കൊച്ചി: സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ ഹൈക്കോടതി ശരിവച്ചു. ജസ്റ്റിസ് ടി.ആര്.രാമചന്ദ്രന് നായര്‍, ജസ്റ്റിസ് ബി.കമാല്‍ പാഷ എന്നിവരടങ്ങുന്ന ഡിവിഷന് ബഞ്ചിന്റേതാണ് വിധി. തൃശൂര്‍ അതിവേഗ കോടതിയുടെ വധശിക്ഷ വിധിച്ചുകൊണ്ടുള്ള ഉത്തരവിനെതിരെ ഗോവിന്ദച്ചാമി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഈ അപ്പീലിന്മേല് വാദം കേട്ട കോടതി, അതിവേഗ കോടതിയുടെ കണ്ടെത്തലുകള്‍ പൂര്‍ണമായും ശരിവയ്ക്കുകയായിരുന്നു. 300 പേജ് വരുന്ന വിധിപ്പകര്‍പ്പിലെ പ്രസക്ത ഭാഗങ്ങള്‍ ജസ്റ്റിസ് കമാല്‍ പാഷ കോടതിയില്‍ വായിച്ചു.
കേസില്‍ ദൃക്സാക്ഷികളില്ലെന്ന ഗോവിന്ദച്ചാമിയുടെ അഭിഭാഷകന്റെ വാദം ഡിവിഷന് ബഞ്ച് തള്ളി. സൗമ്യയുടെ അമ്മ സുമതിയും സഹോദരനും അടക്കമുള്ളവര്‍ വിധി പ്രസ്താവിക്കുന്നത് കേള്‍ക്കാന്‍ എത്തിയിരുന്നു. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസാണിതെന്ന് നിരീക്ഷിച്ച കോടതി പ്രതി മാപ്പര്‍ഹിക്കുന്നില്ലെന്നും വിലയിരുത്തി. നിഷ്ഠൂരമായി പെണ്‍കുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയതില്‍ ഗോവിന്ദച്ചാമിക്ക് യാതൊരു പശ്ചാത്താപവും ഇല്ലെന്നും കോടതി പറഞ്ഞു. ശാസ്ത്രീയമായ തെളിവുകളും സാഹചര്യത്തെളിവുകളും ഗോവിന്ദച്ചാമിക്ക് എതിരെയുണ്ടെന്ന പ്രോസിക്യൂഷന്റെ വാദം ഹൈക്കോടതി അംഗീകരിച്ചു.
പ്രതിക്കെതിരെ പതിനഞ്ച് തെളിവുകളാണ് പ്രോസിക്യൂഷന് വിചാരണ കോടതിയില്‍ ഹാജരാക്കിയത്. സംഭവം നടന്ന ദിവസം വൈകിട്ട് 5.30 നും 8.30 നും ഇടയില്‍ ഗോവിന്ദച്ചാമി തീവണ്ടിയില്‍ ഉണ്ടായിരുന്നു, പെണ്‍കുട്ടിയുടെ നിലവിളി ലേഡീസ് കംപാര്‍ട്ട്മെന്റില്‍ നിന്നും കേട്ടിരുന്നതായി സാക്ഷിമൊഴിയുണ്ട്, സൗമ്യയുടെ മുടിയിലെ ക്ലിപ്പുകളും പ്രതിയുടെ ഷര്‍ട്ടിലെ ബട്ടണുകളും ഈ കംപാര്‍ട്ടുമെന്റില്‍ നിന്നും കിട്ടിയിരുന്നു, സൗമ്യയുടെ ഫോണ്‍ പ്രതിയുടെ പക്കല്‍ നിന്നും കണ്ടെത്തി, സൗമ്യയുടെ നഖത്തിനിടയില്‍ നിന്നും പ്രതിയുടെ തൊലി ലഭിച്ചതും പ്രതിയുടെ ദേഹത്തെ നഖപ്പാടുകളും എല്ലാം ഗോവിന്ദച്ചാമിക്ക് എതിരായുള്ള ശക്തമായ തെളിവുകളാണ്. ഡിഎന്‍എ പരിശോധനയില്‍ ബീജം സംബന്ധിച്ച തെളിവുകളും ലഭിച്ചിട്ടുണ്ട്. കൊലപാതകമാണെന്നതിന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും തെളിവുകളുണ്ട്.
2011 ഫെബ്രുവരി ഒന്നിനാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. എറണാകുളം-ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ നിന്നും തള്ളിയിട്ട ശേഷം സൗമ്യയെ ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. തലയ്ക്ക് ആഴത്തില്‍ മുറിവേറ്റ് അബോധാവസ്ഥയിലായ സൗമ്യ ഫെബ്രുവരി ആറിനാണ് മരണത്തിന് കീഴടങ്ങുന്നത്.
2011 നവംബര്‍ 11 ന് തൃശൂര്‍ ഫാസ്റ്റ് ട്രാക് കോടതി ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിച്ചു. ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് പ്രതിയുടെ അഭിഭാഷകന് ആളൂര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: