തിരുവനന്തപുരം: കൊച്ചി സഹകരണ മെഡിക്കല്‍ കോളേജ് ഏറ്റെടുക്കാന്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് തീരുമാനം. മെഡിക്കല്‍ കോളേജിന്റെ മേല്‍നോട്ടത്തിന് കളക്ടര്‍ ചെയര്‍മാനായ സമിതിയെയും നിയോഗിച്ചു. പരിയാരം മെഡിക്കല്‍ കോളേജിന്റെ കാര്യത്തില്‍ പഠന റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ തീരുമാനമെടുക്കൂ എന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രവര്‍ത്തനം തുടങ്ങിയ മഞ്ചേരി മെഡിക്കല്‍ കോളജില്‍ 82 അദ്ധ്യാപക തസ്തികകളും 28 ജൂനിയര്‍ റസിഡന്റ് തസ്തികകളും 64 അനദ്ധ്യാപക തസ്തികകളും അനുവദിച്ചു.
സോളാര്‍ കേസ് അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മീഷന് ആവശ്യപ്പെട്ട ഒമ്പത് തസ്തികകള്‍ കൂടി അനുവദിക്കും. ഇടുക്കിയിലെ മലങ്കര ഡാമിന് സമീപത്ത് കുപ്പിവെള്ള കമ്പനി സ്ഥാപിക്കും. ജനങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ വെള്ളം നല്‍കുന്നതിന് വേണ്ടിയാണിത്. റിയല്‍ എസ്റ്റേറ്റ് മേഖലയിലെ ചൂഷണവും തട്ടിപ്പും തടയുന്നതിന് റിയല്‍ എസ്റ്റേറ്റ് ഡെവവലപ്മെന്റ് ആന്‍ഡ് റെഗുലേഷന് ബില്‍ കൊണ്ടുവരും. ഇതിന്റെ കരട് തയ്യാറാക്കാന്‍ നിയമമന്ത്രാലയത്തിന് അനുമതി നല്കി. കേന്ദ്ര നിയമം വരുന്നത് വരെ ആയിരിക്കും നിയമത്തിന്റെ പ്രാബല്യം. കഴിഞ്ഞ ഏപ്രില്‍ മൂന്നിനാണ് കൊച്ചിന് സഹകരണ മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് ആസ്തി ബാധ്യതകള്‍ തിട്ടപ്പെടുത്തി റിപ്പോര്‍ട്ട് നല്കാന് എറണാകുളം കളക്ടറെ ചുമതലപ്പെടുത്തി. മൂന്ന് മാസത്തിന് ശേഷം 50 കോടി ബാധ്യത കണക്കാക്കി കളക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
എന്നാല്‍ കളക്ടറുടെ റിപ്പോര്‍ട്ട് പഠിക്കാന്‍ വീണ്ടും സമിതിയെ മന്ത്രിസഭാ യോഗം ചുമതലപ്പടുത്തി. ഹെല്‍ത്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജീവ്സദാനന്ദന്‍ ചെയര്‍മാനായുള്ള സമിതിയില്‍ ധനകാര്യ സെക്രട്ടറി വി.പി.ജോയി, സഹകരണ സെക്രട്ടറി ഗോപാലമേനോന്‍, കൊച്ചി മെഡിക്കല്‍ കോളേജിന്റെ ചുമതലയുള്ള ഡോ.ജിമിട്ട് റഹ്മാന്, കളക്ടര്‍ ഷേക്പരീത് എന്നിവരായിരുന്നു സമിതിയിലെ അംഗങ്ങള്‍. ഈ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടും മറ്റ് റിപ്പോര്‍ട്ടുകളും പഠിച്ച് വിശദീകരണം നല്കാന് ചീഫ് സെക്രട്ടറിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: