കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പ്രതികള്‍ക്കെതിരെ കൊഫപോസ നടപടിക്ക് നീക്കം. അഞ്ചു പ്രതികള്ക്കെതിരെയാകും നടപടിയുണ്ടാകുക.
കേസുമായി ബന്ധപ്പെട്ട് നടപടികള്‍ക്കായി ഡിആര്‍ഐ കൊഫെപോസ ബോര്‍ഡിനെ സമീപിച്ചു. കൊഫെപോസ ചുമത്തിയാല്‍ പ്രതികളെ ഒരു വര്‍ഷം വരെ വിചാരണ കൂടാതെ തടവിലിടാന്‍ സാധിക്കും. പ്രതികളെ കരുതല്‍ തടങ്കലിലാക്കാനും നീക്കം തുടങ്ങിയെന്നാണ് അറിയുന്നത്. കരിപ്പൂര്‍ വിമാനത്താവളത്തിലൂടെ സ്വര്‍ണംകടത്താന്‍ ശ്രമിച്ച എയര്‍ഹോസ്റ്റസ് ഹിറോ മാസ, സുഹൃത്ത് രാഹില എന്നിവരെ നവംബര്‍ എട്ടിന് ഡിആര്‍ഐ പിടികൂടിയിരുന്നു.
സ്വര്‍ണക്കടത്ത് കേസിലെ ഒന്നാംപ്രതി ഷഹബാസിന്റെ മാനേജറാണ് അറസ്റ്റിലായ രാഹില. ആറ് കിലോ സ്വര്‍ണമാണ് ഇവരില്‍ നിന്നും പിടികൂടിയത്. രാജ്യത്തെ വിവിധ വിമാനത്താവളങ്ങള്‍ വഴി പലതവണ സ്വര്‍ണം കടത്തിയെന്ന് ഇവര്‍ മൊഴി നല്‍കിയിരുന്നു.
അതിനിടെ തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ രണ്ടു എമിഗ്രേഷന്‍ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. എമിഗ്രേഷന്‍ ഉദ്യോഗസ്ഥരായ പ്രസാദ്, നവാസ് എന്നിവരെയാണ് സ്ഥലം മാറ്റിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: