തൃശുര്: നിരോധനം ലംഘിച്ച് കന്നുകാലികളെ കടത്തിയ സംഘം തൃശൂരില്‍ പിടിയില്‍. ലോറിയിലുണ്ടായിരുന്ന കന്നുകാലികള്‍ക്ക് കുളമ്പുരോഗത്തിന്റെ ലക്ഷണങ്ങളുണ്ടെന്ന് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. തുടര്‍ന്ന് കന്നുകാലികളെ മറ്റൊരു ലോറിയില്‍ കയറ്റി തിരിച്ചയച്ചു. ലോറി ഡ്രൈവര്‍ക്കെതിരെ മൃഗസംരക്ഷണ വകുപ്പ് പ്രകാരം കേസെടുത്തു.
തൃശൂര്‍-പാലക്കാട് റൂട്ടില്‍ പട്ടിക്കാട്ട് വച്ചായിരുന്നു കന്നുകാലികളെ പിടികൂടിയത്. പൊള്ളാച്ചിയില്‍ നിന്നും എറണാകുളത്തേയ്ക്കായിരുന്നു ഇവയെ കൊണ്ടുവന്നത്. കുളമ്പുരോഗം പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ കന്നുകാലികളെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കൊണ്ടു വരുന്നത് സര്‍ക്കാര്‍ നിരോധിച്ചിരുന്നു. ഈ നിരോധനം ലംഘിച്ചായിരുന്നു കടത്ത്. ടാര്‍പോളിന്‍ കൊണ്ട് പൂര്‍ണമായും മറച്ച ലോറിയില്‍ കുത്തിനിറച്ച നിലയിലായിരുന്നു 22 കന്നുകാലികള്‍. ഇവയുടെ കണ്ണില്‍ വയ്ക്കാനുള്ള പച്ചമുളകും വാഹനത്തില്‍ ഉണ്ടായിരുന്നു.
എഡിഎമ്മിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ മൃഗസംരക്ഷണ ഉദ്യോഗസ്ഥര്‍ കന്നുകാലികളെ പരിശോധിച്ചു. പൊള്ളാച്ചിയില്‍ നിന്നും കൊല്ലങ്കോട് വഴിയായിരുന്നു കാലികളെ കടത്തിയിരുന്നത്. ഇന്ന് രാവിലെ തൃശൂരിലെ പുതുക്കാട് വച്ച് കന്നുകാലികളെ കയറ്റിവന്ന മറ്റ് രണ്ട് ലോറികളും പിടികൂടിയിരുന്നു. 50 കന്നുകാലികളായിരുന്നു ഈ ലോറികളില്‍ ഉണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: