ന്യൂദല്‍ഹി: സ്വവര്‍ഗരതി ക്രിമിനല്‍ക്കുറ്റമാണെന്ന സുപ്രീംകോടതി വിധിക്കെതിരെ രാജ്യത്തിനകത്തും പുറത്തും പ്രതിഷേധം ശക്തമാകവെ വിധിയെ മറികടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വിവിധ വഴികള്‍ തേടുന്നു. സ്വവര്ഗരതിക്കുമേലുള്ള നിയമപരമായ വിലക്കൊഴിവാക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് കേന്ദ്രം വ്യക്തമാക്കി.
വിധിക്കെതിരെ പുനപ്പരിശോധനാ ഹര്‍ജിയോ അതല്ലെങ്കില്‍ പരിഹാര ഹര്‍ജിയോ സമര്പ്പിക്കന്നതടക്കമുള്ള കാര്യങ്ങള്‍ പരിഗണനയിലുണ്ട്. സ്വവര്‍ഗരതിക്ക് നിയമസാധുത നല്കിയ ദല്‍ഹി ഹൈക്കോടതി ഉത്തരവിനെ സുപ്രീം കോടതിയില്‍ എതിര്‍ക്കേണ്ടതില്ലെന്ന നിലപാടും സര്‍ക്കാര്‍ സ്വീകരിക്കും. അതിനിടെ, വിധിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ഐക്യരാഷ്ട്രസഭ രംഗത്തെത്തി.
ഇന്ത്യന്‍ സുപ്രീം കോടതിയുടെ നടപടി അന്താരാഷ്ട്രനിയമങ്ങളുടെ ലംഘനമാണെന്ന് യുഎന്‍ കുറ്റപ്പെടുത്തി. മൗലികവും രാഷ്ട്രീയവുമായ അവകാശങ്ങളുടെ ലംഘനമാണെന്നും വിധിയെന്നും യുഎന്‍ ആരോപിച്ചു. വിധിക്കെതിരെ രാഷ്ട്രിയ- സാമൂഹിക- സാംസ്കാരിക രംഗങ്ങളില്‍ നിന്ന് എതിര്‍പ്പ് കൂടുതല്‍ ശക്തമായിട്ടുണ്ട്.
കോടതി ഉത്തരവില്‍ വളരെയധികം നിരാശയുണ്ടെന്ന് യുപിഎ അദ്ധ്യക്ഷ സോണിയാ ഗാന്ധി പറഞ്ഞു. സ്വവര്‍ഗാനുരാഗികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനാവശ്യമായതെല്ലാം ചെയ്യുമെന്നും സോണിയ കൂട്ടിച്ചേര്‍ത്തു. സ്വവര്‍ഗാനുരാഗം കുറ്റമാക്കിയതോടെ നാം അറുപതുകളിലേക്ക് തിരിച്ചു പോവുകയാണെന്നായിരുന്നു കേന്ദ്ര ധനമന്ത്രി പി. ചിദംബരത്തിന്റെ പ്രതികരണം. കിടപ്പറയില്‍ കോടതിക്ക് എന്തുകാര്യമെന്ന് എഴുത്തുകാരന് സിവിക് ചന്ദ്രന് ചോദിച്ചു. മനുഷ്യാവകാശ ലംഘനമാണ് വിധിയെന്നു ബോളിവുഡ് നടന് ആമിര്‍ ഖാന്റെ ചൂണ്ടിക്കാട്ടി.
സ്വവര്‍ഗരതി കുറ്റമല്ലെന്ന ദല്‍ഹി ഹൈക്കോടതി വിധി ബുധനാഴ്ച്ചയാണ് സുപ്രീം കോടതി അസാധുവാക്കിയത്. 377-ാം വകുപ്പ് പ്രകാരം സ്വവര്‍ഗരതി ജീവപര്യന്തം വരെ ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റമാണെന്നായിരുന്നു പരമോന്നത കോടതിയുടെ പ്രഖ്യാപനം.
അതിനിടെ, സ്വവര്‍ഗ വിവാഹത്തിന് ഓസ്ട്രേലിയന്‍ ഹൈക്കോടതിയും വിലക്ക് പ്രഖ്യാപിച്ചു. ഓസീസ് തലസ്ഥാനമായ കാന്‍ബറയില്‍ സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കിയതിനെ ചോദ്യം ചെയ്താണ് കോടതി വിധി. ഓസ്ട്രേലിയന്‍ നിയമത്തിന് വിരുദ്ധമായിട്ടാണ് കാന്‍ബറയില്‍ സ്വവര്‍ഗവിവാഹത്തിന് അനുമതി നല്‍കിയതെന്ന് കോടതി അഭിപ്രായപ്പെട്ടു.
ഒക്ടോബറില്‍ ഓസ്ട്രേലിയന്‍ ക്യാപിറ്റല്‍ ടെറൈറ്റ്രില് സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കുന്ന ബില്‍ പാസാക്കി. എന്നാല്‍ രാജ്യത്തെ ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരുന്നു. രാജ്യത്ത് നിലനില്‍ക്കുന്ന നിയമങ്ങള്‍ക്ക് വിരുദ്ധമാണ് ബില്ലെന്നായിരുന്നു സര്‍ക്കാരിന്റെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: