ന്യൂദല്‍ഹി: നിയമസഭയില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും കേവല ഭൂരിപക്ഷം തികയ്ക്കാന്‍ സാധിക്കാതെവന്ന സാഹചര്യത്തില്‍ ദല്‍ഹിയില്‍ രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ. നിയമസഭ മരവിപ്പിക്കണമെന്നും ആറുമാസത്തേക്ക് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും ലഫ്.ഗവര്‍ണ്ണര്‍ നജീബ് ജങ്ങ് രാഷ്ട്രപതിയോടു ശുപാര്‍ശ ചെയ്തു. റിപ്പോര്‍ട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് അയച്ചിട്ടുണ്ട്. ഇതോടെ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം ദല്‍ഹിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ സാധ്യതയേറി.
തെരഞ്ഞെടുപ്പ് ഫലത്തിനു ശേഷം ദല്‍ഹിയില്‍ ആര്‍ക്കും ഭൂരിപക്ഷം തികയ്ക്കാനാവാത്ത സ്ഥിതി സംജാതമായിരുന്നു. ഏറ്റവും വലിയ കക്ഷിയായ ബിജെപിക്കും സഖ്യകക്ഷിയായ അകാലിദളിനുമായി 32 അംഗങ്ങളും രണ്ടാമത്തെ വലിയ കക്ഷിയായ ആംആദ്മി പാര്‍ട്ടിക്ക് 28 അംഗങ്ങളും കോണ്‍ഗ്രസിന് 8 അംഗങ്ങളും ലഭിച്ചു. കുതിരക്കച്ചവടത്തിനില്ലെന്നും കേവല ഭൂരിപക്ഷത്തിനു വേണ്ട സംഖ്യ തികയ്ക്കാനാവില്ലെന്നും പറഞ്ഞ് ബിജെപി ലഫ്.ഗവര്‍ണ്ണറുടെ സര്‍ക്കാര്‍ രൂപീകരണ ക്ഷണം നിരസിച്ചിരുന്നു. ഇതേ ത്തുടര്‍ന്ന് രണ്ടാമത്തെ വലിയ കക്ഷിയായ ആംആദ്മി പാര്‍ട്ടിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ചെങ്കിലും പത്തു ദിവസത്തെ സമയമാണ് അവര്‍ ചോദിച്ചത്. ഈ സാഹചര്യത്തില്‍ നിയമവിദഗ്ധരുമായി ആലോചിച്ചശേഷം സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ ലഫ്.ഗവര്‍ണ്ണര്‍ റിപ്പോര്‍ട്ട് അയക്കുകയായിരുന്നു.
റിപ്പോര്‍ട്ട് ലഭിച്ച പശ്ചാത്തലത്തില്‍ ആഭ്യന്തരമന്ത്രാലയം ഒരുവട്ടം കൂടി ലഫ്. ഗവര്‍ണ്ണറുമായി ചര്‍ച്ച നടത്തും. ഇതിനു ശേഷം മാത്രമേ രാഷ്ട്രപതി ഭരണത്തിനുള്ള ശുപാര്‍ശ കേന്ദ്രസര്‍ക്കാരിന് അയച്ചുകൊടുക്കൂ. കേന്ദ്രസര്‍ക്കാരാണ് രാഷ്ട്രപതി ഭരണം സംബന്ധിച്ച തീരുമാനം എടുക്കേണ്ടത്. ലഫ്.ഗവര്‍ണ്ണറുടെ റിപ്പോര്‍ട്ടിന്റെ നിയമവശങ്ങളെപ്പറ്റി പഠിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ പ്രതികരിച്ചിട്ടുണ്ട്. എന്നാല്‍ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം സംബന്ധിച്ചു വ്യക്തമാക്കാന്‍ ഷിന്‍ഡെ തയ്യാറായില്ല. സര്‍ക്കാര്‍ രൂപീകരണത്തിനു അരവിന്ദ് കെജ്രിവാള് കൂടുതല്‍ സമയം ചോദിച്ചതുള്‍പ്പെടെയുള്ള കാര്യങ്ങളാണ് ലഫ്.ഗവര്‍ണ്ണറുടെ റിപ്പോര്‍ട്ടിലുള്ളത്.
ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയോ സഖ്യമോ സര്‍ക്കാര്‍ രൂപീകരിക്കാന്‍ മുന്നോട്ടുവന്നില്ലെങ്കില്‍ രണ്ടു ദിവസത്തിനുള്ളില്‍ ദല്‍ഹിയില്‍ രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കാനാണ് സാധ്യത. ഇതോടെ കോണ്‍ഗ്രസിന്റെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആംആദ്മി പാര്‍ട്ടി തയ്യാറായേക്കുമെന്ന് സൂചനകളുണ്ട്. അതിനിടെ നിരുപാധിക പിന്തുണയെന്ന മുന്‍ നിലപാടില്‍ കോണ്‍ഗ്രസ് മാറ്റം വരുത്തിയിട്ടുണ്ട്. ആംആദ്മി പാര്‍ട്ടി പറഞ്ഞ 18 ഇന ആവശ്യങ്ങളില്‍ 16 എണ്ണവും ഭരണതലത്തില്‍ എടുക്കേണ്ടവയാണെന്നാണ് കോണ്‍ഗ്രസിന്റെ പുതിയ നിലപാട്. സര്‍ക്കാര്‍ രൂപീകരിക്കാതിരിക്കുകയും സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്പ്പെടുത്തേണ്ടിവരുകയും ചെയ്താല്‍ ആംആദ്മി പാര്‍ട്ടിക്കു വലിയ തിരിച്ചടിയാണ് ലഭിക്കുക.
ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം വീണ്ടും നിയമസഭാ തെരഞ്ഞെടുപ്പിന് സാഹചര്യമൊരുങ്ങിയാല്‍ നിലവിലെ വിജയം ആവര്‍ത്തിക്കാനാവില്ലെന്നാണ് ആംആദ്മി പാര്‍ട്ടിയിലെ വലിയൊരു വിഭാഗത്തിന്റെയും വിലയിരുത്തല്‍. അതിനാല്‍ത്തന്നെ കോണ്‍ഗ്രസിനെ കൂട്ടുപിടിച്ച് ഏതു വിധത്തിലും സര്‍ക്കാര്‍ രൂപീകരിക്കുകയെന്ന നിലപാടിലേക്ക് എത്തിച്ചേരാന്‍ എഎപി നിര്‍ബന്ധിതമായിരിക്കുകയാണ്.
എസ്. സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: