അഡ്ലെയ്ഡ്: ഓസീസ് പേസ് ബൗളര്‍ മിച്ചല്‍ ജോണ്‍സന്റെ തീപാറുന്ന പന്തുകള്‍ക്ക് മുന്നില്‍ ഇംഗ്ലണ്ട് ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ തകര്‍ന്നടിഞ്ഞു. ജോണ്സണ് വെറും 40 റണ്‍സ് വഴങ്ങി 7 വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോര്‍ 172 റണ്‍സിലൊതുങ്ങി. ഒന്നാം ഇന്നിംഗ്സില്‍ 398 റണ്‍സിന്റെ ലീഡ് നേടിയ ഓസ്ട്രേലിയ ഇംഗ്ലണ്ടിനെ ഫോളോ ഓണ്‍ ചെയ്യിക്കാതെ രണ്ടാം ഇന്നിംഗ്സ് ആരംഭിച്ചു. മൂന്നാം ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ ഓസ്ട്രേലിയ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെടുത്തു. 83 റണ്‍സോടെ ഡേവിഡ് വാര്‍ണറും 23 റണ്‍സോടെ സ്മിത്തുമാണ് ക്രീസില്‍. രണ്ട് ദിവസവും എട്ട് വിക്കറ്റും കയ്യിലിരിക്കെ ഓസ്ട്രേലിയക്ക് 530 റണ്‍സിന്റെ ലീഡാണുള്ളത്.
ഒന്നിന് 35 എന്ന നിലയില്‍ മൂന്നാം ദിവസമായ ഇന്നലെ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ച ഇംഗ്ലണ്ട് മിച്ചല്‍ ജോണ്‍സന്റെ തീപാറുന്ന പന്തുകള്‍ക്ക് മുന്നില്‍ മുട്ടുകുത്തുകയായിരുന്നു. ഇംഗ്ലണ്ട് നിരയില്‍ ആകെ മൂന്നുപേര്‍ മാത്രമാണ് രണ്ടക്കം കടന്നത്. 72 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഇയാന്‍ ബെല്ലാണ് ടോപ്സ്കോറര്‍. ഓപ്പണര്‍ കാര്‍ബെറി 60 റണ്‍സും ജോ റൂട്ട് 15 റണ്‍സും നേടി. മൂന്നുപേര്‍ പൂജ്യത്തിന് പുറത്തായി. മാറ്റ് പ്രയറും സ്റ്റുവര്‍ട്ട് ബ്രോഡും ജെയിംസ് ആന്‍ഡേഴ്സണുമാണ് അക്കൗണ്ട് തുറക്കും മുന്‍പേ കൂടാരം കയറിയത്. കെവിന് പീറ്റേഴ്സണ് (1), സ്റ്റോക്ക് (1), സ്വാന് (7), മോണ്ടി പനേസര്‍ (2) എന്നിവര്‍ ബാറ്റിംഗില്‍ ദയനീയമായി പരാജയപ്പെട്ടു. രണ്ടാം ദിവസം ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്കും മൂന്ന് റണ്‍സെടുത്ത് പുറത്തായിരുന്നു. മിച്ചല്‍ ജോണ്സണ് വീഴ്ത്തിയ 7 വിക്കറ്റുകളില്‍ നാലെണ്ണവും ബൗള്‍ഡായിരുന്നു. കുക്ക്, ബ്രോഡ്, ആന്ഡേഴ്സണ്, പനേസര്‍ എന്നിവരെയാണ് ജോണ്സണ് ബൗള്‍ഡാക്കിയത്.
398 റണ്‍സിന്റെ കൂറ്റന്‍ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയിട്ടും ഇംഗ്ലണ്ടിനെ ഫോളോ ഓണ്‍ ചെയ്യിക്കാതെ രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച ഓസ്ട്രേലിയക്ക് തുടക്കത്തില്‍ തിരിച്ചടി നേരിട്ടു. റോജേഴ്സ് (2), വാട്സണ് (0), ക്ലാര്‍ക്ക് (22) എന്നിവരാണ് സ്കോര്‍ 65 റണ്സായപ്പോഴേക്കുംമടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: