കല്‍പ്പറ്റ: ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഹായ് ആള്‍ട്ടിട്ട്യൂഡ് ക്രിക്കറ്റ് സ്റ്റേഡിയം വയനാട്ടിലെ കൃഷ്ണഗിരിയില്‍ ഗവര്‍ണര്‍ നിഖില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.
ഇതോടെ ലോക ക്രിക്കറ്റ് ഭൂപടത്തില്‍ വയനാടും ഇടംനേടി. അന്താരാഷ്ട്ര മത്സരങ്ങള്‍ കേരളത്തില്‍ നടത്താന്‍ സ്വന്തമായി സ്റ്റേഡിയം വേണമെന്നും അതിനായി ഭൂമി ലഭിക്കുന്നതിനായി ക്രിക്കറ്റ് അസോസിയേഷന് സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്നും ഗവര്‍ണര്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. സഞ്ജുസാംസണ്, ജഗദീഷ് തുടങ്ങിയകേരളത്തിന്റെ താരങ്ങള്‍ വൈകാതെ ഇന്ത്യക്ക് വേണ്ടി കളിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.
മന്ത്രി പി.കെ.ജയലക്ഷ്മി, എംഎല്‍എ എം.വി.ശ്രേയംസ്കുമാര്‍, ദേശീയക്രിക്കറ്റ് ടീം സെലക്ഷന് കമ്മിറ്റി അംഗം റോജര്‍ ബിന്നി, മീനങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.അസൈനാര്‍, കേരള ക്രിക്കറ്റ് അസോസിയേഷന് പ്രസിഡണ്ട് ടി.സി. മാത്യു, സെക്രട്ടറി ടി.എന്‍. അനന്തനാരായണന്‍, ട്രഷറര്‍ ടി.ആര്. ബാലകൃഷ്ണന്, കെസിഎ ഭാരവാഹികള്‍, വയനാട് എസ്പി കെ.കെ.ബാലചന്ദ്രന്, വയനാട് ക്രിക്കറ്റ് അസോസിയേഷന് പ്രസിഡണ്ട് ജാഫര്സേട്ട്, സെക്രട്ടറി നാസര്‍ മച്ചാന് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഉദ്ഘാടന ചടങ്ങിനെ തുടര്‍ന്ന് ചലച്ചിത്ര താരങ്ങളായ മനോജ് കെ. ജയന്, ലക്ഷ്മി ഗോപാലസ്വാമി, പത്മപ്രിയ, മിയ, ഉത്തര ഉണ്ണി, പിന്നണി ഗായകരായ ചിത്ര അയ്യര്‍, ശ്രീനിവാസന്, അന്‍വര്‍, നിഷാദ്, സിത്താര എന്നിവര്‍ അവതരിപ്പിച്ച മെഗാഷോനടന്നു. റിയാലിറ്റിഷോ ജേതാക്കളായ ഉല്ലാസും ഭൂമിയും അവതരിപ്പിച്ച റോക്ക് ഡാന്‍സ് ചടങ്ങിന്റെ മാറ്റ്കൂട്ടി. 12 കലാകാരന്മാര് ചേര്‍ന്നൊരുക്കിയ ഫ്യൂഷന്‍ മ്യൂസിക്കും കരിമരുന്ന് പ്രയോഗവും ഉദ്ഘാടന ചടങ്ങിന് കൊഴുപ്പേകി.
കോഴിക്കോട്-ബംഗളൂരു 212 ദേശീയപാതയില്‍ കൃഷ്ണഗിരി ടൗണില്‍ നിന്ന് നൂറ് മീറ്റര്‍ ദൂരത്താണ് സ്റ്റേഡിയം. ചുറ്റും താഴ്വരകളാല് ചുറ്റപ്പെട്ട് കിടക്കുന്ന ടേബിള്‍ ടോപ്പ് സ്റ്റേഡിയമാണിത്. സ്റ്റേഡിയത്തിന്റെ നിര്‍മ്മാണത്തിനായി ബര്‍മുഡ ഗ്രാസാണ് ഉപയോഗിച്ചിരിക്കുന്നത്. വിദേശ രാജ്യങ്ങളിലേത് പോലെയുള്ള ഗ്രാസ് മൗണ്ടുകള്‍ സ്റ്റേഡിയത്തിന്റെ പ്രത്യേകതയാണ്. പവലിയന് നിര്‍മ്മാണത്തിനായി പരിസ്ഥിതിക്ക് യോജിച്ച നാച്ച്വറല്‍ സ്റ്റോണുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ഒരേ സമയം 10000 പേര്‍ക്ക് കളികാണാന്‍ സൗകര്യമുവുമുണ്ട്.
മൂന്ന് സ്ട്രിപ്പ് ആധുനിക ഇന്‍ഡോര്‍ പ്രാക്ടീസ് സൗകര്യവും കൃഷ്ണഗിരിസ്റ്റേഡിയത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഏത് അന്താരാഷ്ട്ര സ്റ്റേഡിയത്തോടും കിടപിടിക്കുന്ന പ്ലയേഴ്സ് റൂം, ഡൈനിങ്ങ് ഹാള്‍, പ്ലെയേഴ്സ് ട്രീറ്റ്മെന്റ്റൂം, കളിക്കാര്‍ക്കുള്ള ഡോര്‍മിറ്ററി സൗകര്യം, വിവിധ ഓഫീസുകള്‍ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.
പതിനൊന്നേക്കര്‍ സ്ഥലത്ത് 6.5 കോടിരൂപ ചെലവിട്ടാണ് സ്റ്റേഡിയം നിര്‍മ്മിച്ചിരിക്കുന്നത്. വന്‍ വികസന പദ്ധതികളാണ് അടുത്ത ഘട്ടത്തില്‍ കെസിഎ ഇവിടെ ലക്ഷ്യമിടുന്നത്. ദേശീയ ക്രിക്കറ്റ് താരങ്ങളായിരുന്ന സുനില്‍ജോഷി, റോബിന്‍സിങ് എന്നിവരാണ് 2009 ഫെബ്രുവരിയില്‍ നിര്‍മാണ പ്രവൃത്തികള്‍ ഉദ്ഘാടനം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: