത്തട്ടിപ്പ് നടത്തിയ കേസില്‍ ഇപ്പോള്‍ നൗഷാദിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുകയാണ്. നൗഷാദിനനുകൂലമായി മൊഴികൊടുക്കണമെന്ന് പറഞ്ഞപ്പോഴാണ് അയാളുമായി തെറ്റിപ്പിരിഞ്ഞതെന്ന് 2007 മുതല്‍ 2012 വരെ നൗഷാദിന്റെ ഡ്രൈവറായിരുന്ന സുബൈര്‍ പറഞ്ഞു. തനിക്ക് പ്രാദേശിക സിപിഎം നേതാക്കളില്‍ നിന്ന് ഭീഷണിയുണ്ടായതായും ഇദ്ദേഹം വെളിപ്പെടുത്തി.
കര്‍ണ്ണാടക ഹോസ്പെട്ട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനിയായ മിനറല്‍ സോയില്‍സ് പ്രൈവറ്റ് ലിമിറ്റഡിന് ചക്കിട്ടപാറ വില്ലേജിലെ പരിസ്ഥിതി ലോലപ്രദേശത്തെ 406.45 ഹെക്ടര്‍ ഭൂമിയാണ് നല്‍കിയത്. കമ്പനിക്ക് മുപ്പത് വര്‍ഷത്തേക്ക് പാട്ടത്തിന് നല്കാന് എല്‍ഡിഎഫ് സര്‍ക്കാര്‍ ശുപാര്‍ശചെയ്യുകയായിരുന്നു. 2009 ഒക്ടോബര്‍ ഒമ്പതിന് കേന്ദ്ര ഖനനമന്ത്രാലയവും അനുമതി നല്കി. തുടര്‍ന്ന് 2010 ഏപ്രില്‍ 23ന് ഖനനാനുമതി നല്‍കുകയായിരുന്നു. പിന്നീട് 2013 ജനുവരി 23ന്വ്യവസായവകുപ്പ് ഖനനാനുമതിക്കുള്ള സമയ പരിധി നീട്ടി. ഇക്കാര്യത്തില്‍ എളമരംകരീമിന്റെ അതേ നയമാണ് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയും പിന്തുടരുന്നത്. 25 കോടിയാണ് കമ്പനി അനുമതിക്കായി ചെലവഴിച്ചതെന്നാണ് പുറത്തുവരുന്ന വിവരം.
എം. ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: