കൊച്ചി: ജില്ലാ ഭരണകൂടവും ഡി.ടി.പി.സിയും കേരള സംഗീത നാടക അക്കാഡമിയും ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസും സംയുക്തമായി നടത്തിവരുന്ന പ്രതിവാര ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി ഇന്ന് (ഡിസംബര്‍ 13) ചെക്കോസ്ലോവാക്യയില്‍ നിന്നുമുള്ള “ഫ്ലവര്‍ ബഡ്സ്” പ്രദര്‍ശിപ്പിക്കും. എറണാകുളം ചില്‍ഡ്രന്‍സ് പാര്‍ക്കിലെ തിയേറ്ററില്‍ വൈകിട്ട് 6.30 നാണ് പ്രദര്‍ശനം.
2011 ഡിസംബര്‍ ഒന്നിന് പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് സ്ഡെനെക് ജിറാസ്കിയാണ്. ചെക്കോസ്ലോവാക്യയുടെ അതിര്‍ത്തിപ്രദേശത്തുള്ള മഞ്ഞുമൂടിയ ഒരു വിദൂരപട്ടണത്തിലെ ജീവിതത്തിന്റെ വിഹ്വലതകളും സ്വപ്നങ്ങളുമൊക്കെ ഇതിവൃത്തമാക്കിയാണ് സ്ഡെനെക് ജിറാസ്കി, “ഫ്ലവര്‍ ബഡ്സി”ന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ഹൃദന കുടുംബത്തിലെ തലമൂത്ത വ്യക്തിയായ ജാര്‍ഡ ഹൃദന, റെയില്‍വേയില്‍ സിഗ്നല്‍ പ്രവര്‍ത്തിപ്പിക്കുന്ന വ്യക്തിയായി സേവനമനുഷ്ഠിക്കുകയാണ്. വൈകുന്നേരങ്ങളില്‍ ബാറില്‍ അയാള്‍ രസം കണ്ടെത്തുന്നു.
ജാര്ഡയുടെ ഭാര്യ കാമില, റെയില്‍വേ സ്റ്റേഷനില്‍ കക്കൂസ് വൃത്തിയാക്കുന്ന ജോലിയാണ് ചെയ്യുന്നതെങ്കിലും കലയില്‍ അനുരക്തയാണ്. കാല്‍നൂറ്റാണ്ട് മുന്‍പ് തങ്ങള്‍ ആലപിച്ച “പൗപ്പാറ്റ” എന്ന ഗാനം തങ്ങളുടെ പട്ടണത്തിനു മുഴുവനുമായി പുനരാവിഷ്കരിക്കാനുള്ള ശ്രമത്തില്‍ വ്യാപൃതരാണ് അവരിപ്പോള്‍.
ഈ ദമ്പതികളുടെ മക്കളായ അഗതയ്ക്കും ഹോന്സയ്ക്കും പ്രത്യേകിച്ച് ജോലിയൊന്നുമില്ല. സുഹൃത്ത് സിറിലുമൊത്ത് കഞ്ചാവ് വളര്‍ത്തുന്നതില്‍ ഹോന്‍സ രസം കണ്ടെത്തുമ്പോള്‍, ചട്ടക്കൂടുകള്‍ക്കുള്ളിലുള്ള ജീവിതത്തില്‍ നിന്നും രക്ഷപ്പെടാനാഗ്രഹിക്കുകയാണ് അഗത. ഇതിനിടെ നാട്ടിലെ ഒരു യുവാവില്‍ നിന്നും അവള് ഗര്‍ഭിണിയാകുന്നു.
ജീവിതത്തിന്റെ വിവിധ ഭാവങ്ങളിലൂടെ ചിത്രം മുന്നേറുമ്പോള്‍ പ്രേക്ഷകമനസില്‍ ചിരിക്കും ചിന്തയ്ക്കും ഇടമൊരുക്കുന്ന ചിലതൊക്കെ സംവിധായകന് ബാക്കിവയ്ക്കുന്നുണ്ട്. മികച്ച ചെക്കോസ്ലോവാക്യന്‍ സിനിമയ്ക്കും മികച്ച നടനുമുള്ള അവാര്‍ഡ് ഈ ചിത്രം നേടിയിട്ടുണ്ട്. സിനിമാപ്രദര്ശനത്തിലേയ്ക്കുള്ള ടിക്കറ്റുകള്‍ തിയേറ്ററില്‍ നിന്നും മുന്‍കൂട്ടി ഉറപ്പുവരുത്താമെന്ന് ജില്ല കളക്ടര്‍ പി.ഐ.ഷെയ്ക്ക് പരീത് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: