കാസര്‍കോട്: ഖാനന അഴിമതിയില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്ന മുന്‍ വ്യവസായ മന്ത്രിയും സിപിഎം നേതാവുമായ എളമരം കരീമിനെതിരെ കൂടുതല്‍ തെളിവുകള്‍. കാസര്‍കോട് കിനാനൂര്‍ കരിന്തളത്ത് തമിഴ്നാട് സ്വദേശിക്ക് ലാറ്ററൈറ്റ് ഖാനനത്തിന് മാനദണ്ഡങ്ങള്‍ ലംഘിച്ച് കരീം അനുമതി നല്‍കിയതിന്റെ തെളിവുകള്‍ ‘ജന്മഭൂമി’ക്ക് ലഭിച്ചു. പൊള്ളാച്ചി ജ്യോതി നഗര്‍ സ്വദേശിയായ എം.രഞ്ജിത്ത് കുമാറിന് ലാറ്ററൈറ്റ് ഖാനനത്തിന് അനുമതി നല്കി 2010 ഏപ്രില്‍ മൂന്നിനാണ് വ്യവസായ വകുപ്പ് ഉത്തരവിറക്കിയത്. കിനാനൂര്‍ കരിന്തളത്തെ കടലാടിപ്പാറയില്‍ ബോക്സൈറ്റ് ഖാനനത്തിന് ബഹുരാഷ്ട്ര കമ്പനിയായ ആഷാപുരയ്ക്ക് നല്കിയ അനുമതിയില്‍ അഴിമതിയുണ്ടെന്ന് നേരത്തെ ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേ വില്ലേജിലാണ് സ്വകാര്യ വ്യക്തിക്കും ഖാനനാനുമതി നല്‍കിയിരിക്കുന്നത്. കോഴിക്കോട് ചക്കിട്ടപ്പാറയിലെ ഖാനന അനുമതിയില്‍ അന്വേഷണം നേരിടുന്ന കരീം സ്വകാര്യ കമ്പനികളെപ്പോലെ തന്നെ വ്യക്തികള്‍ക്കും അനുമതി നല്കിയിരിക്കുന്നതിന്റെ തെളിവുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
2008 ഡിസംബര്‍ 29നാണ് രഞ്ജിത്ത് കുമാര്‍ കരിന്തളം വില്ലേജില്‍ പ്രദേശവാസിയില്‍ നിന്നും 3.75 ലക്ഷത്തിന് രണ്ടര ഏക്കര്‍ സ്ഥലം വാങ്ങുന്നത്. ഇവിടെ ലാറ്ററൈറ്റ് ഖാനനം നടത്തുന്നതിനായി 2009 ജൂണ്‍ 20ന് വ്യവസായ വകുപ്പിന് അപേക്ഷ നല്കി. ജില്ലാ മൈനിംഗ് ആന്റ് ജിയോളജി വകുപ്പോ ജില്ലാഭരണകൂടമോ മുഖേനയല്ലാതെ മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് ഡയറക്ടറില്‍ നിന്നും നേരിട്ട് രഞ്ജിത്ത് കുമാര്‍ അനുമതി നേടിയെടുക്കുകയും ചെയ്തു. മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് ഡയറക്ടറുടെ 2010 ഫെബ്രുവരി രണ്ടിലെ കത്ത് പ്രകാരം വ്യവസായ വകുപ്പ് ഏപ്രില്‍ മൂന്നിന് 20 വര്‍ഷത്തേക്ക് ഖാനനത്തിന് അനുമതി നല്കി ഉത്തരവിറക്കി. ഒരു ലക്ഷം മെട്രിക്ടണ്‍ ലാറ്ററൈറ്റ് കുഴിച്ചെടുക്കാമെന്നാണ് ജി.ഒ (എംഎസ്) നമ്പര്‍ 82/2010/ഐഡി എന്ന ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്.
പ്രദേശം ലാറ്ററൈറ്റ് ഖാനനത്തിന് അനുയോജ്യമാണെന്ന് വ്യക്തമാക്കുന്ന സര്‍ക്കാര്‍ ഉത്തരവ് എന്നാല്‍ പാരിസ്ഥിതിക പ്രത്യാഘാതങ്ങളെക്കുറിച്ച് മൗനം പാലിക്കുന്നു. ഇതേക്കുറിച്ച് പഠനം നടത്താതെയാണ് അനുമതി നല്‍കിയത്. ഉന്നത ഇടപെടല്‍ മൂലമാണ് ഖാനനാനുമതി ലഭിച്ചതെന്നും വ്യക്തമാണ്.
കടലാടിപ്പാറയില്‍ ആഷാപുര കമ്പനിയുടെ ഖാനന നീക്കത്തിനെതിരെ ജനകീയ പ്രതിഷേധം ഉയര്‍ന്നതിനാല്‍ രഞ്ജിത്ത് കുമാറിനും ഉദ്ദേശ്യം നടപ്പിലായില്ല.
എന്നാല്‍ ഒന്നരമാസം മുമ്പ് പഞ്ചായത്തിന്റെ അനുമതിയില്ലാതെ രഹസ്യമായി ഖാനനം ആരംഭിച്ചു. പ്രദേശത്ത് പൊതുമേഖലാ സ്ഥാപനം നടത്തുന്ന ഖാനനത്തിന്റെ മറപിടിച്ചായിരുന്നു ഇത്. മൂന്ന് ദിവസത്തിനുശേഷം സംശയം തോന്നിയ നാട്ടുകാര്‍ ഖാനനം തടഞ്ഞു. ഖാനനം നിര്‍ത്തിവെക്കാന്‍ പഞ്ചായത്ത് ഉത്തരവിടുകയും ചെയ്തു. ഇപ്പോള്‍ അനുമതിക്കായി പഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണ് രഞ്ജിത്ത്കുമാര്‍. നവംബര്‍ 25ന് നല്കിയ അപേക്ഷയില്‍ വ്യക്തമായ വിവരങ്ങള്‍ ഹാജരാക്കിയിട്ടില്ല. ശക്തമായ എതിരഭിപ്രായം ഉയര്‍ന്നതിനെ തുടര്‍ന്ന് പഞ്ചായത്ത് ഇതുവരെ തീരുമാനമെടുത്തിട്ടില്ല.
ചക്കിട്ടപ്പാറയിലേയും കടലാടിപ്പാറയിലേയും ഖാനനാനുമതികള് പോലെ തന്നെ ദുരൂഹമാണ് സ്വകാര്യ വ്യക്തിക്ക് നല്കിയ അനുമതിയും. തമിഴ്നാട് സ്വദേശി ബിനാമിയാണെന്നും വ്യവസായ വകുപ്പിലെ തന്നെ ഉന്നതരാണ് ഖാനനത്തിന് പിന്നിലെന്നുമാണ് സംശയം ഉയര്‍ന്നിരിക്കുന്നത്. വ്യവസായ വകുപ്പ് മന്ത്രിയായിരുന്ന എളമരം കരീമിന്റെ ഖാനന അനുമതികള്‍ സംശയം ബലപ്പെടുന്നതുമാണ്.
കെ. സുജിത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: