കസ്തൂരി രംഗന് റിപ്പോര്‍ട്ടിനെക്കുറിച്ച് പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ്ധ സമിതിയുടെ തെളിവെടുപ്പ് കഴിഞ്ഞ 27, 28 തീയതികളില്‍ മലയോര മേഖലയില്‍ നടക്കുകയുണ്ടായി. ജനങ്ങളുടെ ഭീതിയും ആശങ്കയുമകറ്റി സ്വതന്ത്രവും നിഷ്പക്ഷവുമായി തെളിവെടുപ്പ് നടത്തേണ്ട ഈ വേദി മിക്കയിടങ്ങളിലും ക്രൈസ്തവ മതമേലധ്യക്ഷന്മാരും മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും കൈയടക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്.
സമിതിയംഗങ്ങള്‍ എത്തുന്നതിന് വളരെ മുമ്പേ തന്നെ തെളിവെടുപ്പ് കേന്ദ്രങ്ങള്‍ ക്രൈസ്തവ പുരോഹിതരെ കൊണ്ടുനിറഞ്ഞിരുന്നു. ഒരു രൂപതാ കണ്‍വെന്‍ഷനെ അനുസ്മരിപ്പിക്കുന്ന പ്രതീതിയായിരുന്നു എല്ലായിടങ്ങളിലും. എവിടെ നോക്കിയാലും ളോഹയിട്ട കത്തോലിക്കാ വികാരിമാര്‍. ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരായ ഒരു വികാരമാണ് അവിടെ ജ്വലിച്ചുനിന്നത്.
ശേഷിക്കുന്നവരില്‍ ഈയൊരു വികാരം ആളിപ്പടര്‍ത്താന്‍ തക്ക പ്രചാരണവും അവര്‍ ഭംഗിയായി നടത്തി. ക്രൈസ്തവ വോട്ടു ബാങ്കിനെ ഭയക്കുന്ന ഇടതത് വലത് രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രമുഖര്‍ സഭാ മുഖ്യന്മാരുടെ മുമ്പില്‍ വിനീത ദാസന്മാരായി തെളിവെടുപ്പ് ഏകപക്ഷീയമാക്കാന്‍ ഇവര്‍ക്കൊപ്പം അവിടെ മത്സരിക്കുകയായിരുന്നു.
ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന് ശക്തിയുക്തം ആവശ്യപ്പെട്ട ബിജെപി മാത്രമായിരുന്നു ഇതിനൊരപവാദം.
സംസ്ഥാന സര്‍ക്കാര്‍ തെളിവെടുപ്പിനായി വിദഗ്ദ്ധ സമിതിയെ നിയമിച്ചപ്പോള്‍ തന്നെ കാര്യങ്ങളുടെ പോക്ക് എങ്ങോട്ടാണെന്ന് വ്യക്തമായിരുന്നു. ക്രൈസ്തവ പരിവേഷമുള്ള രണ്ട് ഉന്നതരേയാണ് ഇതിനായി നിയോഗിച്ചത്. കത്തോലിക്കാ സഭയേയും ക്രൈസ്തവ സമുദായത്തേയും തൃപ്തിപ്പെടുത്തുക എന്നത് തന്നെയായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യം.
തെളിവെടുപ്പ് നടന്ന മിക്കയിടങ്ങളിലും യഥാര്‍ത്ഥ കര്‍ഷകരുടെ ശബ്ദമല്ല മറിച്ച് ക്രൈസ്തവ സമുദായ നേതാക്കളുടേയും വനം കയ്യേറ്റക്കാരായ സ്ഥാപിത താല്‍പ്പര്യക്കാരുടേയും ശബ്ദമായിരുന്നു പ്രധാനമായും ഉയര്‍ന്നു കേട്ടത്. ഇതിനെ ശരിവെക്കുന്ന നിലപാടുകളായിരുന്നു വിദഗ്ദ്ധ സമിതിക്കും. വരും തെരഞ്ഞെടുപ്പില്‍ സംഘടിച്ച് വിലപേശല്‍ ശക്തിയായിത്തീരാന്‍ പരാതിക്കാരോട് ആഹ്വാനം ചെയ്യുകയായിരുന്നു സമിതിയംഗങ്ങള്‍ ചെയ്തത്.
നിഷ്പക്ഷവും വിവേചനരഹിതവുമായി തങ്ങളുടെ കടമകള്‍ നിര്‍വഹിക്കേണ്ട സര്‍ക്കാര്‍ പ്രതിനിധികളായ സമിതിയംഗങ്ങള്‍ ക്രൈസ്തവസഭയുടെ കുഞ്ഞാടുകളെ പോലെയാണ് അവിടെ പെരുമാറിയത്. എല്ലാം സഭാ മേധാവികളുടെ ഇംഗിതത്തിനായി അവര്‍ വിട്ടുകൊടുത്തു. ശരിക്കും പറഞ്ഞാല്‍ അതൊരു ഗാഡ്ഗില്‍, കസ്തൂരി രംഗന് വിരുദ്ധ കാമ്പയിന് ആയിരുന്നു.
മലയോര ഹര്‍ത്താല്‍ അക്രമ സംഭവങ്ങളിലൂടെ മുഖം നഷ്ടപ്പെട്ടവര്‍ക്ക് തങ്ങളുടെ നിരപരാധിത്വം പറഞ്ഞു മുഖം മിനുക്കാനും അവിടെ അവസരം നല്കുകയുണ്ടായി.
ഔദ്യോഗിക തലങ്ങളില്‍നിന്ന് ഇങ്ങനെ കാലാകാലം ലഭിച്ചുപോരുന്ന ഒത്താശയും പിന്‍ബലവും പ്രീണനവും തന്നെയാണ് സമുദായ ശക്തികളെ പലപ്പോഴും ധാര്‍ഷ്ട്യക്കാരും നിയമലംഘകരുമാക്കിത്തീര്ത്തിട്ടുള്ളത് എന്നതില്‍ സംശയമില്ല. പള്ളിയും പട്ടക്കാരുമായാല് എന്ത് നെറികേടുമാവാമെന്നും ആരേയും ഭയക്കേണ്ടതില്ലെന്നുമുള്ള സഭാമേധാവികളുടെ അഹങ്കാരമാണ് കസ്തൂരി രംഗന് വിരുദ്ധ സമര ഭര്ത്സനങ്ങളിലൂടെ ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
നക്സലൈറ്റ്, ജാലിയന്‍വാലാബാഗ് പദ പ്രയോഗങ്ങളും അവരുടെ തനിനിറം തന്നെയാണ് വെളിവാക്കുന്നത്. നിയമം ലംഘിച്ചും പ്രകൃതിയെ ചൂഷണം ചെയ്തും നാളിതുവരെ ചെയ്ത എല്ലാ പ്രവൃത്തികളും തങ്ങള്‍ ഇനിയും തുടരുമെന്നും തങ്ങളെ തടയാന്‍ പ്രകൃതി സംരക്ഷണ പേര് പറഞ്ഞ് ആരും വരേണ്ടതില്ലെന്നും രാഷ്ട്രീയ സ്ഥാപനങ്ങളെ വെല്ലുവിളിക്കുന്ന സഭാ നേതൃത്വത്തെ കുറിച്ച് എന്താണ് പറയുക.
‘പ്രകൃതിയെ നശിപ്പിക്കുന്നത് പാപങ്ങളുടെ പട്ടികയില്‍ പെടുമെന്നും രാഷ്ട്രീയ സ്ഥാപനങ്ങള്‍ നിര്‍വചനമനുസരിച്ച് മതേതരമാണെന്നു’മുള്ള ഫ്രാന്‍സി പാപ്പയുടെ നിലപാടുകള്‍ക്ക് വിരുദ്ധമാണ് കേരളത്തില്‍ കത്തോലിക്കാ സമുദായമുര്ത്തിയ ഇപ്പോഴത്തേ ഈ കലാപക്കൊടി.
ഇതിന്റെ സമൂര്‍ത്തമായ വിളയാട്ടമാണ് ഹര്‍ത്താല്‍ ദിനത്തില്‍ ചിലയിടങ്ങളില്‍ അരങ്ങേറിയത്. സഭാ നേതൃത്വമുള്‍പ്പെടുന്ന മാഫിയകള്‍ കോടിക്കണക്കിന് രൂപയുടെ പൊതുമുതലും വനംവകുപ്പിന്റെ വിലപ്പെട്ട രേഖകളുമാണ് അന്ന് അഗ്നിക്കിരയാക്കിയത്. സംഭവത്തില്‍ സഭാ മേധാവികളുടെ പങ്ക് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടാണിപ്പോള്‍ വനംവകുപ്പ് പുറത്തുവിട്ടിരിക്കുന്നത്.
കേന്ദ്രമന്ത്രി ജയന്തി നടരാജനും മുഖ്യമന്ത്രിയും ഗാഡ്ഗില്‍, കസ്തൂരി രംഗന് റിപ്പോര്‍ട്ടുകളില്‍ കര്‍ഷക വിരുദ്ധമായി ഒന്നുമില്ലെന്നും കര്‍ഷകര്‍ ഭയക്കേണ്ടതില്ലെന്നും ആവര്‍ത്തിച്ച് പറയുമ്പോള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പ്രതിനിധികളായ എം.ഐ.ഷാനവാസും സി.മോയിന്‍കുട്ടി എംഎല്‍എയും ക്രൈസ്തവ സഭക്കൊപ്പം നിന്ന് സമരം ആളിക്കത്തിക്കുകയായിരുന്നു. അടുത്ത തെരഞ്ഞെടുപ്പിലെ ക്രൈസ്തവ വോട്ടിലായിരുന്നു അവരുടെ കണ്ണ്.
ഇടുക്കി എംപി പി.ടി.തോമസ് ക്രൈസ്തവ സഭക്കെതിരെ ആഞ്ഞടിച്ചുകൊണ്ട് കസ്തൂരി രംഗന് റിപ്പോര്‍ട്ടിനെ ന്യായീകരിച്ചപ്പോള്‍ ഷാനവാസ് മെത്രാന്മാരുടെ നെറികേടുകള്‍ക്ക് മുന്നില്‍ നിന്നും കുടചൂടിയും വിധേയത്വം പ്രകടിപ്പിക്കുകയായിരുന്നു. ഗാഡ്ഗില്‍ കമ്മറ്റി നിലവില്‍ വന്ന ഉടനെ പശ്ചിമഘട്ട എംപിമാരുടെ യോഗം വിളിച്ച് ഇത് സംബന്ധിച്ച് അഭിപ്രായ നിര്‍ദ്ദേശങ്ങള്‍ ആരായുകയുണ്ടായെങ്കിലും വയനാട് എംപിയായ ഷാനവാസ് ഇക്കാര്യത്തില്‍ എന്തെങ്കിലും പറഞ്ഞതായിട്ട് അറിവില്ല. മറുഭാഗത്ത് കലക്കവെളളത്തില്‍ മീന്‍ പിടിക്കാനുള്ള ശ്രമത്തിലാണ് സിപിഎം ക്രൈസ്തവ പുരോഹിതനെ നികൃഷ്ടജീവി എന്ന് പരസ്യമായി ആക്ഷേപിച്ച പിണറായിയുടെ പാര്‍ട്ടിയിപ്പോള്‍ അറ്റുപോയ ക്രൈസ്തവ ബന്ധം പുനഃസ്ഥാപിക്കാന്‍ വികാരിമാരോടൊത്തു മലയോരങ്ങളില്‍ ചങ്ങല തീര്‍ക്കുകയാണ്. 1992 ല്‍ ഒറ്റപ്പാലം തെരഞ്ഞെടുപ്പില്‍ മദനിയെ മഹാത്മാവിനോട് ഉപമിക്കുകയും 94 ല്‍ ഗുരുവായൂര്‍ ഉപതെരഞ്ഞെടുപ്പിലും മലപ്പുറത്ത് ആന്റണി മത്സരിച്ചപ്പോഴും അടവ് നയത്തിലൂടെ ഈ കൊടുംതീവ്രവാദിയെ അവസരം പോലെ ഉപയോഗപ്പെടുത്തുകയും ചെയ്ത സിപിഎമ്മില്‍നിന്ന് ഇതിലും ഇതിലപ്പുറവും പ്രതീക്ഷിക്കാവുന്നതേയുള്ളൂ. ഇടത് വലത് മുന്നണികളുടെ ഈ തെറ്റായ നയങ്ങള്‍ തന്നെയാണ് പശ്ചിമഘട്ടത്തേയും ഇപ്പോള്‍ സമരക്കളമാക്കിത്തീര്ത്തത്. വ്യാപകമായ കയ്യേറ്റങ്ങളാണ് കാലാകാലങ്ങളില്‍ അവിടെ നട്ടന്നിട്ടുള്ളത്. പട്ടയ പാര്‍ട്ടികളായ മാണി, ജോസഫ് കേരളാ കോണ്‍ഗ്രസുകള്‍ തരാതരം ഭരണത്തിലിരുന്ന് വിലപേശല്‍ ശക്തികളായിട്ടാണ് ഇത് സാധിച്ചെടുത്തത്.
1956 ലാണ് മലയോര കുടിയേറ്റം വ്യാപകമായി തുടങ്ങിയത്. ചെങ്കുത്തായ മലനിരകളില്‍ കാട് വെട്ടിത്തെളിച്ച് റബര്‍, തേയില, കാപ്പി തുടങ്ങിയ തോട്ട വിളകള്‍ കൃഷിയിറക്കാന്‍ തുടങ്ങിയത് പ്രകൃതിയുടെ സന്തുലിതാവസ്ഥയെ താളംതെറ്റിക്കുകയും പ്രകൃതി പരിസ്ഥിതി പ്രശ്നങ്ങള്‍ക്കും കാരണവുമായി. പ്രകൃതി സംരക്ഷണ നിയമങ്ങളൊന്നും കുടിയേറ്റ കര്‍ഷകരുടെ സ്വപ്നങ്ങള്‍ക്ക് തടസ്സമായില്ല. എല്ലാം ലംഘിക്കപ്പെട്ടു. വനങ്ങള്‍ തോട്ടവിളകള്‍ക്ക് വഴി മാറി.
1940 ല്‍ കോന്നിയില്‍ കണ്ണന് ദേവന് കമ്പനിക്ക് വേണ്ടിയാണ് കേരളത്തില്‍ ആദ്യ കുത്തക വനം കയ്യേറ്റം നടന്നത്. തുടര്‍ന്ന് എല്ലാ കയ്യേറ്റങ്ങള്‍ക്കും പട്ടയം ലഭിക്കുമെന്നായപ്പോള്‍ ഇത് സംഘടിത രൂപമാര്‍ജ്ജിച്ചു.
1957 ആയപ്പോഴേക്കും അതുവരെയുള്ള എല്ലാ കയ്യേറ്റങ്ങളും അംഗീകരിച്ച് സര്‍ക്കാര്‍ ഉത്തരവായി വീണ്ടും 62 ലും 68 ലും കയ്യേറ്റങ്ങള്‍ക്ക് പട്ടയം നല്കുകയുണ്ടായി. അവസാനം 1977 വരെയുള്ള മുഴുവന്‍ കയ്യേറ്റങ്ങള്ക്കുമിപ്പോള് പട്ടയം നല്‍കിയിരിക്കുകയാണ്. 1987 ലെ കണക്കനുസരിച്ച് വിവിധയിടങ്ങളിലായി 300 ഏറെ ചതുരശ്ര കിലോമീറ്റര്‍ വനഭൂമി കയ്യേറ്റക്കാരുടെ കൈവശമാണ്. ഇതില്‍ 960 കോളനികളും ഉള്‍പ്പെടുന്നു. കാല് നൂറ്റാണ്ടിനിപ്പുറം ഇപ്പോഴത്തെ സ്ഥിതി എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഇതിന് പിന്നാലെയാണ് ക്വാറി ഖാനന മാഫിയകളുടെ വ്യാപകമായ കടന്നുകയറ്റം. മൈനിങ് ആന്റ് ജിയോളജി വകുപ്പിന്റെ മുന്നറിയിപ്പ് അവഗണിച്ച് കൊണ്ട് യാതൊരു തത്വദീക്ഷയുമില്ലാതെ ക്വാറി, ഖാനന മാഫിയകള്‍ പശ്ചിമഘട്ടത്തെ പാടെ കാര്‍ന്നുതിന്ന് കൊണ്ടിരിക്കുകയാണ്. പണവും രാഷ്ട്രീയ പിന്ബലവുമുണ്ടെങ്കില് എന്തും ആകാമെന്ന ധിക്കാരമാണ് മലയോരങ്ങളില്‍ ഇപ്പോള്‍ കൊടികുത്തി വാഴുന്നത്. അതുകൊണ്ടുതന്നെ ഇത്തരം പ്രവൃത്തികള്‍ക്കുള്ള ഏതൊരു നിയന്ത്രണത്തേയും ഈ ലോബികള്‍ ശക്തമായി പ്രതിരോധിക്കും അതാണ് മലയോരങ്ങളില്‍ ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. വരാന്‍ പോകുന്ന ഉപസമിതി റിപ്പോര്‍ട്ട് കര്‍ഷക താല്‍പ്പര്യം പറഞ്ഞ് ഈ കയ്യേറ്റ ലോബികള്‍ക്ക് അനുകൂലമായിരിക്കുമെന്നുറപ്പാണ്. അതിനുള്ള നീക്കങ്ങളെല്ലാം കത്തോലിക്കാ സഭയും നിക്ഷിപ്ത താല്പര്യക്കാരും പിന്നണിയില്‍നിന്ന് നടത്തിയിരിക്കും. മാണി, ജോസഫ് ഗ്രൂപ്പുകളുടെ കര്‍ഷകരുടെ പേരില്‍ സമ്മര്‍ദ്ദം ശക്തമാക്കാനാണ് സാധ്യത. ഒരുപക്ഷേ ഇക്കാര്യത്തിന്റെ പേരില്‍ മാണി യുഡിഎഫ് ഭരണം തന്നെ അട്ടിമറിച്ചേക്കാം. അതിന്റെ സൂചന മാണിയിലൂടെ ഇപ്പോള്‍ പുറത്തുവന്നു കഴിഞ്ഞു.
ബാലകൃഷ്ണന് വെണ്ണക്കോട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: