ശ്രീനഗര്‍: കൊടും ഭീകരരുടെ കൂട്ടമായ അല്‍ഖ്വയ്ദ കാശ്മീരിലേക്കു കുടിയേറുന്നു. അടുത്ത വര്‍ഷം സഖ്യസേന അഫ്ഗാനിസ്ഥാനില്‍നിന്നു പിന്മാറുന്നതോടെ അല്‍ഖ്വയ്ദ ഇന്ത്യന്‍ മണ്ണിലെ കാശ്മീരില്‍ പോര്‍മുഖം തുറക്കുമെന്നാണു സൂചനകള്‍. ഇതേത്തുടര്‍ന്ന് ഇന്ത്യ സുരക്ഷ കര്‍ശനമാക്കാന്‍ തുടങ്ങിയിട്ടുണ്ട്.
കഴിഞ്ഞവര്‍ഷം ഇതുമായി ബന്ധപ്പെട്ട് അല്‍ഖ്വയ്ദയുടെയും തെഹ്റിക്-ഇ-താലിബാന് പാക്കിസ്ഥാന്റെയും (ടിടിപി) പ്രതിനിധികള്‍ ചര്‍ച്ചകള്‍ക്കു വന്നതായി ജമ്മുകാശ്മീരിലെ വനിതാ വിഘടന വിഭാഗം സംഘടനാ നേതാവായ ആസിയാ ആന്ദ്രാബി വെളിപ്പെടുത്തി.
ദുഖ്താരന്‍-ഇ-മില്ലത് (വിശ്വാസത്തിന്റെ പെണ്മക്കള്) എന്ന വനിതാ സംഘടനയുടെ സ്ഥാപകയാണ് ആസിയാ. 2012-ല്‍ ശ്രീനഗറില്‍ മാധ്യമപ്രവര്‍ത്തകരെന്ന പേരില്‍ തന്നെ വന്നു കണ്ടു ചര്‍ച്ച നടത്തിയത് താലിബാന്-അല്‍ഖ്വയ്ദ പ്രതിനിധികളായിരുന്നുവെന്നും കാശ്മീരില്‍ പ്രവര്‍ത്തനത്തിനു താന്‍ മുന്‍കൈ എടുക്കണമെന്നുമായിരുന്നു അവരുടെ ആവശ്യമെന്നും ആസിയാ വെളിപ്പെടുത്തി. സൗദി അറേബ്യയില്‍നിന്നാണ് വരുന്നതെന്നു പറഞ്ഞെങ്കിലും അവര്‍ സംസാരിച്ചത് ഉറുദുവും കാശ്മീരിയുമായിരുന്നുവെന്ന് ആസിയ വെളിപ്പെടുത്തി. അവര്‍ ചര്‍ച്ചചെയ്തതു മുഴുവന്‍ പാക്കിസ്ഥാനെയും ഇന്ത്യയേയും കാശ്മീരിനേയും കുറിച്ചായിരുന്നുവെന്നും ആസിയ പറഞ്ഞു. അല്ഖ്വയ്ദക്കു വേണ്ടി പ്രവര്‍ത്തിക്കണമെന്ന ആവശ്യം താന്‍ നിരസിക്കുകയായിരുന്നുവെന്നും അവര്‍ വെളിപ്പെടുത്തി.
അതേസമയം ആസിയയുടെ ബന്ധു ഒരാള്‍ അയാളുടെ അല്‍ഖ്വയ്ദ ബദ്ധത്തിന്റെ പേരില്‍ ഇസ്ലാമാബാദില് ജയിലിലാണ്. സെയ്ദ് മൊഹമ്മദ് ഷോയ്ബ് ആന്ദ്രാബി എന്ന ഇയാള്‍ എയറോ നോട്ടിക് എഞ്ചിനീയറാണ്. അല്ഖ്വയ്ദക്കു വിമാനം ഉണ്ടാക്കിക്കൊടുക്കുന്ന കണ്ണിയില്‍ ഇയാള്‍ സജീവമായിരുന്നു.
ആസിയയുടെ വെളിപ്പെടുത്തല്‍ ജമ്മു കാശ്മീര്‍ സര്‍ക്കാരിനും കേന്ദ്ര സര്‍ക്കാരിനും കനത്ത പ്രഹരമാണ്. അല്‍ഖ്വായ്ദ-താലിബന്‍ പ്രതിനിധികള്‍ താഴ്വരയിലെത്തിയെന്ന വാര്‍ത്തയും വെളിപ്പെടുത്തലും കനത്ത ഇന്റലിജന്‍സ് വീഴ്ചയാണ്. ഇതു സമ്മതിക്കാനോ അങ്ങനെ സംഭവിച്ചിട്ടില്ലെന്നു പറയാനോ കഴിയാത്ത രഹസ്യാന്വേഷണ ഏജന്‍സികളും സംസ്ഥാന സര്‍ക്കാരും കൂടുതല്‍ സുരക്ഷാ നടപടികള്‍ ഏര്‍പ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഈ മാസം ഒടുവില്‍ അഫ്ഗാനില്‍നിന്ന് സഖ്യസേന പിന്മാറുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ നിലപാടിന് മാറ്റമൊന്നുമില്ല. അങ്ങനെ വരുമ്പോള്‍ വന്‍തോതില്‍ അഫ്ഗാന് കടന്നുകയറ്റം ഇന്ത്യയിലേക്കുണ്ടാകുമെന്നാണ് ഭയപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: