കൊച്ചി: പച്ചാളം മേല്‍പ്പാല നിര്‍മാണവുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യുന്നതിനായി ഈ മാസം 27 ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി യോഗം വിളിക്കുമെന്ന് മേയര്‍ ടോണി ചമ്മണി പറഞ്ഞു. മേല്‍പ്പാല നിര്‍മാണവുമായി ബന്ധപ്പെട്ട് ചേര്‍ന്ന പ്രത്യേക കൗണ്‍സില്‍ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. ജനങ്ങളുടെ ഏറെ നാളത്തെ ആവശ്യം നിറവേറ്റുന്ന കാര്യത്തിലും മേയര്‍ രാഷ്ട്രീയം കളിക്കുന്നെന്ന് ആരോപിച്ച് പ്രതിപക്ഷ അംഗങ്ങള്‍ യോഗ നടപടികള്‍ തടസ്സപ്പെടുത്തി. സഭയെ തെറ്റിദ്ധരിപ്പിക്കുന്ന നിലപാടാണ് മേയര്‍ സ്വീകരിച്ചിരിക്കുന്നതെന്ന് കൗണ്‍സിലര്‍ അനില്‍ പറഞ്ഞു.
ജനറോം പദ്ധതിയ്ക്ക് അംഗീകാരം കിട്ടിയത് 2009 ഫെബ്രുവരി 13 ന് നടന്ന സിഎസ്എംസി യോഗത്തിലാണ്. അര്‍ബന്‍ റോഡ് ട്രാന്‍സ്പോര്‍ട്ട് പ്രൊജക്ടില്‍ ഉള്‍പ്പെടുന്ന മുഴുവന്‍ പദ്ധതികളും ജനറോം പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ച് സിഎസ്എംസിയ്ക്ക് ശുപാര്‍ശ ചെയ്യുകയായിരുന്നു. ഭൂമി ലഭ്യത ഉറപ്പ് വരുത്താത്ത പദ്ധതികള്‍ക്ക് സിഎസ്എംസി അംഗീകാരം ലഭിക്കുകയില്ല എന്നും മേയര്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയായി എന്ന് കേരള സര്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പദ്ധതികള്‍ക്ക് കേന്ദ്രം അംഗീകാരം നല്‍കിയതെന്നും മേയര്‍ പറഞ്ഞു.
ഭൂമി ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയായി സര്‍ക്കാര്‍ ധനസഹായം ലഭിച്ചാല്‍ മൂന്ന് മാസത്തിനുള്ളില്‍ പദ്ധതി തുടങ്ങാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും മേയര്‍ പറഞ്ഞു. എന്നാല്‍ ഭൂമി ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയായെന്ന തെറ്റായ വിവരം നല്‍കിയാണ് പദ്ധതികള്‍ക്ക് അനുമതി നേടിയെടുത്തിരിക്കുന്നതെന്നും മേയര്‍ പറഞ്ഞു. സര്‍ക്കാര്‍ തലത്തില്‍ ഈ പദ്ധതികള്‍ക്ക് വേണ്ടി ധനസഹായം ലഭിക്കുന്നത് 2011 ലാണെന്നും അദ്ദേഹം അറിയിച്ചു.
അര്‍ബന്‍ റോഡ് ട്രാന്‍സ്പോര്‍ട്ട് പദ്ധതികളുടെ ഭാഗമായി ആറ് റോഡ് നിര്‍മാണ പദ്ധതികളും മൂന്ന് മേല്‍പ്പാലങ്ങളുടെ നിര്‍മാണവുമാണ് ഉള്‍പ്പെട്ടിരിക്കുന്നത്. 109.64 കോടി രൂപയാണ് അംഗീകരിച്ച ചെലവ്. സഹോദരന് അയ്യപ്പന് റോഡിനായി 8.96 കോടി രൂപയും, ഇടപ്പള്ളി ഹൈക്കോടതി റോഡിനായി 16.2 കോടി രൂപയും, സ്റ്റേഡിയം ലിങ്ക് റോഡിനായി 5.12 കോടിയും തമ്മനം പുല്ലേപ്പടി റോഡിനായി 14.94 കോടിയും ഗോശ്രീ മാമംഗലം റോഡിനായി 25.78 കോടിയും സഹോദരന് അയ്യപ്പന് റോഡ് വികസിപ്പിക്കുന്നതിനായി 2.8 കോടി രൂപയുമാണ് അംഗീകരിച്ചിരിക്കുന്നത്. പൊന്നുരുന്നി മേല്‍പ്പാല നിര്‍മാണത്തിനായി 10.19 കോടിയും അറ്റ്ലാന്റിസ് മേല്‍പ്പാലത്തിനായി 10.3 കോടിയും പച്ചാളം മേല്‍പ്പാലത്തിനായി 44.82 കോടി രൂപയുമാണ് അംഗീകരിച്ചിരിക്കുന്നത്.
അതേസമയം പച്ചാളം മേല്‍പ്പാലത്തിന്റെ വീതി സംബന്ധിച്ച കാര്യത്തില്‍ തീരുമാനത്തിലെത്തിയില്ല. എത്ര മീറ്റര്‍ വീതിയില്‍ പാലം വേണമെന്ന കാര്യത്തില്‍ തീരുമാനത്തിലെത്തണമെന്ന് ഭൂരിഭാഗം കൗണ്‍സിലര്‍മാരും ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു. വികസന പ്രവര്‍ത്തനങ്ങളോട് മേയര്‍ക്ക് യാതൊരു താല്പര്യവുമില്ലെന്ന് കൗണ്‍സിലര്‍ അനില്‍ പറഞ്ഞു. 22 മീറ്റര്‍ വീതിയെന്നത് 15 മീറ്ററായി കുറയ്ക്കാന്‍ ഗൂഢശ്രമം നടക്കുന്നതായും അദ്ദേഹം ആരോപിച്ചു. വീതി കുറയ്ക്കുവാനുള്ള നീക്കം ഒരുകാരണവശാലും അനുവദിക്കില്ലെന്നും അനില്‍ പറഞ്ഞു. പച്ചാളം മേല്‍പ്പാല നിര്‍മാണവുമായി ബന്ധപ്പെട്ട് സഹകരിക്കാമെന്ന് ജിസിഡിഎ ചെയര്മാന് എന്‍.വേണുഗോപാല്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അനില്‍ പറഞ്ഞു. വീതി 15 മീറ്ററായി കുറച്ചാല്‍ ജനറോം പദ്ധതിയില്‍ നിന്നും പുറത്താകുമെന്നും അനില്‍ അഭിപ്രായപ്പെട്ടു. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഡിടിപി സ്കീമില്‍ ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
22 മീറ്റര്‍ വീതി തന്നെ പച്ചാളം മേല്‍പ്പാലത്തിന് ഉറപ്പാക്കണമെന്നും ഈ പദ്ധതി തകര്‍ക്കുന്ന നിലപാട് സ്വീകരിക്കരുതെന്നും നഗരസഭ പ്രതിപക്ഷ നേതാവ് കെ.ജെ.ജേക്കബ് പറഞ്ഞു. മേല്‍പ്പാലത്തിന്റെ നിര്‍മാണത്തിന് അനുവദിച്ച ഫണ്ട് നഷ്ടപ്പെടുത്തരുതെന്നും അദ്ദേഹം പറഞ്ഞു.
ഈ വിഷയത്തില്‍ അഭിപ്രായ സര്‍വെ നടത്തണമെന്ന് കൗണ്ടസിലര്‍ ടി.ജെ.വിനോദ് ആവശ്യപ്പെട്ടു. ഭൂമി സൗജന്യമായി നല്‍കുന്നവരെ ബുദ്ധിമുട്ടിലാക്കുന്ന നിലപാട് സ്വീകരിക്കരുതെന്നും അദ്ദേഹം പറഞ്ഞു. പച്ചാളം മേല്‍പ്പാലത്തെ സംബന്ധിച്ച അവലോകനത്തില്‍ വീതി എത്രയാണെന്ന് സംബന്ധിച്ച ചര്‍ച്ച മാത്രമാണ് നടക്കുന്നതെന്ന് കൗണ്‍സിലര്‍ ഷഫീഖ് പറഞ്ഞു. ഇത് സംബന്ധിച്ച് കിറ്റ്കോ തയ്യാറാക്കിയ സ്കെച്ച് എവിടെയെന്നും ഇതില്‍ എന്ത് ഭേദഗതി വരുത്തണമെന്ന് മേയര്‍ അന്വേഷിച്ചിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. റോഡിന് വീതികുറയ്ക്കുകയെന്ന സമീപനം സ്വീകരിക്കരുതെന്ന് കൗണ്‍സിലര്‍ ശ്യാമള എസ് പ്രഭുവും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: