ന്യൂദല്‍ഹി: ലോക്പാല്‍ ബില്ല് ഇന്ന് രാജ്യസഭയില്‍ പാസാക്കാന്‍ സര്‍വ്വകക്ഷിയോഗത്തില്‍ ധാരണയായി. രാജ്യസഭാധ്യക്ഷന് ഹമീദ് അന്‍സാരി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സമാജ് വാദി പാര്‍ട്ടി ഉള്‍പ്പെടെയുള്ള കക്ഷികള്‍ വിട്ടുനിന്നെങ്കിലും ബിജെപിയും കോണ്‍ഗ്രസും അടക്കമുള്ള പ്രധാന കക്ഷികള്‍ ബില്ല് പാസാക്കാന്‍ ധാരണയിലെത്തി. ബിഎസ്പി, ഡിഎംകെ പാര്‍ട്ടികളും യോഗത്തില്‍നിന്നും വിട്ടുനിന്നു.
ലോക്പാല്‍ ബില്ല് പാസാക്കുന്നതിനായി ചര്‍ച്ച കൂടാതെയുള്ള പിന്തുണയാണ് പ്രധാന പ്രതിപക്ഷമായ ബിജെപി കേന്ദ്രസര്‍ക്കാരിന് പ്രഖ്യാപിച്ചിരിക്കുന്നത്. ചൊവ്വാഴ്ച തന്നെ ലോക്പാല്‍ ബില്ല് സഭയില്‍ പാസാക്കണമെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് അരുണ്‍ ജെയ്റ്റ്ലി സര്‍വ്വകക്ഷി യോഗത്തില്‍ ആവശ്യപ്പെട്ടു. എന്നാല്‍ മാര്‍ഷലിനെ ഉപയോഗിച്ച് പ്രതിഷേധിക്കുന്നവരെ പുറത്താക്കുന്ന രീതി അനുവദിക്കാനാവില്ലെന്നും ജെയ്റ്റ്ലി പറഞ്ഞു.
കേന്ദ്രമന്ത്രി ശിശ്റാം ഓലയുടെ നിര്യാണത്തില്‍ അനുശോചിച്ചു കൊണ്ട് സഭ ഇന്നലെ പിരിഞ്ഞതിനാല്‍ ബില്ല് ചര്‍ച്ചയ്ക്കെടുത്തില്ല. തുടര്‍ന്ന് ബില്ലിന്റെ കാര്യത്തില്‍ സമവായത്തിലെത്തുന്നതിനായി അധ്യക്ഷന്‍ ഹമീദ് അന്‍സാരി സര്‍വ്വകക്ഷി നേതാക്കളെ വിളിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: