കൊച്ചി: പ്രശസ്ത ചിത്രകാരന് സി.എന്‍.കരുണാകരന്(73) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഈശ്വരിയാണ് ഭാര്യ. മക്കള്‍: അമ്മിണി, ആയില്യന്‍. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് രവിപുരം ശ്മശാനത്തില്‍ നടക്കും.
ഭാരതീയ ചിത്രകലയെ ലോകത്തിന്റെ നെറുകയിലേക്ക് ഉയര്‍ത്തിയ ചിത്രകാരനായിരുന്നു അദ്ദേഹം. രചനകളിലെല്ലാം ഭാരതത്തിന്റെ പൗരാണികത പ്രകടമായിരുന്നു. ഇന്ത്യന്‍ ആര്‍ട്ടുമായി ബന്ധപ്പെട്ട് വികസിപ്പിച്ചെടുത്ത രചനാ ശൈലിയായിരുന്നു അദ്ദേഹത്തിന്റേത്. ചിത്രരചനയില്‍ ഏല്ലാ മാധ്യമങ്ങളിലും വൈദഗ്ദ്ധ്യം തെളിയിച്ച സിഎന്‍ കലാകാരന്മാരിലെ അതിസാധാരണക്കാരനായി പ്രവര്‍ത്തിച്ചു പോന്നു.
ഗുരുവായൂരിനടുത്ത് ബ്രഹ്മകുളം എന്ന ഗ്രാമത്തില്‍ 1940 ലാണ് ജനനം. ഗ്രാമസേവകനായിരുന്നു അച്ഛന് ടി.പി.ശേഖര മേനോന്.
സ്വദേശത്തും വിദേശത്തുമായി ഒട്ടനവധി ചിത്രപ്രദര്‍ശനങ്ങള്‍ അദ്ദേഹം നടത്തിയിട്ടുണ്ട്. കേരളത്തിലെ ആദ്യത്തെ സ്വകാര്യ കലാപ്രദര്‍ശന ശാലയായിരുന്ന ചിത്രകൂടം 1973 ല്‍ സിഎന്‍ ആണ് ആരംഭിച്ചത്. കേരള ലളിതകലാ അക്കാദമിയുടെ അധ്യക്ഷനായിരുന്നു. അശ്വത്ഥാമാവ്, ഒരേ തൂവല്‍ പക്ഷികള്‍, അക്കരെ, പുരുഷാര്‍ത്ഥം, ആലീസിന്റെ അന്വേഷണം തുടങ്ങിയ ചിത്രങ്ങള്‍ക്ക് കലാസംവിധാനവും നിര്‍വഹിച്ചിട്ടുണ്ട്.
എം.വി.ദേവന്,കാനായി കുഞ്ഞിരാമന്, എസികെ രാജ, നമ്പൂതിരി, കെ.പി.സോമന് തുടങ്ങിയവര്‍ക്കൊപ്പമുള്ള സഹവര്‍ത്തിത്വം ചിത്രരചനയില്‍ പ്രയോജനപ്പെടുത്താന്‍ സിഎന്നിന് സാധിച്ചു. കൊച്ചിയിലെ കലാപീഠത്തിന്റെ ആര്‍ട്ട് ഇന്‍സ്ട്രക്ടറുമായിരുന്നു അദ്ദേഹം.
മലയാളത്തിലെ ഒട്ടുമിക്ക പത്രങ്ങളിലും മാഗസിനുകളിലും സി.എന്‍.കരുണാകരന്റെ ഇലസ്ട്രേഷനുകള് പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. അദ്ദേഹത്തിന്റെ ആര്‍ട്ട് വര്‍ക്കുകളെ കുറിച്ചുള്ള മിത്തിക് ഇമാജിനേഷന്: ആര്‍ട്ട് ഓഫ് സി.എന്‍.കരുണാകരന് എന്ന പുസ്തകം അടുത്തിടെ പുറത്തിറങ്ങിയിരുന്നു. കേരള ലളിതകലാ അക്കാദമി ഫെലോഷിപ്പ്, മലയാറ്റൂര്‍ രാമകൃഷ്ണന് പുരസ്കാരം, പി.ടി.ഭാസ്ക്കര പണിക്കര്‍ പുരസ്കാരം, കേരള ലളിതകലാ അക്കാദമി പുരസ്കാരം(മൂന്ന് പ്രാവശ്യം), മദ്രാസ് ലളിതകലാ അക്കാദമി പുരസ്കാരം, കേരള ലളിത കലാ അക്കാദമി ഫെലോഷിപ്പ്, ഏറ്റവും മികച്ച വിദ്യാര്‍ത്ഥിയ്ക്കുള്ള മദ്രാസ് സര്‍ക്കാരിന്റെ പുരസ്കാരം, 2009 ല്‍ രാജാരവിവര്‍മ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.
സ്വന്തം ലേഖിക
പ്രതികരിക്കാൻ ഇവിടെ എഴുതുക: