കാസര്‍കോട്: കിനാനൂര്‍ കരിന്തളത്തെ കടലാടിപ്പാറയില്‍ ബോക്സൈറ്റ് ഖാനനത്തിന് ആഷാപുര കമ്പനിക്ക് വഴിവിട്ട് അനുമതി നല്‍കിയതില്‍ യുഡിഎഫ് സര്‍ക്കാരിനും പങ്ക്. 2003-ല്‍ യുഡിഎഫ് ഭരണകാലത്തുതന്നെ കമ്പനിക്ക് സംസ്ഥാന സര്‍ക്കാരിന്റെ എന്‍ഒസിയും (എതിര്‍പ്പില്ലാ രേഖ) കേന്ദ്രഖനന മന്ത്രാലയത്തിന്റെ മൈനിംഗ് ലീസിനുള്ള അനുമതിയും ലഭിച്ചു. മുസ്ലിംലീഗ് ഭരിച്ചിരുന്ന വ്യവസായ വകുപ്പില്‍ വി.കെ.ഇബ്രാഹിംകുഞ്ഞായിരുന്നു മന്ത്രി. ആഷാപുരയുടെ ഖാനന നീക്കത്തിനെതിരെ സിപിഎം അടക്കമുള്ള രാഷ്ട്രീയ കക്ഷികള്‍ കടലാടിപ്പാറയില്‍ സമരരംഗത്തിറങ്ങി. എന്നാല്‍ തുടര്‍ന്ന് വന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വ്യവസായ മന്ത്രിയായിരുന്ന എളമരം കരീം പ്രതിഷേധം അവഗണിച്ച് ഖാനന അനുമതി നല്കി ഉത്തരവിറക്കി. എളമരം കരീമും മുസ്ലിംലീഗും തമ്മിലുള്ള ‘ധാരണ’ വ്യക്തമാക്കുന്നതാണ് കടലാടിപ്പാറ ഖാനനാനുമതിയും.
2003 ജൂണ്‍ 27നാണ് ആഷാപുര വ്യവസായ വകുപ്പിന് അപേക്ഷ നല്‍കിയത്. 200 ഏക്കര്‍ ഭൂമിയില്‍ ബോക്സൈറ്റ്, കളിമണ്‍ ഖാനനത്തിനായിരുന്നു അപേക്ഷ. പാരിസ്ഥിതിക പ്രത്യാഘാതം സംബന്ധിച്ച് പ്രാഥമിക പഠനം പോലും നടത്താതെ ഡിസംബര്‍ മൂന്നിന് സംസ്ഥാന സര്‍ക്കാര്‍ എന്‍ഒസി അനുവദിച്ചു. 2007 ജനുവരി 12ന് സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശ പ്രകാരം കേന്ദ്ര ഖാനന മന്ത്രാലയം ആഷാപുരയ്ക്ക് മൈനിംഗ് അനുമതി നല്കി. തുടര്‍ന്ന് വ്യവസായ മന്ത്രിയായ എളമരം കരീം 2007 ഏപ്രില്‍ 25ന് 200 ഏക്കറില്‍ ഖാനനത്തിന് അനുമതി നല്കി ഉത്തരവിറക്കി. പ്രാദേശികമായി സിപിഎമ്മിന് ഇത് ഏറെ തിരിച്ചടിയായി. തുടര്‍ന്ന് പി.കരുണാകരന് എംപിയുടെ നേതൃത്വത്തില്‍ ജില്ലയിലെ ജനപ്രതിനിധികള്‍ മുഖ്യമന്ത്രിയായിരുന്ന വിഎസ്സിനെ സമീപിച്ചു. എംപിയുടെ അഭ്യര്‍ത്ഥന പ്രകാരം നടപടികള്‍ നിര്‍ത്തിവെക്കാന്‍ വിഎസ് വ്യവസായ വകുപ്പിന് നിര്‍ദ്ദേശം നല്കി.
എന്നാല്‍ വിഎസിനെ മറികടന്നും എളമരം കരീം ആഷാപുരയ്ക്ക് വേണ്ടി ചരടുവലിച്ചു. ഖാനനത്തിന്റെ സാധ്യതകളെക്കുറിച്ച് പഠിക്കാന്‍ ഒരു ടെക്നിക്കല്‍ കമ്മറ്റിയെ നിയോഗിക്കുകയാണ് കരീം ചെയ്തത്. ആരോപണ വിധേയരായ ആഷാപുര കമ്പനിയുടെ പ്രതിനിധികളെയും ഇതില്‍ ഉള്‍പ്പെടുത്തി. ടെക്നിക്കല്‍ കമ്മറ്റി രൂപീകരിച്ചത് വിഎസ്സിന്റെ എതിര്‍പ്പിനെ മറികടക്കാനാണെന്ന് സമരത്തിന് നേതൃത്വം നല്കിയവര് പറയുന്നു. കാസര്‍കോട് കലക്ട്രേറ്റില്‍ മൂന്ന് തവണ യോഗം ചേര്‍ന്നു. മന്ത്രിയുടെ സാന്നിധ്യത്തില്‍ അടുത്ത യോഗം ചേരുമെന്ന് പറഞ്ഞ് പിരിഞ്ഞെങ്കിലും പിന്നീട് ഒരു അറിയിപ്പും ലഭിച്ചിരുന്നില്ലെന്ന് കടലാടിപ്പാറ സംരക്ഷണ സമിതി കണ്‍വീനര്‍ ബാബു ചേമ്പേന ‘ജന്മഭൂമി’യോട് പറഞ്ഞു.
ഖാനനത്തിന് അനുകൂലമായ റിപ്പോര്‍ട്ടാണ് ടെക്നിക്കല്‍ കമ്മറ്റി നല്‍കിയതെന്നാണ് കമ്പനി ഇപ്പോള്‍ അവകാശപ്പെടുന്നത്. ഖാനനത്തിനുശേഷം മാത്രമേ ഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുവെന്ന് കമ്മറ്റി റിപ്പോര്‍ട്ട് നല്‍കിയെന്ന് ആഷാപുര ജനറല്‍ മാനേജര്‍ സന്തോഷ് മേനോന് ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞിരുന്നു. ടെക്നിക്കല്‍ കമ്മറ്റിയെ നിശ്ചയിക്കുക വഴി ആഷാപുരയ്ക്ക് മുന്നില്‍ വീണ്ടും സാധ്യതകള്‍ തുറന്നിടുകയായിരുന്നു എളമരം.
ചക്കിട്ടപ്പാറയിലേതിന് സമാനമാണ് കടലാടിപ്പാറയിലെ അനുമതിയെന്നും എളമരം കരീമിന്റെ പങ്ക് അന്വേഷിക്കണമെന്നും പ്രദേശം സന്ദര്‍ശിച്ച കെപിസിസി പ്രസിഡണ്ട് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍ യുഡിഎഫിനേയും പ്രതിക്കൂട്ടില്‍ നിര്‍ത്തുകയാണ്. നേരത്തെ ലഭിച്ച അനുമതി ചൂണ്ടിക്കാട്ടി കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയത്തെ സമീപിച്ചിരിക്കുകയാണ് ആഷാപുര. അനുമതി റദ്ദുചെയ്യുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയെങ്കിലും പ്രതിഷേധം ശക്തമാകുമ്പോഴും നടപടിയില്ല. ഇടത്-വലത് മുന്നണികളുടെ ഒത്തുതീര്‍പ്പ് രാഷ്ട്രീയമാണ് കടലാടിപ്പാറയിലേതെന്നും ആക്ഷേപമുയര്‍ന്നു കഴിഞ്ഞു.
കെ. സുജിത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: