സ്ത്രീത്വം വളര്‍ന്ന് പുഷ്കലമാവേണ്ട സ്ഥിതിവിശേഷത്തെ ശ്വാസം മുട്ടിച്ച് നിശ്ശബ്ദനാക്കിയ ഗോവിന്ദച്ചാമിയില്‍ നിന്ന് മനുഷ്യാവകാശത്തിന്റെ വജ്രശോഭയില്‍ ഇരിക്കുന്ന വ്യക്തിയിലേക്കുള്ള ദൂരം എത്രയാണ്? അല്ലെങ്കില്‍ ഇരുവര്‍ക്കും ഇടയില്‍ ദൂരമുണ്ടോ? ഇന്നത്തെ അന്തരീക്ഷം വിശകലനം ചെയ്യുമ്പോള്‍ ദൂരവ്യത്യാസം ഇല്ലെന്നു മാത്രമല്ല, ഇരുവരും ഒരേ മാനസികാവസ്ഥയുള്ളവരാണെന്ന് പറയേണ്ടിവരും. വിദ്യാഭ്യാസപരമായും സാമൂഹികമായും പിന്നാക്കം നില്ക്കുന്ന ഒരു വ്യക്തി ഉന്നതനിലവാരം പുലര്‍ത്തുമെന്ന് കരുതാനാവില്ല. യാദൃച്ഛികമായി ഒരുപക്ഷേ, അങ്ങനെ സംഭവിക്കാമെന്നേ പറഞ്ഞുകൂടൂ. ഒരു കൈ മാത്രം കൊണ്ട് ഇത്ര നീചമായി ഒരു പ്രവൃത്തി നടത്താന്‍ കഴിയുന്നയാള്‍ക്ക് ഇരുകൈയും ഉണ്ടായിരുന്നെങ്കില്‍ എന്താവുമായിരുന്നു സ്ഥിതി?
അതേസമയം ജനങ്ങളുടെ അവസാനത്തെ അത്താണിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ജുഡീഷ്യറിയില്‍ പ്രവര്‍ത്തിച്ചിരുന്ന വ്യക്തി വഴിവിട്ട രീതിയില്‍ പെരുമാറുന്നതിനെ എന്ത് പേരിട്ട് വിളിക്കും? ഇവിടെ ഗോവിന്ദച്ചാമിയും റിട്ട. ജസ്റ്റിസ് എ.കെ. ഗാംഗുലിയും ഒരേ വികാരത്തിന് അടിപ്പെട്ടതല്ലേ എന്ന് വിലയിരുത്തേണ്ടിവരും. തന്റെ മകളെപ്പോലെ കരുതേണ്ട ഒരു യുവതിയോട് അമാന്യമായി പെരുമാറിയ വ്യക്തിക്ക് എങ്ങനെ മനുഷ്യാവകാശം സംരക്ഷിക്കാനാവും? എങ്ങനെ യുക്തിസഹമായ തീരുമാനങ്ങള്‍ എടുത്ത് സാമൂഹികദ്രോഹികള്‍ക്ക് ശിക്ഷ ശുപാര്‍ശ ചെയ്യാനാവും? സമൂഹത്തെ കാര്‍ന്നു തിന്നുന്ന കാന്‍സറിന്റെ ഭീകരരൂപമാണ് ഗോവിന്ദച്ചാമിയിലൂടെയും റിട്ട. ജസ്റ്റിസ് ഗാംഗുലിയിലൂടെയും നമുക്ക് കാണാനാവുന്നത്.
ഒരു വര്‍ഷം മുമ്പ് ദല്‍ഹിയില്‍ പീഡിപ്പിക്കപ്പെട്ട് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെയും ഷൊര്‍ണൂരില്‍ പീഡിപ്പിക്കപ്പെട്ട് മരണമടഞ്ഞ സൗമ്യയുടെയും ആത്മാവിന് ഇപ്പോഴും ശാന്തി കിട്ടുന്നില്ല എന്ന അവസ്ഥയാണ് അതിനെക്കാള്‍ ഭീകരം. വധശിക്ഷക്കെതിരെ ഗോവിന്ദച്ചാമി നല്കിയ അപ്പീല്‍ തള്ളിയ കോടതിയുടെ തീരുമാനം ആശ്വാസത്തോടെ ജനലക്ഷങ്ങള്‍ നെഞ്ചേറ്റുമ്പോഴും അറിയപ്പെടാത്തതും അറിയപ്പെടുന്നതുമായ എത്രയെത്ര നിലവിളികളാണ് സമൂഹത്തെ അസ്വസ്ഥപ്പെടുത്തുന്നത്. ആധുനിക സമൂഹത്തിലേക്കുള്ള മനുഷ്യന്റെ പ്രയാണത്തില്‍ ഒട്ടേറെ പ്രാകൃതവികാരങ്ങള്‍ വഴിയില്‍ ഉപേക്ഷിച്ചിട്ടുണ്ട്. എന്നാല്‍ സ്ത്രീത്വത്തെ കൊത്തിവലിച്ച് രസിക്കുന്ന ആ ക്ഷുദ്രവികാരം കൈയൊഴിഞ്ഞിട്ടില്ല എന്നു മാത്രമല്ല കൂടുതല്‍ ആധുനികമായ പീഡനമുറകളിലൂടെ പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്നു. ഇത്തരമൊരു മാനസികാവസ്ഥയിലേക്ക് യുവസമൂഹം എത്തിപ്പെടുന്നത് എന്തുകൊണ്ട് എന്ന ചോദ്യത്തിനാണ് മറുപടി ലഭിക്കേണ്ടത്. അതിന് മറുപടി കിട്ടുന്നതോടെ ഇമ്മാതിരി പ്രശ്നങ്ങള്‍ ഒരു പരിധി വരെ പരഹരിക്കാന്‍ കഴിയും.
എന്ത് ശിക്ഷ നടപ്പാക്കിയാലും കര്‍ശന നടപടിക്രമങ്ങള്‍ സ്വീകരിച്ചാലും മനുഷ്യമനസ്സിലെ അധമവികാരങ്ങള്‍ നുള്ളിമാറ്റാന്‍ കഴിയുമെന്ന് തോന്നുന്നില്ല. ദല്‍ഹി പെണ്‍കുട്ടിയെ പിച്ചിച്ചീന്തിയ പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചിട്ടും വിധി വന്നതിന്റെ പിറ്റേദിവസം അതേ നാട്ടില്‍ പെണ്‍കുട്ടികള്‍ വീണ്ടും അപമാനിക്കപ്പെട്ടു. അരക്ഷിതമായ സ്ത്രീത്വം ഒരു ഭാഗത്ത് നിലവിളിക്കുമ്പോള്‍ തന്നെയാണ് ഫെമിനിസത്തിന്റെയും അതുമായി ബന്ധപ്പെട്ടവയുടെയും പേരില്‍ ചിലര്‍ കോപ്രായങ്ങളുമായി ഇറങ്ങിത്തിരിക്കുന്നത്. ആത്യന്തികമായി സ്ത്രീത്വം ശക്തിപ്പെടുത്തുന്നതിലും സ്വയംപര്യാപ്തത തേടുന്നതിലും അത്തരക്കാര്‍ ശ്രദ്ധിക്കുന്നില്ല. മറിച്ച് വനിതകളെ നിഷേധാത്മക വഴിയിലൂടെ നടത്തിക്കാനാണ് കൂടുതല്‍ താല്‍പ്പര്യമെടുക്കുന്നത്. എല്ലാവരും അങ്ങനെയാണെന്നല്ല വിവക്ഷ; ബഹുഭൂരിപക്ഷവും അങ്ങനെയാണ്. അതുകൊണ്ട് ഗുണത്തെക്കാളേറെ ദോഷമാണുണ്ടാവുന്നത് എന്നവര്‍ ചിന്തിക്കുന്നില്ല.
വാസ്തവത്തില്‍ സമൂഹം ധാര്‍മ്മികമായി ശക്തിപ്പെടുകയാണ് വേണ്ടത്. മനസ്സിന്റെ കെട്ടഴിച്ചുവിട്ടുള്ള അലച്ചില്‍ അടക്കുകയും സമഗ്രമായ അര്‍ത്ഥതലങ്ങള്‍ കണ്ടെത്തി സമൂഹത്തില്‍ മാതൃകകളായി മാറുകയുമാണ് വേണ്ടത്. ദൗര്‍ഭാഗ്യവശാല്‍ അത്തരം ചിന്താഗതികളിലേക്ക് തരിമ്പും നീങ്ങാത്ത ഒരു രീതിയാണിന്നുള്ളത്. ധാര്‍മ്മികമായ ഉദ്ബോധനങ്ങള്‍, അനുശാസനങ്ങള്‍, അവസരങ്ങള്‍ എന്നിവയൊടൊക്കെ പരിഷ്കൃതസമൂഹം മുഖം തിരിച്ചു നില്ക്കുന്ന അവസ്ഥയാണുള്ളത്. അതിന് ശക്തിപകരുന്ന വിശകലനങ്ങള്‍ ഉണ്ടാവുന്നു. കുത്തഴിഞ്ഞ രീതികള്‍ പരിഷ്കാരത്തിന്റെ കൊടിയടയാളമായി കല്‍പ്പിക്കപ്പെടുന്നു.
ധാര്‍മ്മികതയും അതുമായി ബന്ധപ്പെട്ട രീതിവിന്യാസങ്ങളും പ്രാചീനവും അപരിഷ്കൃതവുമാണെന്ന് പരക്കെ വാദിക്കുന്നു. സമൂഹത്തിന് വെളിച്ചം പകരുന്നത് ധാര്‍മ്മികതയാണെന്ന് തിരിച്ചറിയുന്നിടത്താണ് മനുഷ്യത്വത്തിന്റെ വിജയം. അത് പക്ഷേ, സമൂഹം മനസ്സിലാക്കുന്നില്ല. അങ്ങനെയൊരു മനസ്സിലാക്കലിലേക്ക് സമൂഹത്തെ ഉയര്‍ത്തുന്നതില്‍ ആധുനിക വിദ്യാഭ്യാസം എന്തെങ്കിലും പങ്കുവഹിക്കുന്നുണ്ടെന്ന് ഉറപ്പിച്ചുപറയാനാവുമോ? ഏത് അറിവിന്റെ പിന്നിലും ആര്‍ജവത്തോടെ ധാര്‍മ്മികത നില്ക്കുന്നുവെങ്കില് അതാണ് അതിന്റെ ശക്തി. വിവരം ഉണ്ടായിട്ടും വിവേകമില്ലെങ്കില്‍ നേരത്തെ സൂചിപ്പിച്ച ഗോവിന്ദച്ചാമിയും എ.കെ. ഗാംഗുലിയും ഒരേനുകത്തില്‍ കെട്ടപ്പെടേണ്ടവര് തന്നെ. ഒന്ന് ഉടുക്കാത്ത ഭ്രാന്തെങ്കില്‍ മറ്റത് സ്യൂട്ടണിഞ്ഞ ഭ്രാന്ത്. പരിഷ്കാരത്തില്‍ നിന്ന് പരിഷ്കാരത്തിലേക്കുള്ള റോക്കറ്റ് വേഗതയില്‍ അഹങ്കരിക്കുന്ന ആധുനികസമൂഹം സ്ത്രീത്വത്തിന്റെ കണ്ണീര്‍ക്കടലില്‍ മുങ്ങിത്താഴാതിരിക്കാന്‍ ആത്മാര്‍ത്ഥമായി ശ്രമിച്ചേ മതിയാവൂ. ശിക്ഷാനടപടികളുടെ മുള്ളുഗദയേക്കാള് മനസ്സിനെ പാകപ്പെടുത്താനുള്ള ധാര്‍മ്മിക പഠനങ്ങള്‍ക്കും മനനങ്ങള്‍ക്കും പ്രാമുഖ്യം നല്‍കണം. അതിന് ഏതെങ്കിലും അവതാരം വേണമെന്ന് ശഠിക്കേണ്ടതില്ല. ഓരോരുത്തരും അവതാരമാണെന്ന് കരുതിയാല്‍ മതി. അതിന് യുക്തിവേണ്ട, മനസ്സിന്റെ ആത്മാര്‍ത്ഥത മതി. കരുണ ഉരുവം കൊള്ളുന്നത് മനസ്സിലാണല്ലോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: