‘ഇതാ ഇന്നുമുതല്‍ ധന്യ ടാക്കീസില്‍ നിങ്ങളുടെ ഇഷ്ട താരങ്ങളഭിനയിക്കുന്ന കുടുംബ കളര്‍ ചിത്രം….’ ഇതൊരു പഴയ ഉച്ചഭാഷിണി വിളംബരമാണ്. ഗ്രാമപ്രദേശത്ത് തിയറ്ററില്‍ സിനിമ മാറുമ്പോള്‍ നടത്തിയിരുന്ന വിളംബരം. വെള്ളിയാഴ്ചകളില്‍ ഇതിനായി സിനിമാസ്വാദകര്‍ കാത്തിരുന്ന കാലമുണ്ടായിരുന്നു. സിനിമയുടെ സുവര്‍ണ്ണകാലം. തലസ്ഥാന നഗരമായ തിരുവനന്തപുരം അക്ഷരാര്‍ത്ഥത്തില്‍ ഇപ്പോള്‍ ഇത്തരമൊരു വിളംബരത്തിനു പിറകേയാണ്.
കേരളത്തിന്റെ സ്വന്തം രാജ്യാന്തര ചലച്ചിത്രോത്സവത്തിന് ഇന്ന് വെള്ളിയാഴ്ച തിരിതെളിയുന്നു. ഇനി ഒരാഴ്ചക്കാലം കാഴ്ചയുടെ ആഘോഷമാണ്. ലോകത്തിലെ വിവിധ ഭാഷകളിലുള്ള, വ്യത്യസ്ത സംസ്കാരത്തിലുള്ള ചലച്ചിത്രങ്ങള്‍ തിരുവനന്തപുരത്തെ വലിയ വെള്ളിത്തിരയില്‍ പ്രദര്‍ശിപ്പിക്കും.
ഇതാ ഇന്നുമുതല്‍ പതിനെട്ടാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിന് ആരംഭമാകുന്നു.
കേരളാ സര്‍ക്കാരിനു കീഴില്‍ ചലച്ചിത്ര അക്കാദമിയാണ് ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നത്. 1994ലാണ് കേരളാരാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങുന്നത്. ലോകരാജ്യങ്ങളിലെ നല്ല സിനിമകള്‍ കാണാനുള്ള അവസരം ചലച്ചിത്രാസ്വാദകന് നല്‍കുകയായിരുന്നു ലക്ഷ്യം. അതോടൊപ്പം ലോകത്തെ വിവിധ സംസ്കാരങ്ങളെയും ജനങ്ങളെയും അടുത്തറിയാനുള്ള മാര്‍ഗ്ഗമായും ചലച്ചിത്രങ്ങളെ ഉപയോഗിക്കാമെന്ന തിരിച്ചറിവുമുണ്ടായി. മേള പതിനെട്ടാം വയസ്സിലെത്തുമ്പോള്‍ ആ തിരിച്ചറിവിനു ഫലമുണ്ടായി എന്നു വേണം കരുതാന്‍. അത്രയ്ക്ക് ജനകീയവും ജനസമ്മതിയും തിരുവനന്തപുരം രാജ്യാന്തരചലച്ചിത്രോത്സവം ആര്‍ജ്ജിച്ചു കഴിഞ്ഞു. ലോകത്തിലെ തന്നെ നല്ല ചലച്ചിത്രമേളകളുടെ പട്ടികയില്‍ ഇന്ന് തിരുവനന്തപുരത്തെ ചലച്ചിത്രോത്സവമുണ്ട്.
ഓരോ ചലച്ചിത്രോത്സവവും ഓരോ അനുഭവമാണ് കാഴ്ചക്കാരന് സമ്മാനിക്കുന്നത്. ആ അനുഭവത്തിന്റെ മധുരിക്കുന്ന ഓര്‍മ്മകള്‍ അടുത്ത ചലച്ചിത്രോസവവും കടന്ന് കാലങ്ങളോളം മനസ്സില്‍ നിറയും. തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേളയ്ക്കെത്തുന്നവരും അത്തരം ഓര്‍മ്മകളുടെ വേലിയേറ്റം മനസ്സില്‍ സൂക്ഷിക്കുന്നവരാണ്. മുമ്പു കണ്ട്, മനസ്സില്‍ തറച്ച സിനിമകള്‍. മുമ്പത്തെ വെള്ളിത്തിരക്കാഴ്ചയില്‍ മനസ്സില്‍ നിന്ന് മായാതെ നില്ക്കുന്ന ഭംഗികള്‍. അനുഭവങ്ങളുടെ അയവെട്ടല്‍ കൂടിയാണ് ഓരോ ചലച്ചിത്രോത്സവവും.
64 രാജ്യങ്ങളില്‍ നിന്നുള്ള 211 സിനിമകളാണ് ഇത്തവണ തിരുവനന്തപുരത്തെത്തുന്നത്. വന്‍ പ്രേക്ഷക സാന്നിധ്യത്താല്‍ ഏറെ ശ്രദ്ധേയമാകും ഇത്തവണ ചലച്ചിത്രമേള. 9000 ഓളം പ്രതിനിധികളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 1200 ഓളം മാധ്യമപ്രവര്‍ത്തകരും മേളയുടെ വിശേഷങ്ങളറിയിക്കാനായി എത്തും. വിദേശ പ്രതിനിധികളായി വിഖ്യാത സംവിധായകന് കിംകി ഡൂക്ക് ഉള്‍പ്പടെ 120 ഓളം പേരുമെത്തും.
ഇസ്രയേലി സംവിധായകന് അമോസ് ഗിതായിയുടെ അന അറേബ്യയാണ് ഉദ്ഘാടനചിത്രം. 85 മിനിട്ട് ദൈര്‍ഘ്യമുള്ള ഈ ചിത്രം ഒറ്റ സീക്വന്‍സില്‍ ചിത്രീകരിച്ചതാണ്. അറബികളും ജൂതരും സമാധാന അന്തരീക്ഷത്തില്‍ ജീവിക്കുന്ന അതിര്‍ത്തിയില്‍ ചിത്രീകരിച്ച ഈ ചിത്രം കാഴ്ചയെ വിസ്മയിപ്പിക്കുന്ന അപൂര്‍വ അനുഭവമാകും.
മത്സരവിഭാഗം ഉള്‍പ്പെടെ 16 വിഭാഗങ്ങള്‍ മേളയിലുണ്ട്. മത്സരവിഭാഗത്തില്‍ ഏഷ്യ, ആഫ്രിക്ക, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നിന്ന് 14 ചിത്രങ്ങള്‍ ഉണ്ട്. 101 ചോദ്യങ്ങള്‍, കളിയച്ഛന് എന്നീ രണ്ട് മലയാള ചിത്രങ്ങളും മത്സരവിഭാഗത്തിലുണ്ട്. കണ്ടംപററി മാസ്റ്റേഴ്സ് ഇന്‍ഫോക്കസ് വിഭാഗത്തില്‍ ഗോരാന്‍ പാസ്കലേവിച്ച്, മാര്‍ക്കോ ബെല്ലോച്ചിയോ, തകാഷി മൈക്ക്, ക്ലെയര്‍ ഡെനിസ്, ഴാങ്ങ്റെന്വര്, ഹാരുണ്‍ ഫറോക്കി, ഹരിഹരന് എന്നിവരുടെ 43 ചിത്രങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ഇന്ത്യന്‍ സിനിമ നൂറു വര്‍ഷം ആഘോഷിക്കുമ്പോഴാണ് ചലച്ചിത്രോത്സവം നടക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. നൂറാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഒറിജിനല്‍ ഗ്ലോറി 100 ഇയേഴ്സ് ഓഫ് ഇന്ത്യന്‍ സിനിമ എന്ന വിഭാഗത്തില്‍ നാല് ചിത്രങ്ങള്‍ ചരിത്രത്തിന്റെ ഓര്‍മപ്പെടുത്തലായി പ്രദര്‍ശിപ്പിക്കുന്നുണ്ട്. സത്യജിത് റേയുടെ ചാരുലത, ബി.ആര്.പന്തലുവിന്റെ കര്ണന്, ഭീംസിങ്ങിന്റെ പാശമലര്‍, കമല്‍ സ്വരൂപ് സംവിധാനം ചെയ്ത ഓം-ദര്-ബാ-ദര് എന്നിവയാണ് ചിത്രങ്ങള്‍.
കാവ്യാത്മകമായ പ്രതിപാദനരീതികൊണ്ടും ആവിഷ്കാര സൗന്ദര്യം കൊണ്ടും ലോകശ്രദ്ധയാകര്‍ഷിച്ച ബംഗാളി ചിത്രമാണ് സത്യജിത് റേയുടെ ചാരുലത. 19-ാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ ബംഗാളില്‍ ഉടലെടുത്ത സാംസ്കാരിക നവോഥാനം പശ്ചാത്തലമാക്കി ചാരുലതയുടെ ചിന്തകളിലൂടെ ആധുനിക സ്ത്രീത്വത്തിന്റെ അന്തസംഘര്‍ഷങ്ങള്‍ ആവിഷ്കരിക്കുന്നു. താന്‍ ചെയ്ത ചിത്രങ്ങളില്‍ ഏറ്റവും മികച്ചതെന്ന് റേ തന്നെ വിശേഷിപ്പിച്ച ചാരുലത 1965 ലെ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടി. പുരാണകഥാ ചിത്രീകരണത്തില്‍ വ്യത്യസ്തമായ ആവിഷ്കാര ശൈലിക്ക് തുടക്കമിട്ട വിഖ്യാത തമിഴ്ചിത്രമാണ് ബി.ആര്. പന്തലുവിന്റെ കര്ണന് (1964). ശിവാജി ഗണേശന്, എന്‍.ടി. രാമറാവു എന്നിവര്‍ അഭിനയിച്ച ചിത്രമാണിത്. സഹോദരീ-സഹോദര ബന്ധത്തിന്റെ വൈകാരികത അവതരിപ്പിച്ച തമിഴ് ചിത്രമാണ് ഭീംസിങ്ങിന്റെ പാശമലര്‍ (1961). ശിവാജി ഗണേശന് അഭിനയിച്ച ഈ ചിത്രം അക്കാലത്തെ ബോക്സ് ഓഫീസ് ഹിറ്റുകളിലൊന്നായിരുന്നു. ഇന്ത്യയില്‍ ഏറ്റവുമധികം ഭാഷകളിലേക്ക് റീ മേക്ക് ചെയ്ത ചിത്രം എന്ന ബഹുമതിയും പാശമലറിന് സ്വന്തം.
ചലച്ചിത്രാസ്വാദന രംഗത്ത് വേറിട്ട ദൃശ്യാനുഭവമായ ഹിന്ദി ചിത്രമാണ് കമല്‍ സ്വരൂപ് സംവിധാനം ചെയ്ത ഓം-ദര്-ബാ-ദര് (1988). അജ്മീര്‍ നഗരത്തിന്റെ പശ്ചാത്തലത്തില്‍ ചിത്രീകരിച്ച ഈ ചിത്രം ആഖ്യാന നവീനതകൊണ്ടും സത്യസന്ധമായ വിഷയാവതരണം കൊണ്ടും വ്യത്യസ്തത പുലര്‍ത്തുന്നു. കാലപ്പഴക്കം കൊണ്ട് നശിച്ചുപോകുമായിരുന്ന ഫിലിം പ്രിന്റുകളെ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ഡിജിറ്റലൈസ് ചെയ്ത് സംരക്ഷിച്ച ചിത്രങ്ങളാണ് ഇവയൊക്കെ.
മലയാള സിനിമാ ചരിത്രത്തിലെ നിത്യഹരിത നായകനായ പ്രേംനസീറിനെ ഓര്‍മിച്ചുകൊണ്ട് മൂന്ന് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. കാവ്യമേള, ഭാര്‍ഗവീനിലയം, ധ്വനി എന്നീ ചിത്രങ്ങളാണ് റിമമ്പറിങ് നസീര്‍ വിഭാഗത്തില്‍ സ്മരണാഞ്ജലി തീര്‍ക്കുക. വൈക്കം മുഹമ്മദ് ബഷീര്‍ തിരക്കഥ രചിച്ച് എ. വിന്‍സന്റ് സംവിധാനം ചെയ്ത് 1964 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഭാര്‍ഗവീനിലയം. മലയാളത്തിലെ ആദ്യ ഹൊറര്‍ ചിത്രമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ ചിത്രം ഇന്നും കാഴ്ചയില്‍ നവ്യാനുഭവമാകും. 1965 ല്‍ മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടിയ ചിത്രമാണ് കാവ്യമേള. എം. കൃഷ്ണന് നായര്‍ സംവിധാനം ചെയ്ത ചിത്രമാണിത്. എ.ടി. അബു സംവിധാനം ചെയ്ത് 1988 ല്‍ പുറത്തിറങ്ങിയ ധ്വനി എന്ന ചിത്രം പ്രേംനസീറിന്റെ അവസാന ചിത്രങ്ങളിലൊന്നാണ്. ഒരു കാലഘട്ടത്തിലെ ചലച്ചിത്രാസ്വാദനത്തെ ആഴത്തില്‍ സ്വാധീനിച്ച പ്രതിഭാശാലിയായ ഈ കലാകാരനെ പുതിയ തലമുറയ്ക്ക് പരിചയപ്പെടുവാനുള്ള അവസരമാണിത്. അങ്ങനെ, പറഞ്ഞാലും പറഞ്ഞാലും തീരാത്ത വിസ്മയക്കാഴ്ചകളുടെ വിശേഷങ്ങളുണ്ട് ഓരോ ചലച്ചിത്രമേളയ്ക്കും.
മേളയിലെ ഏറ്റവും മികച്ച ചിത്രത്തിന് സുവര്‍ണ്ണ ചകോരവും 15 ലക്ഷം രൂപയുമാണ് അവാര്‍ഡ്. നാല് ലക്ഷം രൂപയും ഫലകവുമാണ് മികച്ച സംവിധായകനുള്ള രജത ചകോരം നേടുന്ന വ്യക്തിക്ക് ലഭിക്കുക. മികച്ച നവാഗത സംവിധായകന് നാല് ലക്ഷം രൂപ അവാര്‍ഡായി ലഭിക്കും. പ്രേക്ഷകര്‍ തെരഞ്ഞെടുക്കുന്ന മികച്ച ചിത്രത്തിനുള്ള രജത ചകോരം നേടുന്ന സിനിമയ്ക്ക് രണ്ട് ലക്ഷം രൂപയാണ് അവാര്‍ഡ്.
18-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായി ഫിലിം മാര്‍ക്കറ്റിങ്ങിന് സിനിമയിലെ വ്യത്യസ്ത മേഖലകളില്‍ നിന്നുള്ളവരെ ഉള്‍പ്പെടുത്തി സെമിനാറുകളും ചര്‍ച്ചകളും സംഘടിപ്പിക്കുന്നുണ്ട്. മലയാള ചലച്ചിത്രങ്ങള്‍ വ്യത്യസ്ത പാക്കേജുകളായി അന്താരാഷ്ട്ര മേളയില്‍ പ്രദര്‍ശിപ്പിക്കുക, അന്താരാഷ്ട്രതലത്തില്‍ കോ-പ്രൊഡക്ഷന്‍ സാധ്യതകള്‍ ആരായുക, ടൂറിസം വകുപ്പുമായി സഹകരിച്ച് ഡെസ്റ്റിനേഷന്‍ മാര്‍ക്കറ്റിങ് സാധ്യകള്‍ കണ്ടെത്തുക, ദേശീയ അന്തര്‍ദേശീയ യൂണിവേഴ്സിറ്റി മേളകളിലും ആര്‍ട്ട് ഹൗസുകളിലും പ്രദര്‍ശന മ്യൂസിയങ്ങളിലും മലയാള ചലച്ചിത്രങ്ങള്‍ എത്തിക്കുക എന്നതാണ് ഫിലിം മാര്‍ക്കറ്റ് കൊണ്ട് ലക്ഷ്യമിടുന്നത്.
തലസ്ഥാന നഗരം ഇതിനോടകം നല്ല സിനിമയെ സ്നേഹിക്കുന്നവരെക്കൊണ്ട് നിറഞ്ഞു കഴിഞ്ഞു. എവിടെയും സിനിമയെക്കുറിച്ചുള്ള സംസാരങ്ങള്‍. സൗഹൃദം പങ്കുവയ്ക്കലുകള്‍. ഇതൊരു തീര്‍ത്ഥാടനമാണ്. നല്ല സിനിമയ്ക്കുവേണ്ടിയുള്ള തീര്‍ത്ഥാടനം. നല്ല സിനിമയെ തിരിച്ചറിയുക എന്നാല്‍ നല്ല സംസ്കാരത്തെയും ജീവിതത്തെയും തിരിച്ചറിയുകയെന്നാണ്. ഹൃദയത്തില്‍ ആര്‍ദ്രതയും കരുണയും കാത്തു സൂക്ഷിക്കുന്നവര്‍ക്കേ നല്ല ആസ്വാദകരാകാനും കഴിയൂ. രാജ്യാന്തര ചലച്ചിത്രമേളയ്ക്കെത്തുന്ന പ്രതിനിധികളില്‍ നല്ല സിനിമകളെക്കുറിച്ചുള്ള ബോധമുണര്‍ത്താന്‍ ഈ തീര്‍ത്ഥാടനത്തിനു കഴിയുമെന്നതില്‍ സംശയമൊട്ടുമില്ല.
ആര്.പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: