തിരുവനന്തപുരം: നാട്ടുരാജ്യങ്ങളെ കൂട്ടിച്ചേര്‍ത്ത് ഇന്ത്യന്‍ യൂണിയനുണ്ടാക്കുന്നതില് വിജയിച്ച സര്‍ദാര്‍ വല്ലഭഭായ് പട്ടേല്‍ നടത്തിയത് മഹത്തായ വിപ്ലവമാണെന്ന് ജസ്റ്റിസ് കെ.ടി.തോമസ്. തിരുവിതാംകൂര്‍ ഉള്‍പ്പടെ നിരവധി നാട്ടുരാജ്യങ്ങള്‍ സ്വതന്ത്ര ഇന്ത്യയില്‍ ചേരാതെ മാറിനിന്നപ്പോള്‍ പട്ടേലാണ് അവരെ കൂട്ടിയോജിപ്പിക്കാന്‍ മുന്‍കൈയെടുത്തത്. തിരുവിതാംകൂര്‍ സ്വതന്ത്രരാജ്യമായി പ്രഖ്യാപിച്ചപ്പോഴാണ് വല്ലഭഭായ് പട്ടേല്‍ ഇവിടെയെത്തിയത്. ദിവാനോട് സംസാരിച്ചു. ഇന്ത്യന്‍ യൂണിയനില്‍ ചേരുന്നില്ലെങ്കില്‍ അക്കാര്യം മൂന്ന് ദിവസത്തിനുള്ളില്‍ അറിയിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
പറഞ്ഞത് പട്ടേലായതുകൊണ്ട് മൂന്നു ദിവസത്തിനു മുന്നേതന്നെ തിരുവിതാംകൂര്‍ ഇന്ത്യന്‍ യൂണിയനില്‍ ചേരാനുള്ള സമ്മതം അറിയിക്കുകയായിരുന്നെന്ന് കെ.ടി.തോമസ് പറഞ്ഞു. തിരുവിതാംകൂറിനൊപ്പം നിരവധി നാട്ടു രാജ്യങ്ങളാണ് സ്വതന്ത്ര രാജ്യങ്ങളാകാനുള്ള ശ്രമം നടത്തിയത്. അവരെല്ലാം വല്ലഭഭായ് പട്ടേലിന്റെ നിശ്ചയദാര്ഢ്യത്തുനു മുന്നില്‍ മുട്ടുമടക്കുകയായിരുന്നെന്നും കെ.ടി.തോമസ് പറഞ്ഞു. കേരളാ എന്‍ജിഒ സംഘിന്റെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫ്രഞ്ച് വിപ്ലവവും റഷ്യന്‍ വിപ്ലവവും നടന്നപ്പോള്‍ ഒഴുക്കപ്പെട്ട ചോരയ്ക്കും കൊലചെയ്യപ്പെട്ട മനുഷ്യര്‍ക്കും കണക്കില്ല. അതിന്റെ വെളിച്ചത്തില്‍ വേണം പട്ടേല്‍ ഇന്ത്യയില്‍ നടത്തിയ മഹത്തായ വിപ്ലവത്തെ വിലയിരുത്താന്‍. ഒരാളുടെ പോലും ജീവന് നഷ്ടപ്പെടുത്താതെയും ചോര വീഴാതെയുമാണ് 565ഓളം നാട്ടുരാജാക്കന്മാരുടെ കിരീടം താഴെ വയ്പ്പിച്ച് ഇന്ത്യന്‍ യൂണിയനില്‍ ചേര്‍ക്കാനായത്. ചിന്നിച്ചിതറിക്കിടന്ന ഇന്ത്യയെയാണ് പട്ടേല്‍ ഒരൊറ്റയിന്ത്യയാക്കി മാറ്റിയത്. വല്ലഭഭായ് പട്ടേലിന്റെ മഹത്വം എത്രത്തോളമാണെന്ന് ഇതില്‍ നിന്നുവേണം മനസ്സിലാക്കാനെന്ന് കെ.ടി.തോമസ് പറഞ്ഞു. വല്ലഭഭായി പട്ടേലിന്റെ പ്രതിമ ഗുജറാത്തില്‍ സ്ഥാപിക്കുന്നതില്‍ കൂടുതല്‍ സന്തോഷിക്കുന്ന വ്യക്തിയാണ് താനെന്നും കെ.ടി.തോമസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: