ബംഗളൂരു: ഇരുപത്തൊമ്പതാമത് ദേശീയ ജൂനിയര്‍ അത്ലറ്റിക് മീറ്റില്‍ റെക്കോര്‍ഡ് പോയിന്റ് നേട്ടവുമായി നിലവിലെ ചാമ്പ്യന്മാരായ കേരളം ഓവറോള്‍ കിരീടം സ്വന്തമാക്കി. 31 സ്വര്‍ണ്ണവും 24 വെള്ളിയും 27 വെങ്കലവുമടക്കം 585 പോയിന്റ് സ്വന്തമാക്കിയാണ് കേരളം കൗമാര കായികകിരീടം നിലനിര്‍ത്തിയത്. രണ്ടാം സ്ഥാനത്തെത്തിയ തമിഴ്നാടിന് 361.5 പോയിന്റ് മാത്രമാണ് നേടാന്‍ കഴിഞ്ഞത്. 288.5 പോയിന്റുമായി ഹരിയാന മൂന്നാം സ്ഥാനവും 235.5 പോയിന്റുമായി ഉത്തര്‍പ്രദേശ് നാലാം സ്ഥാനവും കരസ്ഥമാക്കി. 29 വര്‍ഷത്തെ മീറ്റിന്റെ ചരിത്രത്തില്‍ കേരളം നേടിയ 19-ാം കിരീടമാണിത്. മീറ്റിന്റെ അവസാന ദിവസമായ ഇന്നലെ മാത്രം 9 സ്വര്‍ണ്ണവും നാല് വെള്ളിയും 5 വെങ്കലവുമാണ് കേരളത്തിന്റെ ചുണക്കുട്ടികള്‍ സ്വന്തമാക്കിയത്.
ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിഭാഗത്തിലും കേരളമാണ് ഒന്നാമത്. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 213 പോയിന്റ് നേടിയാണ് കേരളം ഒന്നാമതെത്തിയത്. രണ്ടാമതെത്തിയ ഹരിയാന 190 പോയിന്റും മൂന്നാം സ്ഥാനം കരസ്ഥമാക്കിയ ഉത്തര്‍പ്രദേശ് 166 പോയിന്റും സ്വന്തമാക്കി. അതേസമയം പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കേരളത്തിന് വലിയ വെല്ലുവിളി ഉണ്ടായില്ല. കേരളം 372 പോയിന്റ് വാരിക്കൂട്ടിയപ്പോള്‍ രണ്ടാം സ്ഥാനത്തെത്തിയ തമിഴ്നാടിന് 220.5 പോയിന്റ് മാത്രമാണ് നേടാന്‍ കഴിഞ്ഞത്. 115.5 പോയിന്റുമായി കര്‍ണാടക മൂന്നാം സ്ഥാനം സ്വന്തമാക്കി.
എന്നാല്‍ മീറ്റിലെ മികച്ച താരങ്ങളായി തെരഞ്ഞെടുക്കപ്പെട്ടവരില്‍ മലയാളികളില്ല. സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഹിമാചല്‍പ്രദേശിന്റെ സുമിത് മാലിക്ക്, 18 വയസ്സിന് താഴെ വിഭാഗത്തില്‍ ഹരിയാനയുടെ നിര്‍ഭയ് സിംഗ്, 16 വയസ്സിന് താഴെയുള്ളവരുടെ വിഭാഗത്തില്‍ പഞ്ചാബിന്റെ മന്‍കിരാത് സിംഗ്, അണ്ടര്‍ 14 വിഭാഗത്തില്‍ ഹരിയാനയുടെ ഷോട്ട്പുട്ട് താരം സൗരവ് എന്നിവരാണ് മികച്ച താരങ്ങളായി തെരഞ്ഞെടുക്കപ്പെട്ടത്. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ സീനിയര്‍ വിഭാഗത്തില്‍ മത്സരിച്ച് മീറ്റിലെ വേഗതയേറിയ താരമായി മാറിയ എസ്. അര്‍ച്ചന, 18 വയസ്സിന് താഴെയുള്ളവരുടെ വിഭാഗത്തില്‍ തമിഴ്നാടിന്റെ തന്നെ ലോംഗ്ജമ്പ് താരം ജി. കാര്‍ത്തിക, അണ്ടര്‍ 16 വിഭാഗത്തില്‍ ടിയാഷ സമാധര്, 14 വിഭാഗത്തില്‍ ദല്‍ഹിയുടെ ഷോട്ട്പുട്ട് താരം മഹര്‍ഷി ബലോഡ എന്നിവരാണ് മികച്ച താരങ്ങളായി തെരഞ്ഞെടുക്കപ്പെട്ടത്. മീറ്റിന്റെ അവസാന ദിവസമായ ഇന്നലെ മൂന്ന് പുതിയ റെക്കോര്‍ഡുകള്‍ പിറന്നു. സീനിയര്‍ പെണ്‍കുട്ടികളുടെ 2000 മീറ്റര്‍ സ്റ്റീപ്പിള്‍ചെയ്സില്‍ യുപിയുടെ പാറുള്‍ ചൗധരി മീറ്റ് റെക്കോര്‍ഡും അണ്ടര്‍ 18 വിഭാഗം 800 മീറ്ററില്‍ കേരളത്തിന്റെ ജെസ്സി ജോസഫും അണ്ടര്‍ 16 ആണ്‍കുട്ടികളുടെ 200 മീറ്ററില്‍ പശ്ചിമബംഗാളിന്റെ ചന്ദന്‍ ബൗരിയും ദേശീയ റെക്കോര്‍ഡ് സ്ഥാപിച്ചത്. സീനിയര്‍ പെണ്‍കുട്ടികളുടെ സ്റ്റീപ്പിള്‍ചെയ്സില്‍ വെള്ളി മെഡല്‍ നേടിയ കേരളത്തിന്റെ എം.പി. സഫീദയും നിലവിലെ റെക്കോര്‍ഡ് മറികടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: