ന്യൂദല്‍ഹി: അഴിമതിക്കെതിരായ ശക്തമായ സംവിധാനമായി ഇനി ലോക്പാലും. അരനൂറ്റാണ്ടോളമായി ഇന്ത്യന്‍ പാര്‍ലമെന്റിനു മുന്നിലുള്ള ലോക്പാല്‍ രൂപീകരണ ബില്ല് രാജ്യസഭ ഇന്നലെ പാസാക്കി. നിരവധി മാറ്റങ്ങളോടെ അവതരിപ്പിച്ച ബില്ലിന് ഇന്ന് ലോക്സഭയിലും അംഗീകാരം തേടും.
അഞ്ചര മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ ശബ്ദവോട്ടോടെയാണ് ലോക്പാല്‍ ബില്‍ രാജ്യസഭ അംഗീകരിച്ചത്. സ്വകാര്യ സ്ഥാപനങ്ങളെ ലോക്പാലിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന സിപിഎമ്മിന്റെ ഭേദഗതി വോട്ടിനിട്ട ശേഷം രാജ്യസഭ തള്ളി. ലോക്പാലിനായി സത്യാഗ്രഹമിരിക്കുന്ന അണ്ണാ ഹസാരെ ബില്ലു പാസാക്കിയ രാജ്യസഭാംഗങ്ങളെ നന്ദി അറിയിച്ചു. 2011 ഡിസംബറില്‍ ലോക്സഭ ലോക്പാല്‍ പാസാക്കിയെങ്കിലും പുതിയ ഭേദഗതികള്‍ അംഗീകരിച്ച് ലോക്സഭ ഇന്ന് ബില്ല് പാസാക്കും. ഇതിനു ശേഷം മാത്രമേ ഉപവാസം അവസാനിപ്പിക്കുകയുള്ളൂവെന്ന് അണ്ണാ ഹസാരെ പറഞ്ഞു.
സമാജ് വാദി പാര്‍ട്ടിയുടെ ശക്തമായ എതിര്‍പ്പിനിടയിലും മറ്റു രാഷ്ട്രീയ കക്ഷികളുടെ ഐക്യകണ്ഠമായ നിലപാടാണ് ലോക്പാല്‍ ബില്ല് പാസാക്കാന്‍ കേന്ദ്രസര്‍ക്കാരിനെ സഹായിച്ചത്. പ്രധാന പ്രതിപക്ഷ കക്ഷിയായ ബിജെപി ചര്‍ച്ച കൂടാതെ തന്നെ ബില്ല് പാസാക്കണമെന്ന നിലപാടാണ് സ്വീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: