ന്യൂദല്‍ഹി: ദല്‍ഹി പീഡനക്കേസില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവ് നല്കിയ ഹര്‍ജിയിലാണ് കേന്ദ്രസര്‍ക്കാരിന് നോട്ടീസ് നല്‍കിയത്. പ്രായപൂര്‍ത്തിയാകാത്ത പ്രതിയുടെ കേസ് ജുവനെയില്‍ കോടതിയില്‍ നിന്ന് മാറ്റി ക്രിമിനല്‍ കോടതിയുടെ പരിഗണനയില്‍ കൊണ്ടുവരണമെന്ന് കാണിച്ചാണ് പെണ്‍കുട്ടിയുടെ പിതാവ് ഹര്‍ജി നല്‍കിയിരുന്നത്.
ഇക്കാര്യത്തില്‍ നാലു ദിവസങ്ങള്‍ക്കം വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് ജസ്റ്റിസ് ബി.എസ് ചൗഹാന്റെ നേതൃത്വത്തിലുളള സുപ്രീംകോടതി ബെഞ്ചാണ് വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന് നോട്ടീസ് അയച്ചത്. കേസിലെ പ്രതി മൈനര്‍ ആണെന്നതിനാല്‍ ദുര്‍ഗുണ പരിഹാര പാഠശാലയിലെ മൂന്നു വര്‍ഷത്തെ തടവു മാത്രമാണ് ശിക്ഷ വിധിച്ചത്. കുറ്റത്തിന്റെ ഗുരുതര സ്വഭാവം പരിഗണിച്ച് ജുവനെയില്‍ കേസിന്റെ പരിധിയില്‍ നിന്ന് മാറ്റി മുതിര്‍ന്ന പ്രതികളുടേതുപോലുള്ള ശിക്ഷ വിധിക്കണമെന്ന് നേരത്തെ തന്നെ ആവശ്യം ഉയര്‍ന്നിരുന്നു.
വിവാദമായ കേസിലെ പ്രതി പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ക്രിമിനല്‍ കോടതിയില്‍ വിചാരണ ചെയ്തിരുന്നില്ല. പ്രധാനപ്രതി ആയിരുന്നിട്ടും പ്രായം കണക്കിലെടുത്ത് വിചാരണ ഒഴിവാക്കുകയായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് പെണ്‍കുട്ടിയുടെ പിതാവ് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഇത്തരം കേസുകളില്‍ പ്രായത്തിന്റെ ഇളവ് നല്കുന്ന നിയമം റദ്ദാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
രാജ്യത്തെ പിടിച്ചുകുലുക്കിയ കേസില്‍ 18 വയസ് പൂര്‍ത്തിയാകാത്ത പ്രതിയാണ് പെണ്‍കുട്ടിയോട് ഏറ്റവും ഹീനമായി പെരുമാറിയത്. എന്നാല്‍ പ്രതിക്ക് 3 വര്‍ഷത്തെ തടവ് ശിക്ഷയാണ് ന്യൂദല്‍ഹിയിലെ ജുവനെയില്‍ ജസ്റ്റിസ് ബോര്‍ഡ് വിധിച്ചത്. ബോര്‍ഡിന്റെ തീരുമാനം അംഗീകരിക്കാനാവില്ലെന്നും സുപ്രീംകോടതിയെ സമീപിക്കുമെന്നും പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ജുവനെയില്‍ ജസ്റ്റിസ് നിയമത്തിന്റെ ഭരണഘടനാ സാധുത എന്താണെന്നും ഈ വിഷയത്തില്‍ പരിഹാരം കണ്ടെത്താന്‍ സുപ്രീംകോടതിയെ അല്ലാതെ മറ്റ് ഏത് അതോറിറ്റിയെ സമീപിക്കാനാവും എന്നും അവര്‍ പ്രതികരിച്ചു.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 16നാണ് ബസില്‍ കയറിയ പെണ്‍കുട്ടിയെ ആറ് പേര് ചേര്‍ന്ന് കൂട്ടമാനഭംഗത്തിനിരയാക്കിയത്. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ഡിസംബര്‍ 29ന് സിംഗപ്പൂരിലെ ആശുപത്രിയില്‍വെച്ച് മരിക്കുകയും ചെയ്തു. കേസിലെ ഒരു പ്രതിയായ രാംസിംഗ് തീഹാര്‍ ജയിലില്‍ വെച്ച് മരിച്ചിരുന്നു. മറ്റ് പ്രതികളായ അക്ഷയ് താക്കൂര്‍, വിനയ് ശര്‍മ്മ, പവന് ഗുപ്ത, മുകേഷ് എന്നിവര്‍ക്ക് കോടതി വധശിക്ഷ വിധിച്ചു. പ്രായപൂര്‍ത്തിയാകാത്ത പ്രതിക്ക് 3 വര്‍ഷത്തെ തടവ് ശിക്ഷ നല്‍കിയതിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: