കൊച്ചി: ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിന്റെ കൊടിമരവുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ പരിഗണിക്കുന്ന കേസില്‍ സംസ്ഥാന സര്‍ക്കാരിന്റേയും ചീഫ് സെക്രട്ടറിയുടേയും വിശദീകരണം തേടി. ഇതുസംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ടു സമര്‍പ്പിക്കാനാണ് ചീഫ് സെക്രട്ടറിയോട് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. അതേസമയം ബന്ധപ്പെട്ട വസ്തുതകള്‍ പരിശോധിക്കാന്‍ അഡ്വ.എസ്.സുബാഷ് ചന്ദിനെ അഭിഭാഷക കമ്മീഷനായി ജസ്റ്റിസ്. ടി.ആര്.രാമചന്ദ്രന് നായര്‍, ജസ്റ്റിസ് ബി.കമാല്‍പാഷ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് നിയമിച്ചു.
എയറോ സര്‍വേ ഓഫ് ഇന്ത്യ നടത്തിയ സര്‍വേയുടെ വാര്‍ത്ത പത്രങ്ങളില്‍ നിന്ന് മനസ്സിലാക്കിയ ദേവസ്വം ഓംബുഡ്സ്മാന് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കൊടിമരത്തിന്റെ നീളം കുറയ്ക്കണമെന്നാണ് സര്‍വേ വാര്‍ത്തകളിലുള്ളത്. എന്നാല്‍ കൊടിമരത്തിന്റെ കണക്ക്, പ്രാസാദം, ക്ഷേത്രനിര്‍മാണവുമായി ബന്ധപ്പെട്ട കണക്ക് തുടങ്ങിയവ താന്ത്രിക വിധി പ്രകാരമാണ് തിട്ടപ്പെടുത്തുന്നതെന്നും കൊടിമരത്തിന്റെ ഉയരം കുറയ്ക്കാനാവില്ലെന്നുമാണ് ഓംബുഡ്സ്മാന് റിപ്പോര്‍ട്ടു സമര്‍പ്പിച്ചിരിക്കുന്നത്. കൊടിമരത്തിന്റെ ഉയരം നിര്‍ണയിച്ചത് താന്ത്രിക വിധിപ്രകാരമാണ്. അത് മാറ്റുന്നത് ക്ഷേത്രത്തിന്റെ നിലനില്‍പ്പിനെത്തന്നെ ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. റിപ്പോര്‍ട്ട് പരിഗണിച്ച ഹൈക്കോടതി സ്വമേധയാ ഹര്‍ജി രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. തുടര്‍ന്നാണ് വിഷയം പഠിച്ച് വസ്തുതകള്‍ പരിശോധിക്കാന്‍ കോടതി അഭിഭാഷക കമ്മീഷണറെ നിയമിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: