തിരുവനന്തപുരം: കോഴിക്കോട് ജില്ലയിലെ ചക്കിട്ടപ്പാറയില്‍ ഇരുമ്പയിര് ഖാനനത്തെക്കുറിച്ച് വിജിലന്‍സ് അന്വേഷണത്തിന് വ്യവസായവകുപ്പിന്റെ ശുപാര്‍ശ. ഇതു സംബന്ധിച്ച നിര്‍ദേശങ്ങളടങ്ങിയ ഫയല്‍ വ്യവസായവകുപ്പ് മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറി. വിജിലന്‍സ് അന്വേഷണം സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. ചക്കിട്ടപാറയില്‍ ഖാനനത്തിന് നല്കിയ അനുമതി നേരത്തേ റദ്ദാക്കിയിരുന്നു. ചക്കിട്ടപ്പാറയിലെ ഖാനനവുമായി ബന്ധപ്പെട്ട എല്ലാ ആരോപണങ്ങളും അന്വേഷിക്കണമെന്ന് വ്യവസായവകുപ്പിന്റെ ശുപാര്‍ശയില്‍ വ്യക്തമാക്കുന്നു. ആരോപണങ്ങളുടെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ സുതാര്യമായ രീതിയില്‍ അന്വേഷണം നടക്കണമെന്ന നിര്‍ദേശവും വ്യവസായ വകുപ്പ് മുന്നോട്ടുവച്ചിട്ടുണ്ട്.
കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തെ തഴഞ്ഞ് ബല്ലാരിയിലുള്ള എംഎസ്പിഎല്‍ കമ്പനിക്ക് 2009ലാണ് ചക്കിട്ടപാറയില്‍ സര്‍ക്കാര്‍ ഖാനനാനുമതി നല്‍കിയത്. പ്ലാന്റേഷന് കോര്‍പ്പറേഷന്റെ പക്കലുള്ള 545 ഹെക്ടറോളം വനഭൂമി 30 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കാനായിരുന്നു തീരുമാനം. 2011ല്‍ ഖാനനത്തിന് സര്‍ക്കാര്‍ തത്വത്തില്‍ അനുമതി നല്കി. 2013ല്‍ സര്‍വ്വെ നടത്താനുള്ള അനുമതിയും വിവിധ വകുപ്പുകള്‍ നല്കി. ഇതാണ് പിന്നീട് വിവാദമായത്. വന്‍ കോഴവാങ്ങിയാണ് ഖാനനാനുമതി നല്‍കിയതെന്ന വെളിപ്പെടുത്തലും ഉണ്ടായി. എന്നാല്‍ അന്വേഷണം പ്രഖ്യാപിക്കുന്നതില്‍ തണുപ്പന്‍ സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനാണ് അഴിമതി പുറത്തുകൊണ്ടുവന്നത്. കോണ്‍ഗ്രസ്സില്‍ നിന്ന് വി.എം.സുധീരനും ഐ ഗ്രൂപ്പുകാരും അന്വേഷണം ആവശ്യപ്പെട്ട് രംഗത്തു വന്നിരുന്നു. ചക്കിട്ടപ്പാറയിലെ വിവാദ ഖാനാനുമതിയെക്കുറിച്ചു സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്നു ചീഫ് വിപ്പ് പി.സി.ജോര്‍ജും വ്യക്തമാക്കിയിരുന്നു.
വിജിലന്‍സിന്റെ അന്വേഷണപരിധിയില്‍ എന്തൊക്കെ കാര്യങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും ആരോപണങ്ങളെക്കുറിച്ച് സമഗ്രമായി അന്വേഷിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നും വ്യവസായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. അന്വേഷണപരിധിയില്‍ എന്തൊക്കെ ഉള്‍പ്പെടുത്തണമെന്നത് ഇനി തീരുമാനിക്കും. ഖാനനവുമായി ബന്ധപ്പെട്ട് വ്യവസ്ഥാപിതമായി ചെയേണ്ടതെല്ലാം സര്‍ക്കാര്‍ ചെയ്തു. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ചക്കിട്ടപ്പാറ ഖാനന അനുമതി സംബന്ധിച്ച ആരോപണങ്ങള്‍ ലഭിച്ചിട്ടും അത് ഉപയോഗിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നാണ് ഐ ഗ്രൂപ്പിന്റെ നിലപാട്. ഇതാണ് ഒടുവില്‍ കത്തിന്റെ രൂപത്തില്‍ ചെന്നിത്തല മുഖ്യമന്ത്രിയെ അറിയിച്ചതും. ഇത്തരത്തില്‍ കോണ്‍ഗ്രസിനകത്തു നിന്നും ഘടകകക്ഷികളുടെ ഭാഗത്തുനിന്നും ഉടന്‍ അന്വേഷണം വേണമെന്ന ശക്തമായ ആവശ്യമുയര്‍ന്നതിനെത്തുടര്‍ന്നാണ് അന്വേഷണം പ്രഖ്യാപിക്കാന്‍ വ്യവസായവകുപ്പ് നിര്‍ബന്ധിതമായത്. എന്നാല്‍ വിജിലന്‍സ് അന്വേഷണത്തെ വി.എം.സുധീരന് നിരാകരിച്ചു. സിബിഐ അന്വേഷണം തന്നെ വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: