ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിനെ ത്രസിപ്പിച്ച ഉജ്ജ്വല കാല്‍പ്പന്ത് യുദ്ധത്തിനൊടുവില്‍ മൂന്നിനെതിരെ ആറു ഗോളുകള്‍ക്ക് മാഞ്ചെസ്റ്റര്‍ സിറ്റി ടേബിളിലെ മുമ്പന്മാരായ ആഴ്സനലിനെ മുക്കി. ഫെര്‍ണാണ്ടീഞ്ഞോയുടെ ഇരട്ടഗോളുകളും സെര്‍ജി അഗ്യൂറൊ, നെഗ്രെഡൊ, ഡേവിഡ് സില്‍വ, യായാ ടുറെ എന്നിവരുടെ സ്ട്രൈക്കുകളുമാണ് സിറ്റിക്ക് ഉശിരന്‍ ജയമൊരുക്കിയത്. തിയോ വാല്‍ക്കോട്ടും (2), പീറ്റര്‍ മെര്ട്ട്സാക്കറും ഗണ്ണേഴ്സിന് ആശ്വാസം പകര്‍ന്നു.
സ്വന്തം തട്ടകത്തില്‍ ആധിപത്യം അടിവരയിടുകയായിരുന്നു സിറ്റി. ആഴ്സനല്‍ തിരിച്ചുവരവിനു ശ്രമിച്ചപ്പോഴെല്ലാം ആതിഥേയ സംഘം ശക്തമായി ആക്രമിച്ചു. തുടക്കത്തിലേ പൊസഷന്‍ കൈയടക്കിയ സിറ്റിക്ക്14-ാം മിനിറ്റില്‍തന്നെ അഗ്യൂറോ ലീഡ് നല്കി. മാര്ട്ടിന് ഡെമിഷെലിസിന്റെ കോര്‍ണറിന് വളഞ്ഞൊരു വോളിയിലൂടെ അഗ്യൂറോ പൂര്ണതയേകുകയായിരുന്നു (1-0). 31-ാം മിനിറ്റില്‍ വാല്‍ക്കോട്ട് ആഴ്സനലിനു സമനില സമ്മാനിച്ചു (1-1). പക്ഷേ, അതുകൊണ്ടൊന്നും അവര്‍ക്ക് രക്ഷയുണ്ടായില്ല. നിമിഷങ്ങള്‍ക്കകം ടുറെയും സബലേറ്റയും നടത്തിയ നീക്കത്തിനൊടുവില്‍ പോയിന്റ് ബ്ലാങ്കില്‍ നിന്ന് നെഗ്രെഡൊ ആഴ്സനലിന്റെ നെഞ്ചില്‍ നിറയൊഴിച്ചു (2-1).
രണ്ടാം പകുതിയാരംഭിച്ച് അഞ്ചു മിനിറ്റ് പിന്നിട്ടപ്പോള്‍ എതിര് പ്രതിരോധത്തിന്റെ പിഴവ് മുതലെടുത്ത ഫെര്‍ണാണ്ടീഞ്ഞോ സിറ്റിയുടെ കുപ്പായത്തിലെ കന്നി ഗോള്‍ കുറിച്ചു (3-1). വാല്‍ക്കോട്ടിന്റെ ഡബിള്‍ സ്ട്രൈക്ക് (63-ാം മിനിറ്റ്) ആഴ്സനിലിനു വീണ്ടും നേരിയ പ്രതീക്ഷ നല്കി (3-2).
എന്നാല്‍ ജീസസ് നവാസിന്റെ ക്രോസ് വലയിലെത്തിച്ച് സില്‍വ സിറ്റിക്ക് രണ്ടു ഗോളിന്റെ മുന്‍തൂക്കം തിരിച്ചു നല്കി (4-2). പിന്നെ ഫെര്‍ണാണ്ടീഞ്ഞോയിലൂടെ 5-2ന്റെ അനിഷേധ്യ തയും. ഇഞ്ചുറി ടൈമില്‍ മെര്ട്ട്സാക്കര് സന്ദര്‍ശകരുടെ സ്കോര്‍ ഷീറ്റിലെത്തി (5-3). ഒടുവില്‍ ടുറെ വെടിപൊട്ടിച്ചപ്പോള്‍ സിറ്റിയുടെ ആഴ്സനല്‍ സംഹാരം പൂര്‍ണം (6-3). തോറ്റെങ്കിലും 35 പോയിന്റുമായി ആഴ്സനല്‍ ഒന്നാമ തു തുടര്‍ന്നു. താത്കാലികമായെങ്കിലും സിറ്റി (32) രണ്ടാം സ്ഥാനത്ത് നിലയുറപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: