ഗോളടിവീരന്മാര് ലോകകപ്പിനെ എന്നും സമ്പന്നമാക്കിയിട്ടുണ്ട്. ശരിക്കുള്ള ഹീറോകള്‍ അവരാണെന്നു ആരാധകരില്‍ ഏറെപ്പേരും വിശ്വസിക്കുന്നു. ഇഷ്ടതാരം ഒരു തവണ വലചലിപ്പിച്ചാല്‍ മതി മനംകുളിര്‍ക്കാന്‍. അപ്പോള്‍ ഹാട്രിക്ക് നേടിയാലോ? ബഹു സന്തോഷം.
ലോകകപ്പിലെ ആദ്യ ഹാട്രിക്ക് ആരുടെ പേരിലാണെന്നറിയാമോ? അമേരിക്കയുടെ ബെര്‍ട്ട് പറ്റ്നൂഡിന്റെ. 1930 ലെ ആദ്യ ലോകകപ്പിന്റെ പ്രാഥമിക റൗണ്ടില്‍ പരാഗ്വെയ്ക്കെതിരെയായിരുന്നു പറ്റ്നൂഡിന്റെ ഹാട്രിക്ക്.
ജൂലൈ 17നു നടന്ന കളിയുടെ 10, 15, 50 മിനിറ്റുകളില്‍ പറ്റ്നൂഡ് എതിര് വലയില്‍ പന്തു നിക്ഷേപിച്ചു. എന്നാല്‍ രണ്ടാം ഗോള്‍ സംശയത്തിന്റ നിഴലില്പ്പെട്ടു. സോക്കര്‍ സ്റ്റാറ്റിറ്റിക്സ് ഫൗണ്ടേഷന്റെ നിഗമന പ്രകാരം അതു പരാഗ്വെ താരം ഓര്ലിയോ ഗോണ്‍സാലെസിന്റെ സെല്‍ഫ് ഗോളായി. ഫിഫയുടെ ഔദ്യോഗിക മത്സര രേഖകളില്‍ ടോം ഫ്ലോറിയുടെ പേരിലും എഴുതപ്പെട്ടു. എന്നാല്‍ അമേരിക്കന്‍ ഫുട്ബോള്‍ ഫെഡറേഷന് പാറ്റ്നൗഡിനുവേണ്ടി നിലകൊണ്ടു. ഹാട്രിക്ക് സ്വന്തംപേരിലാക്കാന്‍ പറ്റ്നൂഡിന് പതിറ്റാണ്ടുകളോളം കാത്തിരിക്കേണ്ടിവന്നു എന്നര്‍ത്ഥം. ഒടുവില്‍ 2006ല്‍ മൂന്നു ഗോളുകളുടെയും അവകാശം ഫിഫ പറ്റ്നൂഡിനു പതിച്ചു നല്കി. ലോകകപ്പിലെ ആദ്യ ഹാട്രിക്കുകാരന്‍ എന്ന പെരുമ അതുവരെ കൈയില്‍ വച്ചിരുന്നത് അര്‍ജന്റീനയുടെ ഗുല്ലര്‍മോ സ്റ്റബെയിലായിരുന്നു.
മെക്സിക്കോയ്ക്കുമേല്‍ ടീം നേടിയ 6-3 വിജയത്തില്‍ മൂന്നു ഗോളുകള്‍ സ്റ്റബെയില് കുറിച്ചു. പറ്റ്നൂഡിന്റെ ഗോള്‍വേട്ടയ്ക്കു രണ്ടുനാള്ക്കുശേഷമായിരുന്നു സ്റ്റബെയിലിന്റെ നേട്ടം. ഉറുഗ്വെ ആതിഥ്യം വഹിച്ച ലോകകപ്പില്‍ ബല്‍ജിയത്തിനെതിരെയും പറ്റ്നൂഡ് സ്കോര്‍ ചെയ്യുകയുണ്ടായി. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന പെരുമ പറ്റ്നൂഡ് ഏറെക്കാലം സ്വന്തംപേരില്വച്ചു, 2010ല്‍ ലാന്ഡന് ഡൊണോവാന്‍ (5 ഗോളുകള്‍) തകര്‍ക്കുന്നതുവരെ. 2002, 2006, 2010 ലോകകപ്പുകളിലായാണ് പെറ്റെനൂഡിനെ ഡൊണാവന് മറികടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: