കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മിസ് സൗത്ത് ഇന്ത്യ ശ്രവ്യ സുധാകറിനെതിരെ സിബിഐക്ക് കൂടുതല്‍ തെളിവുകള്‍. പിടിയിലായ പ്രതി ഫയാസുമൊത്ത് ശ്രവ്യ മൂന്നുപ്രാവശ്യം ഗള്‍ഫ് യാത്ര നടത്തിയതിന്റെ രേഖകള്‍ സിബിഐക്ക് ലഭിച്ചു. മെയ്, ജൂണ്‍, ആഗസ്റ്റ് മാസങ്ങളിലാണ് ശ്രവ്യ ഫയാസുമൊത്ത് ഗള്‍ഫ് യാത്ര നടത്തിയത്. കുടുംബാംഗങ്ങളുമൊത്താണ് താന്‍ ഗള്‍ഫില്‍ പോയതെന്നാണ് ശ്രവ്യ ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ ഇത് ശരിയല്ലെന്നും കുടുംബാംഗങ്ങളാരും ഇവരോടൊപ്പം ഉണ്ടായിരുന്നില്ലെന്നും ഫയാസും ശ്രവ്യയും മാത്രമാണ് യാത്രാസംഘത്തിലുണ്ടായിരുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.
സ്വര്‍ണക്കടത്തില്‍ പരിശീലനം നല്കാന് വേണ്ടിയാണ് ഫയാസ് ശ്രവ്യയെ ഗള്‍ഫ് യാത്രയില്‍ ഒപ്പം കൂട്ടിയതെന്നാണ് സിബിഐ അനുമാനിക്കുന്നത്. ഈ യാത്രക്കിടയില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് ശ്രവ്യയെ പരിചയപ്പെടുത്തിക്കൊടുക്കാനും ഫയാസ് മുന്‍കയ്യെടുത്തിരുന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് ശ്രവ്യ എല്‍സിഡി ടിവി സമ്മാനിച്ചതായും വെളിപ്പെട്ടിട്ടുണ്ട്. എന്നാല്‍ സ്വര്‍ണം കടത്തി എന്നതിന് തെളിവൊന്നും ലഭിച്ചിട്ടില്ല. ശ്രവ്യയെ ഫയാസിന് പരിചയപ്പെടുത്തിയത് മൈഥിലിയാണെന്ന വെളിപ്പെടുത്തലിനെത്തുടര്‍ന്ന് മൈഥിലിക്ക് സിബിഐ ഹാജരാകാന്‍ നോട്ടീസയച്ചിട്ടുണ്ട്.
മോഡലിംഗ്, സിനിമാരംഗത്തെ കൂടുതല്‍ പേര് ഫയാസിന്റെ സ്വര്‍ണക്കടത്ത് ഇടപാടുമായി ബന്ധപ്പെട്ടിരുന്നതിനും തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. നടന് ഇടവേള ബാബുവിനെ ഇതുമായി ബന്ധപ്പെട്ട് വീണ്ടും ചോദ്യംചെയ്യാന്‍ സിബിഐ സംഘം തീരുമാനിച്ചിട്ടുണ്ട്. ഇടവേള ബാബുവാണ് സിനിമാനടിമാരെ ഫയാസിന് പരിചയപ്പെടുത്തിക്കൊടുക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചതെന്നാണ് വിവരം. ബാബുവുമായുള്ള പരിചയം വഴിയാണ് സിനിമാ സെറ്റുകളില്‍ ഇയാള്‍ എത്തിയിരുന്നതും നടിമാരുമായി ബന്ധം സ്ഥാപിച്ചിരുന്നതും. ആഡംബരകാറുകളില്‍ സിനിമാ നിര്‍മ്മാതാവ് എന്ന രീതിയിലാണ് ഇയാള്‍ എത്തിയിരുന്നത്. സിനിമ നിര്‍മ്മിക്കാന്‍ പദ്ധതിയുണ്ട് എന്ന് പറഞ്ഞാണ് നടിമാരെ ഇയാള്‍ വലയില്‍ വീഴ്ത്തിയിരുന്നത്.
പിടിയിലായ ശ്രവ്യയെ ദിലീപിന്റെ ശൃംഗാരവേലനില്‍ നായികയാക്കാമെന്നും ഇയാള്‍ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ചിത്രത്തില്‍ ഒരു ചെറിയ വേഷം മാത്രമാണ് ഇവര്‍ക്ക് ലഭിച്ചത.് ഇതേത്തുടര്‍ന്ന് ഫയാസുമായി അകന്ന ശ്രവ്യയെ അടുത്ത ചിത്രത്തില്‍ നായികയാക്കാമെന്ന് വാഗ്ദാനം നല്‍കിയാണ് ഫയാസ് അനുനയിപ്പിച്ചത്. കൂടുതല്‍ സിനിമാതാരങ്ങള്‍ക്കും മോഡലിംഗ് താരങ്ങള്‍ക്കും സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്നാണ് സിബിഐ സംശയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: