ന്യൂദല്‍ഹി: സ്വവര്‍ഗരതി കുറ്റകരമെന്നു സുപ്രീംകോടതി വിധി. സ്വവര്‍ഗ്ഗ ലൈംഗികതക്ക് നിയമ സാധുത നല്‍കിക്കൊണ്ടുള്ള 2009ലെ ദല്‍ഹി ഹൈക്കോടതി വിധി ജസ്റ്റീസുമാരായ ജി.എസ്.സിംഗ്വി, എസ്.ജെ. മുഖോപാധ്യായ എന്നിവരടങ്ങിയ ബഞ്ച് റദ്ദാക്കുകയായിരുന്നു. ദല്‍ഹി ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് വിവിധ മതസംഘടനകള്‍ ഉള്‍പ്പെടെ സമര്‍പ്പിച്ച 16 ഹര്‍ജികള്‍ പരിഗണിച്ചാണ് സുപ്രീംകോടതി വിധി പ്രസ്താവിച്ചത്.
ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 377-ാം വകുപ്പ് നിലനില്‍ക്കുന്നിടത്തോളം സ്വവര്‍ഗ്ഗരതി ക്രമിനില്‍ കുറ്റമാണെന്നു വിധിച്ച സുപ്രീം കോടതി, ഈ വകുപ്പില്‍ മാറ്റം വരുത്തണമെങ്കില്‍ അറ്റോര്‍ണി ജനറലിന്റെ നിര്‍ദ്ദേശം സ്വീകരിച്ച് അതു ചെയ്യേണ്ടതു പാര്‍ലമെന്റാണെന്ന് നിര്‍ദ്ദേശിച്ചു. നിലവില്‍ 377-ാം വകുപ്പനുസരിച്ച് പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിനു പരമാവധി ജീവിപര്യന്തം ശിക്ഷവരെ ലഭിക്കാവുന്നതാണെന്നും കോടതി വിശദീകരിച്ചു. പുരുഷന്മാര് തമ്മിലോ സ്ത്രീകള്‍ തമ്മിലോ ശാരീരികമായി ബന്ധത്തില്‍ ഏര്‍പ്പെടുന്നതില്‍ തെറ്റില്ലെന്ന ഹൈക്കോടതി വിധി റദ്ദാക്കി കൊണ്ടാണ് ഈ ഉത്തരവ് സുപ്രീംകോടതി ഡിവിഷന് ബെഞ്ച് പുറപ്പെടുവിച്ചിരിക്കുന്നത്.
സുപ്രീം കോടതി വിധിയെ സ്വവര്‍ഗ്ഗാനുരാഗികള്‍ വ്യാപകമായി എതിര്‍ത്തു. രാജ്യത്ത് പലയിടങ്ങളിലും പ്രകടനവും പ്രതിഷേധവും ജഡ്ജിമാരുടെ കോലം കത്തിക്കലും നടത്തിയ ഗേ സംഘടനകള്‍ വിധിയില്‍ നിരാശ പ്രകടിപ്പിച്ചു. അതേസമയം സ്വവര്‍ഗ്ഗ വിവാഹം സാധുവാക്കിക്കൊണ്ട് പാര്‍ലമെന്റിനു വേണമെങ്കില്‍ നിയമമുണ്ടാക്കാമെന്ന് കോടതി നിര്‍ദ്ദേശിച്ചതില്‍ ചില സംഘടനകള്‍ ആശ്വാസം പ്രകടിപ്പിച്ചു.
രണ്ടായിരത്തിലാണ് നാസ് ഫൗണ്ടേഷന് എന്ന സംഘടന 377-ാം വകുപ്പിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് ദല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ 2003ല്‍ കേന്ദ്രസര്‍ക്കാര്‍ നല്കിയ സത്യവാങ്മൂലത്തെ അടിസ്ഥാനമാക്കി ദല്‍ഹി ഹൈക്കോടതി ഹര്‍ജി തള്ളി. ഇന്ത്യന്‍ സമൂഹം സ്വവര്‍ഗ്ഗ വിവാഹം അംഗീകരിക്കുന്നില്ലെന്നായിരുന്നു കേന്ദ്രസര്‍ക്കാറിന്റെ സത്യവാങ്മൂലം. ഉഭയകക്ഷി സമ്മതപ്രകാരമുള്ള സ്വവര്‍ഗരതി നിയമവിരുദ്ധമാണെന്നും രാജ്യത്തെ സാമൂഹ്യ വ്യവസ്ഥിതിക്ക് എതിരാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് സുപ്രീംകോടതിയില്‍ വ്യക്തമാക്കിയത്. ഇന്ത്യയുടെ ധാര്‍മിക, സാമൂഹ്യമൂല്യങ്ങള്‍ മറ്റ് രാജ്യങ്ങളിലേതില്‍ നിന്നും വ്യത്യസ്തമാണെന്നും ഇക്കാര്യങ്ങളില്‍ അവരെ അനുകരിക്കാനാകില്ലെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കിയിരുന്നു. നേരത്തെ ദല്‍ഹി ഹൈക്കോടതി വിധിക്കെതിരെ വിവിധ മതസംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
ജസ്റ്റീസ് ജി.എസ്.സിംഗ്വി വിരമിച്ച ദിവസം പുറപ്പെടുവിച്ച വിധി എന്ന നിലയിലും ഇതിനു പ്രാധാന്യമുണ്ട്. സ്വവര്‍ഗാനുരാഗം കുറ്റകരമല്ലെന്ന നിലപാടിനോടുള്ള കേന്ദ്രസര്‍ക്കാരിന്റെ ഉദാരസമീപനത്തെ സുപ്രീംകോടതി വിമര്‍ശിച്ചിരുന്നു. ജുഡീഷ്യറി പരിധിവിടുന്നെന്ന് ആരോപിക്കുന്നവര്‍ ഇത്തരം കാര്യങ്ങള്‍ പാര്‍ലമെന്റില്‍ ചര്‍ച്ചചെയ്യാത്ത കാര്യവും സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: