അന്തരീക്ഷത്തിന് നല്ല വിങ്ങലുണ്ട്. മഴ അടുത്തിട്ടുണ്ടാകും. കേശവന് അന്തരീക്ഷത്തെക്കാള്‍ വിങ്ങലുള്ള മുഖവുമായി ഇരിക്കാന്‍ തുടങ്ങിയിട്ട് ഏറേ നേരമായി. തിരിച്ചു പോകാനുള്ള സകല വഴികളും അടയുകയാണ്. സമൂഹത്തില്‍ നിന്ന് ഒറ്റപ്പെടുന്ന അവസ്ഥ കേശവന് സ്വയം ഉണ്ടാക്കിത്തീര്ക്കുന്നതാണെങ്കിലും ഓരോ നിമിഷങ്ങളിലും അത് കൃഷ്ണപക്ഷത്തിലെ ഇരുട്ടു പോലെ കട്ടി കൂടുകയും ഭയമുളവാക്കുകയും ചെയ്യുന്നു. അമ്മയും വിഷ്ണുവും ഭദ്രയുമാണ് നക്ഷത്രങ്ങളെപ്പോലെ ചെറിയപ്രകാശമെങ്കിലും നല്‍കുന്നത്. അതും കാര്‍മേഘങ്ങള്‍ നീങ്ങുന്ന ആകാശത്തെന്നപോലെ സ്ഥിരമല്ല. ജ്യേഷ്ഠന് കൃഷ്ണശര്‍മ കാനത്തക്കിത്തരുടെ അടുത്ത് അടുത്ത വസന്തത്തിലെ യാഗത്തിനുള്ള തയ്യാറെടുപ്പിലാണ് എല്ലായ്പ്പോഴും. രവിയും ദ്വിവേദിയുടെ ഗൃഹത്തില്‍ പഠനം തുടങ്ങിയിട്ട് വാരങ്ങളോളമായി. ചിന്തകള്‍ ചുറ്റിപ്പടരുകയും മനസ്സിനെ ചീന്തുന്നപോലെ നാട്ടിലേക്കു വലിക്കുകയും ചെയ്യുന്ന ഏകാന്തതകളില്‍ യാഗത്തിന് പ്രസ്തോതനാകാം എന്നു സമ്മതിച്ചാലോ എന്നു വരെ കേശവന് ചിന്തിച്ചു. പക്ഷേ രവി പറയുന്ന പോലെ ചീഞ്ഞ സ്വഭാവം പിന്തിരിപ്പിക്കുന്നു. രാവിലെ അമ്മയുടെ നിര്‍ബന്ധം കാരണം ഹിമാലയത്തെക്കാളും ഭാരമുള്ള മന്ദതയും പേറി പുതിയ ഗൃഹം പണിയുന്നടത്ത് പോയി നോക്കി. ചുമര് പണിയാനായി കുഴച്ച് കൂനയായിട്ടിരുന്ന മണ്ണ് കാട്ടുപന്നികള്‍ ആകെ കുത്തിയിളക്കിയിരുന്നു. പണിക്കാര് പന്നികളെ ശപിച്ചുകൊണ്ട് മണ്ണു നേരെയാക്കുമ്പോള്‍ കേശവന് അവയെ അഭിനന്ദിക്കാനാണ് തോന്നിയത്. നാട്ടിലേക്കുള്ള മടക്കയാത്ര മുടക്കുന്ന കാരാഗൃഹം പണിയുന്നതിന് മുടക്കമുണ്ടാക്കിയതിന്. അത്രത്തോളം മടുത്തു. ഈ നശിച്ച നാട്ടില്‍ നിന്ന് രക്ഷപ്പെടണം. ആകാശത്തോളം ഉയരത്തില്‍ യമഭടന്മാരെപ്പോലുള്ള കാട്ടുമരങ്ങളും മരണപാശത്തെക്കാള് ഭീകരമായ വള്ളിപ്പടര്‍പ്പുകളും മൃത്യുഘോഷം മുഴക്കുന്ന കാട്ടുമൃഗങ്ങളും. ജാതകത്തിലെ കള്ളികളില്‍ എല്ലാം അസ്വസ്ഥത തളം കെട്ടി നില്‍ക്കുകയാണ്. ഇവിടെ നിന്നാല്‍ ഇതൊഴിഞ്ഞു പോയി നല്ലകാലം ഉണ്ടാകുമെന്നു വിശ്വസിക്കാന്‍ വയ്യ. എങ്ങനെയെങ്കിലും രക്ഷപ്പെടണം.
‘കേശവനെന്താ ആലോചിക്കുന്നത്?’ അമ്മ അടുത്തു വന്നിരുന്നത് അറിഞ്ഞില്ല. കേശവന് അമ്മയെ നോക്കി ഇപ്പോള്‍ ക്ഷീണം കുറച്ചു ഭേദമായിട്ടുണ്ട്. പ്രായമായ അമ്മ പോലും ഈ പ്രദേശവുമായി ഇണങ്ങാന്‍ തുടങ്ങി. ‘ചിന്ത സുന്ദരമായ ജന്മഭൂമിയില്‍നിന്ന് വിട്ടു പോരുന്നതേ ഇല്ല. ജ്യേഷ്ഠന്മാര് എത്ര ഭാഗ്യവാന്മാരാണ് ? സ്വര്ഗാദപിഗരീയസിയായ ജന്മഭൂമിയില് നിന്ന് പോരേണ്ടിവന്നില്ലല്ലോ.?’ ഒരു കരിങ്കുരങ്ങ് മുറ്റത്തേക്ക് കയറിവന്നു. മനുഷ്യനുള്ള കാര്യം മനസ്സിലായപ്പോള്‍ അടുത്തുള്ള മരത്തിന്മേല് കയറി കേശവനെ കണ്ണടച്ചും തുറന്നും നോക്കിക്കൊണ്ടിരുന്നു. ‘ജനനീ ജന്മഭൂമിശ്ച സ്വര്‍ഗാദപി ഗരീയസീ എന്നല്ലേ കേശവാ? ഞാനടുത്തില്ലാത്ത അവര്‍ എങ്ങനെ നിന്നെക്കാള്‍ ഭാഗ്യവാന്മാരാകും? ജനനിക്കല്ലേ കൂടുതല്‍ പ്രാധാന്യം? ജനനി അടുത്തുള്ള നീയ്യല്ലേ അവരെക്കാള്‍ ഭാഗ്യവാന്?’ അമ്മ കേശവനെ സാന്ത്വനപ്പെടുത്തും വിധത്തില്‍ പറഞ്ഞു. ‘അമ്മയ്ക്കു തോന്നുന്നില്ലേ ഈ നാടിനെക്കാള്‍ നല്ലത് നമ്മുടെ നാടുതന്നെ ആണെന്ന്?’ ‘ഉവ്വല്ലോ’ ‘എന്നാല്‍ നമുക്കെങ്കിലും തിരിച്ചുപോകാം അമ്മേ’ കുരങ്ങ് കേശവനെത്തന്നെ ശ്രദ്ധിച്ചുകൊണ്ടിരുന്നു. ‘മടങ്ങിപ്പോകാന്‍ വന്നവരല്ലല്ലോ നമ്മള്? വലിയ ഒരു കാര്യത്തിന് വന്നവരല്ലേ? അതും ജീവിതാന്ത്യം വരെ നീളുന്ന കാര്യത്തിന്.’ കേശവന്റെ മൂടിക്കെട്ടിയ അസഹ്യതയില് നിന്ന് കയപ്പിയന്ന ആവലാതികള്‍ വഴിയാന് തുടങ്ങി. ‘ഗംഗയും യമുനയും ഒഴുകുന്ന പുണ്യഭൂമി വിട്ട് ഇവിടെ തന്നെ താമസിക്കണം എന്ന് എന്താണ് ഇത്ര നിര്‍ബന്ധം? വലിയ കാര്യങ്ങള്‍ അവിടെയും ചെയ്യാമല്ലോ. എനിക്കിവിടുത്തെ ഭക്ഷണം പിടിക്കുന്നില്ല, ഭാഷപിടിക്കുന്നില്ല, ആതിഥ്യമര്യാദ പിടിക്കുന്നില്ല, വേഷം പിടിക്കുന്നില്ല, വേദത്തിന്റെ സ്വരം പിടിക്കുന്നില്ല, ആചാരങ്ങള്‍ പിടിക്കുന്നില്ല, അന്തരീക്ഷം പിടിക്കുന്നില്ല, ആളുകളെ പിടിക്കുന്നില്ല. കണ്ടാല്‍ അറയ്ക്കും ഒരുതരം കാടന്മാര്. അതിനൊത്തനാടും. എങ്ങോട്ടു തിരിഞ്ഞാലും കാട്. സമാധാനമായി ഒന്നിരിക്കാന്‍ സമ്മതിക്കാതെ നരകത്തിന്റെ വാതില്‍ തുറക്കുന്ന വിധത്തില്‍ ശബ്ദമുണ്ടാക്കുന്ന പക്ഷികളും മൃഗങ്ങളും. നരകം നരകം’. ‘അതെല്ലാം നിന്റെ തോന്നലുകളാണ്. ഈ വിധത്തിലുള്ള ഒരു വിഷമവും രവിക്കില്ലല്ലോ?’ അമ്മ കേശവന്റെ വ്യഥകളില്‍ മരുന്നുപുരട്ടുന്ന സഹാനുഭുതിയോടെ പറഞ്ഞു. ‘നോക്കൂ അമ്മേ. ആ മരത്തിന്റെ മുകളിലേക്കു നോക്കൂ. കണ്ണുകളടയ്ക്കുകയും തുറക്കുകയും ചൊറിയുകയും പല്ലിളിക്കുകയും ചെയ്യുന്ന ആ ജന്തുവും എന്റെ തോന്നലാണോ. നാടുവിട്ടു പോന്നതില്‍ രവിക്കും ഉണ്ടാകും വിഷമം. പുറമെ കാണിക്കുന്നില്ല എന്നേ ഉണ്ടാകുള്ളൂ.’ ‘നീയ്യും രവിയെപ്പോലെ ഈ നാട്ടുകാരുമായി ഇണങ്ങാന്‍ ശ്രമിച്ചു നോക്ക്. വിഷമങ്ങളുടെ രൂപം മാറി ആസ്വദിക്കാവുന്ന സൗന്ദര്യമുള്ളവയായി മാറും.’ ‘ആരായിട്ടാ ഇണങ്ങേണ്ടത്. ഈ കരിങ്കൊരങ്ങനോടോ? അമ്മേ. സമപ്രായക്കാരുടെ അടുത്തെത്തിയാല്‍ പറയുന്നത് മുഴുവന്‍ മനസ്സിലാകില്ല. എന്നു മാത്രമല്ല പുച്ഛിച്ചു ചിരിക്കുന്നത് മനസ്സിലാകുകയും ചെയ്യും. പിന്നെ എങ്ങനെ അടുക്കാനാ? എങ്ങനെയെങ്കിലും നാട്ടിലേക്ക് തിരിച്ചു പോകണം.’
‘നാട്ടില്‍ പോകണം നാട്ടില്‍ പോകണം എന്നിങ്ങനെ ജപിച്ചിരുന്നിട്ടെന്താ കാര്യം? കൃഷ്ണന് പറഞ്ഞപോലെ നിന്റെ ഈ സൂക്കട് വേളി കഴിഞ്ഞാല്‍ മാറുമായിരിക്കും. ആ പിന്നെ ചൊമാരി ദ്വിവേദിയുടെ വേളിത്തീയത്തി അറിയിക്കാന്‍ പോയപ്പോള്‍ വാഴുന്നവര്‍ ചോദിച്ചൂത്രേ. കൃഷ്ണശര്‍മയുടെ അനുജന്മാര്ക്ക് വേളിപ്രായമായോ എന്ന്.’ കാട്ടുതീ കണ്ട മൃഗങ്ങളെപ്പോലെ ഹൃദയവും ഇന്ദ്രിയങ്ങളും നടുങ്ങി ഭയത്തിന്റെ അഗാധതയില്‍ നിന്നെന്നപോലെ കേശവന്റെ ദയനീയശബ്ദം ഉയര്‍ന്നു. ‘ചൊമാരി എന്താണ് പറഞ്ഞത്?’ ‘പതിനാറോ പതിനേഴോ ആയിട്ടുണ്ടാകും. ഏതായാലും വേളിപ്രായമെല്ലാം ആയിട്ടുണ്ട് എന്നാണത്രേ പറഞ്ഞത്. വേളിയാലോചന തുടങ്ങമ്പോള്‍ അറിയിക്കണം എന്ന് വാഴുന്നവര്‍ പ്രത്യേകം പറഞ്ഞിട്ടുണ്ട്. ആണ്‍സന്തതി ഇല്ലാതെയുള്ള ചില ഇല്ലങ്ങളുണ്ട്. അവിടെ സര്‍വസ്വദാനമായി വേട്ടിരിക്കാം എന്ന് വാഴുന്നവര്‍ സൂചിപ്പിച്ചുപോലും.’ നിരാശയുടെ പടുകുഴിയിലേക്കു വീഴുന്നവന്റെ നിലവിളിപോലെ കേശവന് പറഞ്ഞു. ‘ഞാനൊന്നും ഇല്ല ഇവിടെ നിന്ന് വേളികഴിക്കാന്‍. വേണമെങ്കില്‍ രവി കഴിച്ചോട്ടെ’ അധര്‍മത്തിന്റെ ഉദ്വേഗത്തോടെ അമ്മ ചോദിച്ചു. ‘അത് പറ്റ്വോ? കേശവന് ഏട്ടനല്ലേ?’ ശരിയാണ് ജ്യേഷ്ഠന് വിവാഹിതനാകാതെ അനുജന് വിവാഹം കഴിച്ചാല്‍ പരിവേദനം എന്ന ദോഷം വരും. അങ്ങനെ വന്നാല്‍ പിന്നെ രവിക്ക് ഒരു ക്രിയകളിലും പങ്കെടുക്കാന്‍ പറ്റാതെ ദുരിതപൂര്‍ണമാകും ജീവിതം. പാവം കേശവന് വീണ്ടും വീണ്ടും കെട്ടപ്പെടുകയാണ്.
പാടത്തുകൂടി ഒരു പറ്റം ആടുകളെ തെളിച്ചുകൊണ്ട് കുട്ടികള്‍ പോകുന്നത് കേശവന് ശ്രദ്ധിച്ചു. വഴി തെറ്റിപ്പോകുന്ന ഒരു മുട്ടനാടിനെ വടി കാട്ടി ഒരു ബാലന് കൂട്ടത്തിലേക്കു തിരിച്ചുകൊണ്ടുവരുന്നു. കേശവന് മുഖം തടവിനോക്കി. ആ മുട്ടനാടിന്റെ ഛായയുണ്ടോ മുഖത്തിന്? മുട്ടനാടിനെപ്പോലെ താടിയില്‍ മാത്രം കുറച്ചുരോമം വലുതായിട്ടുണ്ട്. കൂട്ടം തെറ്റാതെ നോക്കാന്‍ ആരൊക്കയോ ചുറ്റും വടിയുമായി നടക്കുന്നുണ്ട്. വാഴുന്നവരോ ചൊമാരിയോ ജ്യേഷ്ഠനോ ആരൊക്കെയോ. ആ ബാലന്മാര് മുട്ടനാടിനെ ഏതോ കൂട്ടില്‍ കൊണ്ടടയ്ക്കുമായിരിയ്ക്കും. സര്വസ്വദാനമെന്ന പേരില്‍ ഒരു ഗൃഹത്തില്‍ ഈ കേശവനെന്ന മുട്ടനാടിനെയും കൊണ്ടടയ്ക്കുമായിരിക്കും. അതാലോചിച്ചപ്പോള്‍ കേശവന്റെ മുഖം വിളറി. കേശവന്റെ മുഖം ശ്രദ്ധിച്ചുകൊണ്ടിരുന്ന അമ്മ വിഷയം മാറ്റാന്‍ വേണ്ടി ചോദിച്ചു. ‘കേശവന് ദ്വിവേദിയുടെ വേളിക്കു പോണില്യേ?’ ‘പോകണം. ഇവിടെ അടുപ്പം തോന്നുന്ന കുറച്ചാളുകളില്‍ ഒരാളാണദ്ദേഹം. രണ്ടുദിവസം മുമ്പു തന്നെ ചെല്ലണം എന്നു പറഞ്ഞിട്ടുണ്ട്. അമ്മ പോരുന്നില്യേ?’ പിച്ച വയ്ക്കുന്ന കുട്ടി അമ്മയുടെ വിരല്ത്തുമ്പിനായി കയ്യുനീട്ടുന്ന വിധം അമ്മയെ നോക്കി. ‘ഞാനും നാരായണീം കൂടി ഇവിടെ കഴിഞ്ഞോളാം. നിങ്ങളെല്ലാം പോയ്യാല് മതി.’
ആകാശച്ചെരിവില്‍ കാര്‍മേഘങ്ങള്‍ വേഷം കെട്ടുന്നുണ്ട്. ദ്വിവേദിയുടെ വേളിക്ക് മഴ ബുദ്ധിമുട്ടുണ്ടാക്കുമോ? ഒരുപക്ഷേ പെയ്ത് പോകുമായിരിക്കും. വേനല്‍മഴ അധികനേരം നില്‍ക്കില്ലത്രേ. എല്ലാം രവിയുടെ അറിവില്‍നിന്ന് കിട്ടുന്നതാണ്. രവിക്ക് ഇവിടുത്തെ പ്രകൃതിയെ സ്തുതിക്കാന്‍ തുടങ്ങിയാല്‍ പിന്നെ ലഹരി പിടിച്ചപോലെ ആണ്. ആകാശം ഇരുട്ടടച്ചു വരികയാണ്. ഒരു സ്ത്രീ പാടത്ത് കളിക്കുന്ന കുട്ടികളെ നീട്ടി വിളിക്കുന്ന ശബ്ദം മലകളില്‍ തട്ടി പ്രതിധ്വനിച്ചു. കുട്ടികള്‍ ഹൃദയത്തില്‍ തുളുമ്പുന്ന കളിയുടെ തിരക്കിലാണ്. മാതൃഭൂമിയുടെ മാറില്‍ വീണുരുണ്ടു കളിക്കുന്ന കുട്ടികള്‍ എത്ര സന്തുഷ്ടരാണ്? ദൂരത്തെങ്ങോ ഉള്ള മാതൃഭൂമിയില്‍ വീണുരുളാന്‍ വെമ്പുന്ന കേശവനെ വിധി ആട്ടിത്തെളിച്ച് ഏതോ സര്വസ്വദാനത്തിന്റെ കൂട്ടിലടയ്ക്കാന്‍ നോക്കുന്നു. എങ്ങനെയെങ്കിലും രക്ഷപ്പെടണം. അകലെയുള്ള മലയെയും കാടിനെയും മറച്ചുകൊണ്ട് ആര്‍ത്തലച്ചുകൊണ്ട് മഴ പാടത്തുകൂടി തൊടിയിലേക്കും മുറ്റത്തേക്കും പടര്‍ന്നു. കോരിച്ചൊരിയുന്ന മഴയത്ത് കുട്ടികള്‍ നൃത്തം വെച്ചും കൂക്കിവിളിച്ചും വീട്ടിലേക്കു നീങ്ങുന്നുണ്ട്. നേരത്തെ വിളിച്ചിരുന്ന അമ്മ ഒരുപക്ഷേ ഇപ്പോഴും നീട്ടി വിളിക്കുന്നുണ്ടാകും. മഴയുടെ ആരവത്തില്‍ കേള്ക്കാതിരിക്കുന്നതാകാം. കേശവനെയും മാതൃഭൂമി നീട്ടി വിളിക്കുന്നുണ്ട് തീര്‍ച്ച. അപരിചിതരുടെ ശബ്ദങ്ങള്ക്കിടയ്ക്കും കാട്ടുമൃഗങ്ങളുടെ ഗര്ജനങ്ങള്ക്കിടയ്ക്കും ആ ശബ്ദം കേശവന്റെ ഹൃദയത്തില്‍ തൂവലിന്റെ സ്പര്‍ശം പോലെ കേള്‍ക്കുകയും ആ മൃദുലസ്പര്‍ശത്തിന്റെ ആഘാതത്താല്‍ ഹൃദയം വിള്ളുകയും ചെയ്യുന്നു. മുറ്റത്തേക്കു കയറിവന്ന മഴ പുല്ലുമേഞ്ഞ മേല്‍ക്കുര നനച്ച് ധാരയായി മുറ്റത്തേക്ക് പതിച്ചു. കേശവന് എണീറ്റ് ഏറാലുവെള്ളം കൈയ്യില്‍ ഒരപൂര്‍വ്വ വസ്തുപോലെ സ്വീകരിച്ചു. അമ്മയുടെ മുഖത്ത് ഒരു പുഞ്ചിരി വിടര്‍ന്നു. കേശവന് മഴയേയെങ്കിലും സ്വീകരിക്കുന്നുണ്ടല്ലോ.
(തുടരും)
കരിയന്നൂര്‍ ദിവാകരന് നമ്പൂതിരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: