റാലെഗന് സിദ്ദി: ലോക്പാല്‍ ബില്ല് ലോക്സഭയും പാസാക്കിയതോടെ ഒമ്പത് ദിവസമായി നടത്തിവന്ന നിരാഹാര സമരം അണ്ണാ ഹസാരെ അവസാനിപ്പിച്ചു. ഹസാരെ നിരാഹാര സമരം നടത്തിയ റാലെഗന് സിദ്ദി ഗ്രാമം ആഹ്ലാദപ്രകടനത്തിലാണ്. സമരവേദിയില്‍ ഇന്ത്യയുടെ ത്രിവര്‍ണ പതാക വീശിയും ഭാരത് മാതാ കി ജയ് മുദ്രാവാക്യം മുഴക്കിയുമായിരുന്നു ഹസാരെയും കൂട്ടരും ആഹ്ലാദം പ്രകടിപ്പിച്ചത്.
റലൈഗാന് സിദ്ധിയിലെ സ്കൂളില്‍ നിന്നുള്ള രണ്ടു കുട്ടികളില്‍ നിന്ന് കരിക്കിന് വെള്ളം കുടിച്ചാണ് അണ്ണാ ഹസാരെ നിരാഹാരം അവസാനിപ്പിച്ചത്. ബില്ലിനായി പിന്തുണ പ്രഖ്യാപിച്ച എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നന്ദിയുണ്ടെന്നും സഭയില്‍ നിന്ന് ഇറങ്ങി പോയ് പ്രതിഷേധിച്ച് കൊണ്ട് ബില്‍ പാസാക്കാന്‍ സഹായിച്ച സമാജ്വാദി പാര്‍ട്ടിക്ക് കൈകൂപ്പി നന്ദി പറയുന്നെന്നും അണ്ണാ ഹസാരെ പറഞ്ഞു.
ലോക്പാല്‍ പാസായതില്‍ തനിക്ക് വളരെയധികം സന്തോഷമുണ്ട്. ലോക്പാല്‍ കൊണ്ട് അഴിമതി തുടച്ച് നീക്കാന്‍ സാധിക്കില്ലെങ്കിലും ജനങ്ങള്‍ക്ക് ഇതൊരു ആശ്വാസമാകുമെന്നും ഹസാരെ പറഞ്ഞു. ബില്ല് പാസാക്കുന്നതുവരെ ഉപവാസം തുടരുമെന്ന് പ്രഖ്യാപിച്ചിരുന്ന അണ്ണാ ഹസാരെയുടെ ആരോഗ്യനില ഇന്ന് ഒന്‍പതാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ മോശമായിരുന്നു. ഇന്ന് രാവിലെ ഹസാരെയെ പരിശോധിച്ച ഡോക്ടര്‍മാര്‍ അദ്ദേഹത്തിന്റെ ശരീര ഭാരത്തില്‍ അഞ്ച് കിലോയുടെ കുറവുണ്ടായതായി കണ്ടെത്തി.
രാജ്യസഭ ബില്ല് പാസാക്കിയതില്‍ നന്ദി പ്രകടിപ്പിച്ച അദ്ദേഹം ഇന്ന് ലോക്സഭയിലും ഇത് ആവര്‍ത്തിക്കുകയാണെങ്കില്‍ പിന്‍വാങ്ങുമെന്ന് വ്യക്തമാക്കിയിരുന്നു. ഡിസംബര്‍ പത്തിനാണ് തന്റെ ജന്മഗ്രാമമായ റാലെഗോന് സിദ്ധിയില്‍ അണ്ണാ ഹസാരെ ഉപവാസം തുടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: