തിരുവനന്തപുരം: സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് ഇടതു പക്ഷം നടത്തുന്ന രണ്ടാം ഘട്ട ഉപരോധ സമരം പുന: പരിശോധിക്കണമെന്ന് സിപിഐ.
നിലവിലത്തെ ഉപരോധ സമരരീതി മാറ്റണമെന്ന് സിപിഐ ആവശ്യപ്പെടും. 19-ാം തീയതി ചേരുന്ന സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ഇടതു മുന്നണി ഇതു സംബന്ധിച്ച ആവശ്യമുന്നയിക്കും.
വരുന്ന നിയമസഭാ സമ്മേളനത്തില്‍ കൈക്കൊള്ളേണ്ട നിലപാടുകള്‍ ഇടതു മുന്നണി സംയുക്ത പാര്‍ലമെന്ററി പാര്‍ട്ടി തീരുമാനിക്കണമെന്നും സി.പി.ഐ ആവശ്യപ്പെടും.
സമരരീതി ജനങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതായും ഇപ്പോഴത്തെ അവസ്ഥയില്‍ സമരം മുന്നോട്ട് കൊണ്ടു പോകുന്നതില്‍ എന്തെങ്കിലും ഫലമുണ്ടോയെന്ന് പരിശോധിക്കണമെന്നും യോഗത്തില്‍ അഭിപ്രായങ്ങളുയര്‍ന്നു.
മുഖ്യമന്ത്രി ക്ലിഫ് ഹൗസില്‍ ഇല്ലാത്തപ്പോള്‍ നടത്തുന്ന ഉപരോധ സമരം ഉദ്ദേശിച്ച ഫലം ഉളവാക്കുന്നില്ലെന്നും ഇതു ജനങ്ങളെ മുന്നണിയില്‍നിന്ന് അകറ്റുന്നതിന് കാരണമാകുമെന്നും അഭിപ്രായമുണ്ടായി.
സമരത്തിനിടയില്‍ വഴിയടഞ്ഞതിന് നേതാക്കള്‍ക്ക് നേരേ വീട്ടമ്മയായ സന്ധ്യ കയര്‍ത്തത് പൊതുജനങ്ങളില്‍ എന്ത് വികാരമാണുണ്ടാക്കിയതെന്നും പരിശോധിക്കണം.
സമരത്തോട് ജനങ്ങള്‍ക്ക് അനുഭാവമുണ്ടോ എന്നീ കാര്യങ്ങളും അറിയണം. നേരത്തെ പ്രതീകാത്മക സമരമായിരിക്കുമെന്നും, അല്ലെന്നും നേതാക്കളില്‍ തന്നെ വ്യത്യസ്ത അഭിപ്രായങ്ങളുണ്ടായി.
ഇത് അണികളില്‍ ആശയക്കുഴപ്പമുണ്ടാക്കാന്‍ കാരണമായെന്ന് സെക്രട്ടേറിയറ്റ് വിലയിരുത്തി. സമരം നിര്‍ത്താതെ സമരവേദി മാത്രം മാറ്റണമെന്ന അഭിപ്രായങ്ങളും ഉയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: