1750-ല്അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് താന്‍ കീഴടക്കിയ തിരുവിതാംകൂര്‍ രാജ്യത്തെ ശ്രീപത്മനാഭന് അടിയറ വച്ചു. ഇതാണ് തൃപ്പടിദാനമായി അറിയപ്പെടുന്നത്. ഈ പാരമ്പര്യം തിരുവിതാംകൂര്‍ രാജാക്കന്മാര്ക്ക് പത്മനാഭദാസന് എന്ന പദവിനേടികൊടുത്തു. ശ്രീപത്മനാഭന് രാജ്യം സമര്‍പ്പിച്ച മാര്‍ത്താണ്ഡവര്‍മ്മ മുതലുള്ള തിരുവിതാംകൂര്‍ രാജാക്കന്മാര് ശ്രീപത്മനാഭന്റെ പ്രതിനിധി അഥവാ ദാസന് അഥവാ അടിമ എന്ന നിലയിലാണ് രാജ്യം ഭരിക്കുന്നത്. ദൈവത്തിന് സമര്‍പ്പിച്ച ചെങ്കോല്‍ കൈവശം ഉണ്ടെങ്കിലും ചെങ്കോല്‍ ലഭിച്ചത് പത്മനാഭദാസനായതിനാണ്. ഈ പത്മനാഭ ദാസന്റെ ഏറ്റവും ഒടുവിലത്തെ രാജാവ് ചിത്തിരതിരുനാള്‍ (1912-1991) ബാലരാമവര്‍മ്മയായിരുന്നു. അദ്ദേഹത്തിന്റെ നിര്യാണാനന്തരം ഇളയരാജാവായി ബാംഗ്ലൂരില്‍ താമസിച്ചിരുന്ന ഉത്രാടംതിരുനാള്‍ തിരുവനന്തപുരത്ത് സ്ഥിരവാസമായി. ഉത്രാടം തിരുനാള്‍ തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ തലവനും ശ്രീപത്മനാഭസ്വാമിക്ഷേത്ര ട്രസ്റ്റിന്റെ അധ്യക്ഷനുമായി. 22 വര്‍ഷം ഈ നിലയില്‍ തുടര്‍ന്നുവന്ന ഉത്രാടംതിരുനാള്‍ കഥാവശേഷനായത് 91-ാം വയസ്സിലാണ്. മുറജപം ,ലക്ഷദീപം എന്നിവ നടത്തുവാന്‍ തീരുമാനിക്കുകയും മുറജപത്തിന്റെ മൂന്ന് മുറകള്‍ പൂര്‍ത്തിയാവുകയും ചെയ്തു. എന്നാല്‍ ലക്ഷദീപം കാണുന്നതിനുമുമ്പേ പ്രജാപതിയായി ഇഹലോഹത്തില്നിന്ന് അദ്ദേഹം പോയി. ഇനി ആ ട്രസ്റ്റുകളുടെ അധ്യക്ഷനും പത്മനാഭദാസനുമാകുന്നത് ഉത്രാടം തിരുനാളിന്റെ അനന്തിരവനും കാര്‍ത്തികതിരുനാള്‍ തമ്പുരാട്ടിയുടെ മകനുമായ ശ്രീമൂലം തിരുനാള്‍ രാമവര്മ്മയായിരിക്കും.
കഴിഞ്ഞവര്‍ഷം ഉത്രാടത്തിന്റെ നവതിയാഘോഷിച്ചവേളയിലാണ് എസ്.വി. ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള കേരള പഠനകേന്ദ്രം ലാസ്റ്റ് ഫെയ്സ് ഓഫ് മൊണാര്‍ക്കി (last phase of monarchy) എന്ന അഭിനന്ദനഗ്രന്ഥം തയ്യാറാക്കി ഉത്രാടം തിരുനാളിന് സമര്‍പ്പിച്ചത്. എഡിറ്ററും സമ്പാദകനുമാകാനുള്ള യോഗമോ ഭാഗ്യമോ ഈ ലേഖകനാണ് ലഭിച്ചത്. പുസ്തകം പ്രകാശിപ്പിച്ചതും ഔപചാരികമായി തമ്പുരാന് നല്കിയതും തെക്കേനടയിലെ കൊട്ടാരത്തില്‍വച്ച് മുന്കേന്ദ്രമാക്കി ഒ.രാജഗോപാലായിരുന്നു.
ഇത്തരമൊരു ഗ്രന്ഥം തയ്യാറാക്കുന്നതിന് ലേഖകന്‍ നടത്തിയ (തമ്പുരാനുമായി) അഭിമുഖങ്ങളാണ് തമ്പുരാനിലെ പരോപകാരിയും മനുഷ്യസ്നേഹിയും നമ്മുടെ മുന്നില്‍ എത്തുന്നത്.
തിരുവിതാംകൂര്‍ സര്‍വ്വകലാശാലയില്‍ ചരിത്രം, സാമ്പത്തികശാസ്ത്രം, സംസ്കൃതം എന്നിവയില്‍ ഒന്നാമനായി സ്വര്‍ണ്ണമെഡല്‍ നേടിക്കൊണ്ട് ഡിഗ്രിയെടുത്തു. കായികകലകളും ഫോട്ടോഗ്രാഫിയും ചിത്രരചനയും എഴുത്തും വായനയുമൊക്കെയായിരുന്നു വിനോദങ്ങള്‍. ഇടയ്ക്ക് ഒരു വ്യവസായിയാകേണ്ട കുരുക്ക് ബുദ്ധി തമ്പുരാനില്ലാത്തതുകൊണ്ട് അത് നഷ്ടത്തിലായി. ഫാക്ടറി നഷ്ടത്തിന് മറ്റൊരാള്‍ക്ക് കൈമാറി. ഇത്തരം നഷ്ടം വരുത്തിയതില്‍ ചിത്തിരതിരുനാള്‍ അനുജന് ഉത്രാടത്തിനെ ശാസിച്ചു. ഇതുമൂലം കൂടുതല്‍ വ്യവസായ സംരംഭങ്ങള്‍ക്കൊന്നും മുതിരാതെ സ്വസ്ഥമായി കുടുംബജീവിതം ബാംഗ്ലൂരില്‍ നിര്‍വഹിക്കുകയായിരുന്നു.
ഭിഷഗ്വരനായിരുന്ന ഡോ. കെ.ജി. പണ്ടാലയുടെ മകള്‍ രാധാദേവിയായിരുന്നു ഉത്രാടംതിരുനാളിന്റെ ധര്‍മ്മപത്നി. കൊട്ടാരത്തില്‍ ആദ്യമായി സസ്യമല്ലാത്ത ആഹാരം പാചകം ചെയ്ത് തുടങ്ങിയത് രാധാദേവിയുമായുള്ള വിവാഹാനന്തരമായിരുന്നു. രണ്ടുകുട്ടികളാണിവര്ക്ക് .പത്മനാഭവര്‍മ്മ എന്ന അനന്തപത്മനാഭന് വ്യവസായങ്ങളിലൊക്കെ താല്പര്യം ഉണ്ടെങ്കിലും സ്വസ്ഥമായി പട്ടം കൊട്ടാരത്തില്‍ കഴിയുന്നു. സഹോദരി പാര്‍വ്വതിദേവിയും പട്ടത്ത് തന്നെ. എട്ടുവര്‍ഷം മുമ്പ് രാധാദേവി പണ്ഡാലയെന്ന ഉത്രാടത്തിന്റെ ധര്‍മ്മപത്നി ഇഹലോകം വിട്ടു.
കുട്ടിക്കാലത്ത് ഉത്രാടത്തിന് ഫോട്ടോയിലുള്ള കമ്പം ചിത്തിരള തിരുനാളിന് അറിയാമായിരുന്നു. അതുകൊണ്ട് വിലയേറിയ ഒരു ക്യാമറ ഉത്രാടം തിരുനാളിന് സമ്മാനിച്ചിരുന്നു. ഇത് ഉപയോഗിച്ച് എടുത്ത നൂറുകണക്കിന് ഫോട്ടോകള്‍ ഇന്ന് ശ്രീ ഉത്രാടം തിരുനാള്‍ ചിത്രാലയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇതില്‍ മൗണ്ട് ബാറ്റണ്പ്രഭു, സ്വാമി വിവേകാനന്ദന്, ഗാന്ധിജി, ജാക്വിലിന് കെന്നഡി, എലിസബത്ത് രാജ്ഞി, മാതാഅമൃതാനന്ദമയി ദേവി, ചിന്മയാനന്ദസ്വാമി തുടങ്ങിയവരുടെ ചിത്രങ്ങളും ഉള്‍പ്പെടുന്നു.
കേരളത്തിലേയും തിരുവനന്തപുരത്തേയും എല്ലാ സാംസ്കാരിക പ്രവര്‍ത്തനങ്ങളുടെയും ചുക്കാന്‍ പിടിച്ചിട്ടുള്ളതും ഉത്രാടം തിരുനാള്‍ തന്നെ. അതിനുള്ള തെളിവാണ് അദ്ദേഹത്തിന്റെ ശവശരീരം ഒരുനോക്ക് കാണാനുള്ള ലെവിഹാളിലേയും കവടിയാര്‍ കൊട്ടാരത്തിലേയും തിരക്ക്. ഹൃദയത്തിന്റെ ഭാഷയില്‍ ഉത്രാടം തമ്പുരാന് ബാഷ്പാഞ്ജലി അര്‍പ്പിക്കുകയാണ് പ്രജാവത്സലനായ തമ്പുരാന്റെ പ്രജകള്‍.
ഒരു മരുമക്കത്തായ കുടുംബത്തിന്റെ കാരണവര്‍ സ്നേഹവത്സലനായി പെരുമാറിയതിന്റെ ചിത്രമാണ് അശ്വതിതിരുനാള്‍ തമ്പുരാട്ടിയുടെ മകനായ ആദിത്യവര്‍മ്മയെ ശ്രീപത്മനാഭസ്വാമി ക്ഷേത്രട്രസ്റ്റ് കമ്മറ്റി അധ്യക്ഷനാക്കാന്‍ സുപ്രീംകോടതിയില്‍ എഴുതികൊടുത്തത്. ക്ഷേത്രഭരണം മുന്നോട്ടകൊണ്ടുപോകാന്‍ ഭക്തനായ ആദിത്യവര്മ്മക്കേ കഴിയൂമെന്ന് ഉത്രാടത്തിന് തോന്നിയിരിക്കണം.
സുന്ദരരാജന് കേസ് കൊടുത്തുവെങ്കിലും അതുവഴി ഒരുലക്ഷം കോടിക്കു സ്വര്‍ണശേഖരം കോടതിവഴി പത്മനാഭ സ്വാമിക്ഷേത്രത്തില്തന്നെയുണ്ടെന്ന് കാണിക്കുവാനും ഉത്രാടംതിരുനാളിന് കഴിഞ്ഞു. രാജഭരണകാലത്തും അതിനുശേഷവും ഈ സ്വത്ത് തമ്പുരാനോ രാജകുടുംബമോ സ്വായത്തമാക്കുകയോ കൈയ്യടക്കുകയോ ചെയ്തിരുന്നുവെങ്കില്‍ ആരും അതില്‍ ഇടപെടുകയില്ലായിരുന്നു. ഇവിടെ ക്ഷേത്രസ്വത്ത് “ക്ഷേത്രത്തിന് മാത്രം” എന്ന അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ കാണുകയാണ് ഉത്രാടം തമ്പുരാന് ചെയ്തത്.
തികഞ്ഞ ശ്രീപത്മനാഭദാസനും ഭക്തനുമായ ഉത്രാടം തിരുനാള്‍ “സമര്‍പ്പണ” മെന്നപേരില്‍ സഹസ്രനാമവും വിഷ്ണുസ്തോത്രങ്ങളും സമാഹരിച്ച് പ്രസിദ്ധപ്പെടുത്തി. ഏതാനുംവര്‍ഷം മുമ്പ് രാജകുടുംബത്തിന്റെയും തന്റേയും ചരിത്രവും കഥയും കൂടി അദ്ദേഹം പല അഭിമുഖങ്ങളിലായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതെല്ലാം തന്നെ ചരിത്രവശിഷ്ടങ്ങളായി വരുംതലമുറയ്ക്ക് നല്കികൊണ്ടാണദ്ദേഹം നമ്മെ വിട്ടുപോയിരിക്കുന്നത്.
ക്ഷേത്രത്തിലെ ചെറുതും വലുതുമായ കാര്യങ്ങള്‍ക്കും മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കിവരുന്ന കാര്യവും അദ്ദേഹം പലപ്പോഴും പറയുമായിരുന്നു. അദ്ദേഹത്തിന്റെ സാത്വികഭാവം ഹിന്ദുമതത്തില്‍ നിന്നാണ് ഉള്‍ക്കൊണ്ടത്. ഇതുകൊണ്ട് ഹിന്ദുക്കളുടെ ഏകീകരണത്തിനായി ഒരു ഹിന്ദുപാര്‍ലമെന്റ് സംഘടിപ്പിച്ചിതും ഉത്രാടം തിരുനാളിന്റെ ദീര്‍ഘദൃഷ്ടിമൂലമാണ്. ലോകത്തെ ഏറ്റവും ഉത്തമമായ ഒരു ഹിന്ദുവിനെ കണ്ടെത്തി അദ്ദേഹം വിശ്വരത്നപുരസ്ക്കാരമായി കഴിഞ്ഞവര്‍ഷം അമൃതാനന്ദമയീ ദേവിക്ക് സമര്‍പ്പിച്ചു. ഹിന്ദുപാര്‍ലമെന്റ് ഇദ്ദേഹത്തിന് ദേശരത്നം നല്കി നവതിവര്‍ഷം ആദരിച്ചിരുന്നു. പാളയം ഗണപതി കോവിലിന് വലിയൊരു കൊടിമരം വേണമെന്ന് അദ്ദേഹം പലപ്പോഴും പറഞ്ഞിട്ടുണ്ട്. അതുപോലെ കുളച്ചല്‍ യുദ്ധസ്മാരകത്തിന്റെ ഇന്നത്തെ ജീര്‍ണ്ണാവസ്ഥയിലും അദ്ദേഹം പരിതപിച്ചിരുന്നു. ഇരണിയല്‍ കൊട്ടാരത്തിന്റെ പരിതാപകരമായ അവസ്ഥയും ഇദ്ദേഹത്തെ ദുഃഖിപ്പിച്ചിരുന്നതായി ലേഖകനോട് പറഞ്ഞിട്ടുണ്ട്.
പരമകാരുണികനായ ഇളയരാജ നമ്മോടപ്പമില്ല ഇന്ന്. ഇദ്ദേഹം ഉയര്‍ത്തികാട്ടിയ ലക്ഷ്യബോധങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ തിരുവിതാംകൂര്‍ രാജകുടുംബാംഗങ്ങളും പൊതുജനങ്ങളും അദ്ദേഹത്തെ ആരാധിക്കുന്നവരും മുന്നോട്ടുവരേണ്ടതാണ്. ഉത്രാടം തിരുനാളിന് ബാഷ്പാഞ്ജലി അര്‍പ്പിക്കാനായി ഈ അവസരം വിനിയോഗിക്കുന്നു.
ഡോ. ടി.പി. ശങ്കരന്‍കുട്ടി നായര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: