കൊച്ചി: ട്രെയിനില്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിന് നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി സര്‍ക്കാരിനും റെയില്‍വേയ്ക്കും കര്‍ശന നിര്‍ദേശം നല്കി. സ്ത്രീകളുടെ കമ്പാര്‍ട്ട്മെന്റ് ട്രെയിനിന്റെ മധ്യത്തില്‍ വേണമെന്നും സായുധ ഭടന്മാര്ക്ക് സുരക്ഷാ ചുമതല നല്‍കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.
ആധുനിക വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ വനിതാ പോലിസിന് നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. തൃശൂരില്‍ ട്രെയിനില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട സൗമ്യ എന്ന പെണ്‍കുട്ടിയുടെ കേസിലെ പ്രതിയുടെ വധശിക്ഷ ശരിവച്ചു കൊണ്ടായിരുന്നു കോടതിയുടെ നിര്‍ദ്ദേശം. കോടതി വിധിയുടെ പകര്‍പ്പ് റെയില്‍വേയ്ക്ക് അയച്ചു നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു.
സൗമ്യയുടെ സഹയാത്രികരെയും ഹൈക്കോടതി വിമര്‍ശിച്ചു. സഹയാത്രക്കാര്‍ സഹായിച്ചിരുന്നുവെങ്കില്‍ സൗമ്യയുടെ ജീവന് രക്ഷിക്കാനാവുമായിരുന്നു. സൗമ്യ ആക്രമിക്കപ്പെട്ടപ്പോള്‍ തന്നെ സഹയാത്രികര്‍ക്ക് ട്രെയിനിലെ ചങ്ങല വലിക്കാമായിരുന്നു. ഉപദ്രവിക്കപ്പെടുന്ന പെണ്‍കുട്ടികളെ സഹായിക്കാന്‍ കഴിയാത്ത തരത്തിലേക്കുള്ള മനോനിലയിലേക്ക് സമൂഹം മാറിയിരിക്കുന്നു. സഹായത്തിനു വേണ്ടിയുള്ള സൗമ്യയുടെ നിലവിളി കേട്ടിട്ടും സഹായിക്കാതിരുന്ന സഹയാത്രികരുടെ മാനസികാവസ്ഥ ക്രിമിനലുകളുടേതിനു സമാനമാണെന്നും കോടതി നിരീക്ഷിച്ചു.
പ്രതിഭാഗം അഭിഭാഷകനെയും കോടതി രൂക്ഷമായി വിമര്‍ശിച്ചു. മരിച്ചിട്ടും പെണ്‍കുട്ടിയെ അഭിഭാഷകന് വെറുതെ വിട്ടില്ല. സാക്ഷികളെയും പെണ്‍കുട്ടിയെയും ചേര്‍ത്ത് അപവാദങ്ങള്‍ പ്രചരിപ്പിച്ചു. ഒരു അഭിഭാഷകന് ഈ രീതിയില്‍ പ്രവര്‍ത്തിക്കരുതായിരുന്നു എന്നും കോടതി ശക്തമായ ഭാഷയില്‍ പറഞ്ഞു.
കോടതി ഉത്തരവ് കേരളാ ബാര്‍ കൗണ്‍സിലിനും ഇന്ത്യന്‍ ബാര്‍ കൗണ്‍സിലിനും അയച്ചു നല്‍കാനും കോടതി പ്രത്യേകം നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: