കോഴിക്കോട്: ആരംഭിക്കുന്ന സമരങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടിട്ടും സിപിഎം പാഠം പഠിക്കുന്നില്ലെന്നും കാലത്തിനനുസരിച്ച് സമരരീതി മാറ്റാന്‍ അവര്‍ തയ്യാറാകണമെന്നും പ്രശസ്ത എഴുത്തുകാരന് എം. മുകുന്ദന് പറഞ്ഞു. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സമരരീതിയാണ് ഇപ്പോള്‍ നടക്കുന്നത്. ബന്ദും ഹര്‍ത്താലും നടത്തിയല്ല സിപിഎം ഇവിടെ ശക്തിയാര്‍ജ്ജിച്ചതും വളര്‍ന്നതെന്നും അദ്ദേഹം കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ക്ലിഫ് ഹൗസ് ഉപരോധസമരം ബുദ്ധിമുട്ടിലാക്കിയ വിട്ടമ്മയുടെ രോഷമാണ് തിരുവനന്തപുരത്ത് സന്ധ്യയുടെ പ്രതികരണം. ഈ വീട്ടമ്മയുടെ പ്രതിഷേധത്തിന് പിന്നില്‍ രാഷ്ട്രീയമുണ്ടെന്ന് ഞാന്‍ കാണുന്നില്ല, മുകുന്ദന് പറഞ്ഞു.
വര്‍ത്തമാനകാലത്തെക്കുറിച്ച് ആരുമൊന്നും പറയുന്നില്ല. നേതാവിന്റെ കണ്ണ് ജനങ്ങളിലല്ലെന്നും മടിശീലയിലും പെണ്ണിന്റെ ഉടലിലുമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ദല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുടെ വിജയത്തില്‍ അത്ഭുതമില്ലെന്നും പ്രതീക്ഷിച്ചതാണെന്നും മുകുന്ദന് പറഞ്ഞു. ജനങ്ങളുടെ രോഷം പൊട്ടിത്തെറിയുടെ ഭാഷയായി വോട്ടായി മാറുകായാണുണ്ടായത്. ജനങ്ങളെ മറക്കുകയും ദ്രോഹിക്കുകയും ചെയ്യുന്ന ഏതൊരു പാര്‍ട്ടിക്കും സംഭവിക്കുന്നതാണ് കോണ്‍ഗ്രസ്സിന് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്.
ആം ആദ്മി പാര്‍ട്ടിയുടെ ഭാവിയെക്കുറിച്ച് പറയാന്‍ കഴിയില്ല. അവര്‍ക്ക് ഇന്നലത്തേതിനെക്കുറിച്ച് പറയാനൊന്നുമില്ല. നിലവിലുള്ള അവസ്ഥയില്‍ ഒരു കേജ്രിവാള് പോയാലും നൂറ് കേജ്രിവാള് വരുമെന്നാണ് പ്രതീക്ഷ. കേരളത്തിലും പ്രതിഷേധത്തിന്റെ പ്രതീകമായ ചൂല് ശരവര്‍ഷം കണക്ക് വരും. രാഷ്ട്രീയകക്ഷികള്‍ ഇത് ശ്രദ്ധിക്കേണ്ടതാണെന്നും പുരോഗമനാശയക്കാരനായ താന്‍ ഒരു പാര്‍ട്ടിയുടെ വാലായി നില്ക്കാന് ആഗ്രഹിക്കുന്നില്ലെന്നും മുകുന്ദന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: