അരവിന്ദ് കേജ്രിവാള് യഥാര്‍ത്ഥത്തില്‍ ആരാണെന്ന് ദല്‍ഹി തെരഞ്ഞെടുപ്പിന് രണ്ടുദിവസം മുമ്പ് അണ്ണാ ഹസാരെ വ്യക്തമാക്കിയിരുന്നു. “ആം ആദ്മി പാര്‍ട്ടിക്ക് വോട്ട് ചെയ്യണമെന്നുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതിനാവില്ല. ‘അധികാരത്തിലൂടെ പണം, പണത്തിലൂടെ അധികാരം’ എന്ന പാതയിലേക്കാണ് അത് നീളുന്നത്. എനിയ്ക്ക് അവരുടെ പരിസരത്തുപോലും അടുക്കാനാവില്ല.” ‘ആജ് തക്’ചാനല്‍ സംഘടിപ്പിച്ച ‘അജണ്ട’ എന്ന പരിപാടിയില്‍ പങ്കെടുത്തുകൊണ്ടാണ് ഹസാരെ ഇത് പറഞ്ഞത്. കേജ്രിവാള് അധികാരമോഹിയായി മാറിയതാണ് ‘ഇന്ത്യ എഗേന്‍സ്റ്റ് കറപ്ഷന്‍’ എന്ന സംഘടനയില്‍ പിളര്‍പ്പുണ്ടാകാന്‍ കാരണമെന്നും ഹസാരെ പറയുകയുണ്ടായി. “സ്വാതന്ത്ര്യത്തിനുശേഷം അടിസ്ഥാനപരമായ മാറ്റത്തിന് വേണ്ടിയുള്ള ഒരു സമരം ആദ്യമായി വിജയിക്കുകയായിരുന്നു. ജനങ്ങള്‍ രംഗത്തിറങ്ങി ഒരു വലിയ മുന്നേറ്റം രൂപപ്പെടുകയാണെന്ന് ഞാന്‍ ചിന്തിച്ചു. ഇത് ഫലമുണ്ടാക്കുമെന്നും കരുതി. ആദ്യമൊക്കെ ഞാന്‍ ചിന്തിച്ചത് അരവിന്ദ് കേജ്രിവാള് നിസ്വാര്‍ത്ഥ സേവനം ചെയ്യുന്നുവെന്നാണ്. രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാനുള്ള ചിന്ത അയാളില്‍ എങ്ങനെ വന്നുവെന്ന് എനിക്ക് മനസ്സിലാവുന്നില്ല.”
അണ്ണാഹസാരെ പറഞ്ഞതിനും അപ്പുറത്താണ് അരവിന്ദ് കേജ്രിവാളിന്റെ അധികാരമോഹമെന്ന് ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനെ തുടര്‍ന്നുള്ള സംഭവവികാസങ്ങള്‍ തെളിയിച്ചു. ആകെയുള്ള 70 സീറ്റില്‍ 32 സീറ്റ് നേടി ബിജെപിയാണ് ഏറ്റവും വലിയ ഒറ്റ കക്ഷിയായത്. പതിനഞ്ച് വര്‍ഷക്കാലം ഭരണത്തിലായിരുന്ന കോണ്‍ഗ്രസിന് ലഭിച്ചത് വെറും എട്ട് സീറ്റ്. അരവിന്ദ് കേജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടിക്ക് 28 സീറ്റ് ലഭിച്ചു. ഒരിക്കല്‍ക്കൂടി അധികാരത്തിലെത്താമെന്ന് പ്രതീക്ഷിച്ച കോണ്‍ഗ്രസിന് തെരഞ്ഞെടുപ്പ് ഫലം കനത്ത നിരാശ സമ്മാനിച്ചപ്പോള്‍ കേവല ഭൂരിപക്ഷത്തിന് നാല് സീറ്റ് കുറഞ്ഞതിനാല്‍ പ്രതീക്ഷിച്ച വിജയം എത്തിപ്പിടിക്കാന്‍ ബിജെപിക്ക് കഴിഞ്ഞില്ല. ആം ആദ്മി പാര്‍ട്ടി നേടിയ വിജയമാകട്ടെ അരവിന്ദ് കേജ്രിവാളിനെപ്പോലുള്ളവരുടെ വന്യമായ സ്വപ്നങ്ങളില്‍പ്പോലും ഉണ്ടായിരുന്നില്ല.
ദല്‍ഹിയിലെ കോണ്‍ഗ്രസിന്റെ പരാജയത്തെക്കുറിച്ചും ആം ആദ്മി പാര്‍ട്ടിയുടെ വിജയത്തെക്കുറിച്ചും വേണ്ടതിലേറെ സംസാരിച്ചവര്‍ ജനവിധിയുടെ സ്വഭാവം എന്തെന്ന് സത്യസന്ധമായി വിലയിരുത്തുന്നതില്‍ ബോധപൂര്‍വമായ വീഴ്ച വരുത്തി. ദല്‍ഹിയിലെ ജനവിധി പ്രത്യക്ഷത്തില്‍ തന്നെ ബിജെപിക്ക് അനുകൂലമായിരുന്നു. ബിജെപി സര്‍ക്കാരുണ്ടാക്കണമെന്നാണ് കോണ്‍ഗ്രസിന്റെ ദുര്‍ഭരണത്തില്‍ മനംമടുത്ത ജനങ്ങള്‍ ആഗ്രഹിച്ചത്. കോണ്‍ഗ്രസ് വിരുദ്ധ വോട്ടുകള്‍ ഏതാണ്ട് കൃത്യമായി വിഭജിക്കപ്പെട്ടിട്ടും ബിജെപിക്ക് ഏറ്റവും വലിയ ഒറ്റകക്ഷിയാവാന്‍ കഴിഞ്ഞത് ഇതിനാലായിരുന്നു. ദല്‍ഹിയില്‍ കോണ്‍ഗ്രസിനെതിരായി ഉയര്‍ന്ന ജനവികാരം ഷീലാദീക്ഷിത് സര്‍ക്കാരിനെതിരെയുള്ളത് മാത്രമായിരുന്നില്ല. കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന കേന്ദ്രസര്‍ക്കാരിനെതിരെ രാജ്യവ്യാപകമായി ബിജെപി ഉയര്‍ത്തിക്കൊണ്ടുവന്ന പ്രതിഷേധത്തോടുള്ള പ്രതികരണം കൂടിയായിരുന്നു അത്. ദല്‍ഹിയില്‍ ഇതിന്റെ ഗുണഭോക്താവാകാന്‍ കഴിഞ്ഞതാണ് ആം ആദ്മി പാര്‍ട്ടിക്ക് ഇത്രയേറെ സീറ്റ് നേടിക്കൊടുത്തത്.
തങ്ങള്‍ അനുകൂലിക്കുന്ന പാര്‍ട്ടിയോ സഖ്യമോ സര്‍ക്കാരുണ്ടാക്കണമെന്ന ആഗ്രഹത്തോടെയാണ് ജനങ്ങള്‍ ഓരോ തെരഞ്ഞെടുപ്പുകളിലും വോട്ട് ചെയ്യുന്നത്. ഇപ്പോഴത്തെ ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം സര്‍ക്കാരുണ്ടാക്കാനുള്ള അവകാശം ബിജെപിക്കായിരുന്നു. കോണ്‍ഗ്രസിന്റെ അഴിമതിയോടും അധികാരഗര്വിനോടുമുള്ള കടുത്ത പ്രതിഷേധമാണ് ജനവിധിയെന്ന് മനസ്സിലാക്കി ആം ആദ്മി പാര്‍ട്ടി ബിജെപിയെ നിരുപാധികമായി പിന്തുണക്കേണ്ടതായിരുന്നു. കോണ്‍ഗ്രസ് വിരുദ്ധ പ്ലാറ്റ്ഫോമിലാണ് ഇരുകക്ഷികളും നിലയുറപ്പിച്ചിട്ടുള്ളത് എന്നതിനാല്‍ ബിജെപിയും ആം ആദ്മി പാര്‍ട്ടിയും സഖ്യമുണ്ടാക്കുന്നതില്‍ അസ്വാഭാവികതയില്ലായിരുന്നു. ഇതിനുപകരം ജനങ്ങള്‍ പ്രതികാരത്തോടെ അധികാരത്തില്‍നിന്ന് പുറന്തള്ളിയ കോണ്‍ഗ്രസിന്റെ പിന്തുണയോടെ സര്‍ക്കാരുണ്ടാക്കാന്‍ ശ്രമിച്ച അരവിന്ദ് കേജ്രിവാളിന്റെ നടപടി ജനവിധിയെ വഞ്ചിക്കലായിരുന്നു. പിന്‍വാതിലിലൂടെയാണെങ്കിലും കോണ്‍ഗ്രസിന് അധികാരത്തില്‍ പങ്കാളിത്തം നല്‍കുകയെന്ന ചിന്തയാണ് കേജ്രിവാളിനെ നയിച്ചത്. കോണ്‍ഗ്രസിന്റെ പൊതുശത്രുവെന്ന നിലയില്‍ സര്‍ക്കാരുണ്ടാക്കാന്‍ പിന്തുണ തേടി കേജ്രിവാള് ബിജെപിക്ക് കത്തെഴുതിയത് മനസ്സിലാക്കാം. ആം ആദ്മി പാര്‍ട്ടി നടത്തിയ ഒരു സര്‍വെ അനുസരിച്ച് മുഖ്യമന്ത്രി സ്ഥാനത്തേക്ക് കേജ്രിവാളിനെ പിന്തുണച്ച ദല്‍ഹിയിലെ മൂന്നിലൊന്ന് വോട്ടര്‍മാരും പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചത് നരേന്ദ്രമോദിയെയായിരുന്നു. എന്നിട്ടും പിന്തുണ തേടി സോണിയയ്ക്ക് കത്തയച്ച നടപടി ഏതുവിധേനയും സര്‍ക്കാരുണ്ടാക്കാനുള്ള കേജ്രിവാളിന്റെ അധികാരമോഹത്തെയാണ് പുറത്തുകൊണ്ടുവന്നത്. ഇടതുപാര്‍ട്ടികളെപ്പോലെ കോണ്‍ഗ്രസ് വിരോധം തെരഞ്ഞെടുപ്പുകളില്‍ മാത്രം പ്രകടിപ്പിക്കാനുള്ള ഒരു അടവുനയമായാണ് ആം ആദ്മി പാര്‍ട്ടിയും കാണുന്നതെന്ന് ഇതില്‍നിന്ന് വ്യക്തമായി.
ചില സീറ്റുകളിലൊക്കെ ജയിക്കാന്‍ സാധ്യതയുള്ള പാര്‍ട്ടി എന്ന പരിഗണനയാണ് തെരഞ്ഞെടുപ്പിന് മുമ്പ് ആം ആദ്മി പാര്‍ട്ടിക്ക് ലഭിച്ചിരുന്നത്. എന്നാല്‍ 28 സീറ്റ് ഒറ്റയ്ക്ക് നേടിയതോടെ രാഷ്ട്രീയ ബദല്‍ശക്തിയായി ഈ പാര്‍ട്ടിയെ പലരും ഉയര്‍ത്തിക്കാട്ടാന്‍ തുടങ്ങി. വിചിത്രമെന്ന് പറയട്ടെ, കോണ്ഗ്രസിനെതിരായല്ല ബിജെപിക്കെതിരായ ബദല്‍ ശക്തിയാണ് ആം ആദ്മി പാര്‍ട്ടി എന്ന പ്രചാരണമാണ് നടന്നത്. പതിവുപോലെ പ്രതികൂല സാഹചര്യങ്ങളില്‍ കോണ്‍ഗ്രസിന്റെ രക്ഷക്കെത്താറുള്ള ചില മാധ്യമങ്ങള്‍ ഈ പ്രചാരണം മുന്നോട്ടുകൊണ്ടുപോയി. സര്‍ക്കാരുണ്ടാക്കാന്‍ നിരുപാധികമായ പിന്തുണ തേടി സോണിയാഗാന്ധിക്ക് കത്തെഴുതി മറുപടിക്കായി കേജ്രിവാള് കാത്തിരുന്നതിലും ആം ആദ്മി പാര്‍ട്ടിക്ക് പിന്തുണ നല്‍കുമെന്ന് രാഹുല്‍ ഗാന്ധി ഏകപക്ഷീയമായി പ്രസ്താവിച്ചതിലുമൊക്കെ പകല്‍പോലെ തെളിഞ്ഞ അവസരവാദത്തിനും രാഷ്ട്രീയ സദാചാരമില്ലായ്മയ്ക്കും നേര്‍ക്ക് ഈ മാധ്യമങ്ങള്‍ കണ്ണടച്ചു.
ദല്‍ഹി തെരഞ്ഞെടുപ്പ് വിജയിച്ചതിന്റെ പശ്ചാത്തലത്തില്‍ ആം ആദ്മി പാര്‍ട്ടിയെ ബദല്‍ശക്തിയായി ഉയര്‍ത്തിക്കാട്ടുന്നതിലും അരവിന്ദ് കേജ്രിവാളിനെ രക്ഷകനായി അവതരിപ്പിക്കുന്നതിലും ഇപ്പോഴത്തെ പ്രതികൂലാവസ്ഥയില്‍നിന്ന് കോണ്‍ഗ്രസിനെ രക്ഷിച്ചെടുക്കാനുള്ള ആസൂത്രിതമായ ചില ചരടുവലികള്‍ കാണാം. ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പിന്‍ബലമോ പങ്കാളിത്തമോ ഇല്ലാതെ തന്നെ കോണ്‍ഗ്രസ് ഭരണത്തിലെ അഴിമതിക്കെതിരെ ഉയര്‍ന്നുവന്ന ജനമുന്നേറ്റമായിരുന്നു അണ്ണാഹസാരെയുടെ നേതൃത്വത്തില്‍ മഹാരാഷ്ട്രയിലും ദല്‍ഹിയിലും അരങ്ങേറിയത്. ഈ മുന്നേറ്റത്തിന്റെ ഉപോല്‍പ്പന്നമായിരുന്നു അരവിന്ദ് കേജ്രിവാള്. ഹസാരെ നയിച്ച സമരത്തെ തന്ത്രപരമായി മുതലെടുക്കുകയാണ് കേജ്രിവാള് ചെയ്തത്. ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ യഥാര്‍ത്ഥത്തില്‍ അണ്ണാഹസാരെയെ കണ്ടാണ്, കേജ്രിവാളിനെ കണ്ടല്ല ജനങ്ങള്‍ ആം ആദ്മി പാര്‍ട്ടിക്ക് വോട്ട് ചെയ്തത്. ഇത് അറിയാവുന്നതുകൊണ്ട് ഹസാരെയുമായി പരസ്യമായ ഒരു ഏറ്റുമുട്ടലിന് കേജ്രിവാള് മുതിര്‍ന്നില്ല. എന്നാല്‍ തെരഞ്ഞെടുപ്പില്‍ വിജയം നേടിയതോടെ അധികാരത്തിന്റെ അവകാശി താന്‍ മാത്രമാണെന്ന് വരുത്താനും ഹസാരെയെ വിമര്‍ശിക്കാനും കേജ്രിവാള് മടിച്ചില്ല.
അണ്ണാ ഹസാരെയുമായി വഴിപിരിഞ്ഞ കേജ്രിവാളും സംഘവും ഒരര്‍ത്ഥത്തിലും ബദല്‍ രാഷ്ട്രീയത്തെ പ്രതിനിധാനം ചെയ്യുന്നില്ല. ‘പണത്തിലൂടെ അധികാരം, അധികാരത്തിലൂടെ കൂടുതല്‍ പണം’ എന്ന് ഹസാരെ ചൂണ്ടിക്കാട്ടിയ അവിശുദ്ധ മാര്‍ഗം തന്നെയാണ് തെരഞ്ഞെടുപ്പില്‍ കേജ്രിവാള് അവലംബിച്ചത്. ന്യൂദല്‍ഹി മണ്ഡലത്തില്‍ മത്സരിക്കാന്‍ കേജ്രിവാള് സ്വത്ത് വെളിപ്പെടുത്തിയപ്പോള്‍ തന്നെ സാധാരണക്കാര്‍ അത്ഭുതപ്പെടുകയുണ്ടായി. സത്യവാങ്മൂലമനുസരിച്ച് 93 ലക്ഷം രൂപയുടെ സ്വത്താണ് കേജ്രിവാളിനുള്ളത്. ഇതിനുപുറമെ ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലും ഹരിയാനയിലെ കര്‍ണാലിലും ഭൂമിയുണ്ട്. ഇന്ത്യന്‍ പാര്‍ലമെന്റ് അടക്കിവാഴുന്ന കോടിപതികളുടെ നിരയിലെത്താന്‍ കേജ്രിവാളിന് അധികമൊന്നും കാത്തിരിക്കേണ്ടതില്ല എന്നര്‍ത്ഥം.
കേജ്രിവാളിന്റെ സാമ്പത്തിക ഇടപാടുകള്‍ ഈ സ്വത്തുവെളിപ്പെടുത്തലില് ഒതുങ്ങുന്നതാണെന്ന് വിശ്വസിക്കാനാവില്ല. ആം ആദ്മി പാര്‍ട്ടി രൂപീകരിച്ചിട്ട് ഒരു വര്‍ഷമേ ആയിട്ടുള്ളൂ. എന്നാല്‍ ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളെ കടത്തിവെട്ടുന്ന തരത്തിലാണ് കേജ്രിവാളിന്റെ പാര്‍ട്ടി പണമൊഴുക്കിയത്. ഏതാണ് ആം ആദ്മി പാര്‍ട്ടിയുടെ സാമ്പത്തിക സ്രോതസ്സ് എന്ന് അന്വേഷിക്കുമ്പോള്‍ കേജ്രിവാള് പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയത്തിന്റെ സ്വഭാവവും വെളിപ്പെടും.
അരവിന്ദ് കേജ്രിവാളും മനീഷ് സിസോഡിയയും ചേര്‍ന്ന് നേതൃത്വം നല്കുന്ന ‘കബീര്‍’ എന്ന എന്‍ജിഒ അമേരിക്കയിലെ ഫോര്‍ഡ് ഫൗണ്ടേഷന്നില്നിന്ന് 3,97,000 യുഎസ് ഡോളര്‍ ധനസഹായം കൈപ്പറ്റിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇന്ത്യന്‍ രൂപയുടെ ഇപ്പോഴത്തെ നിരക്കനുസരിച്ച് ഇത് അഞ്ചരക്കോടിയോളം വരും. മറ്റൊരു ആം ആദ്മി പാര്‍ട്ടി നേതാവായ യോഗേന്ദ്ര യാദവ് 12,40,000 യുഎസ് ഡോളര്‍ ഫോര്‍ഡ് ഫൗണ്ടേഷനില്‍നിന്ന് കൈപ്പറ്റിയിരുന്നു. ഇവര്‍ക്കുപുറമെ ‘ലോയേഴ്സ് കളക്ടീവ്’ എന്ന എന്‍ജിഒയ്ക്ക് നേതൃത്വം നല്കുന്ന ഇന്ദിരാ ജയ്സിംഗ് 12,40,000 യുഎസ് ഡോളറും എന്സിഎഇആറിന്റെ അധ്യക്ഷന്‍ നന്ദന് നിലേക്കനി 2,30,000 യുഎസ് ഡോളറും ഫോര്‍ഡ് ഫൗണ്ടേഷനില്‍നിന്ന് കൈപ്പറ്റിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ത്യന്‍ രാഷ്ട്രീയത്തെ ശിഥിലീകരിക്കുക, സര്‍ക്കാരുകളുടെ നയരൂപീകരണത്തെ സ്വാധീനിക്കുക എന്നിവയൊക്കെ ലക്ഷ്യമിട്ടാണ് ഫോര്‍ഡ് ഫൗണ്ടേഷനെപ്പോലുള്ള സാമ്രാജ്യത്വ ഏജന്‍സികള്‍ വ്യക്തികള്‍ക്കും സംഘടനകള്‍ക്കും പല പേരില്‍ പണം നല്‍കുന്നത്. അണ്ണാഹസാരെയുടെ അഴിമതി വിരുദ്ധ സമരത്തിന്റെ നേതൃനിരയില്‍ കേജ്രിവാള് ഉണ്ടായിരുന്നപ്പോള്‍ അറ്റ്ലാന്റ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ‘കീയര്‍’ എന്ന സംഘടനയില്‍നിന്ന് വന്‍തുകയുടെ ഒരു അവാര്‍ഡ് സ്വീകരിക്കുകയുണ്ടായി. ഹസാരെയുമായി വഴിപിരിഞ്ഞ കേജ്രിവാളുമായി ഇത്തരം സാമ്രാജ്യത്വ ഏജന്‍സികള്‍ ബന്ധം പുലര്‍ത്തുന്നു എന്നാണ് കരുതേണ്ടത്. ഫോര്‍ഡ് ഫൗണ്ടേഷന്റെ ഫണ്ട് ലഭിക്കുന്ന സംഘടനകള്‍ക്കും വ്യക്തികള്‍ക്കും കേന്ദ്രസര്‍ക്കാരും പലതരത്തില്‍ പണം നല്‍കുന്നുണ്ട്. ഫോര്‍ഡ് ഫൗണ്ടേഷന്റെ ധനസഹായം കൈപ്പറ്റിയ ഇന്ദിരാ ജെയ്സിംഗ് യുപിഎ സര്‍ക്കാരിന്റെ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ആണെന്നോര്‍ക്കുക. ഫോര്‍ഡ് ഫൗണ്ടേഷന്റെ മറ്റൊരു ഗുണഭോക്താവായ നന്ദന് നിലേക്കനി കേന്ദ്രസര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ ‘ആധാറി’ന്റെ ശില്‍പ്പിയാണ്. കേജ്രിവാളിനെപ്പോലുള്ളവര് സാമ്രാജ്യത്വമൂലധനം സ്വീകരിക്കുന്നതിനെതിരെ എന്തുകൊണ്ടാണ് സര്‍ക്കാര്‍ നടപടിയെടുക്കാത്തതെന്ന് ഇതില്‍നിന്ന് വ്യക്തമാണ്. വിവരാവകാശ നിയമത്തിന്റെ പിടിയില്‍നിന്നുപോലും ഈ സംഘടനകള്‍ രക്ഷപ്പെടുന്നു.
ആം ആദ്മി പാര്‍ട്ടിയുടെ രാഷ്ട്രീയത്തിന്റെ പരിമിതി അറിഞ്ഞുകൊണ്ടുതന്നെ കോണ്‍ഗ്രസ് രാഷ്ട്രീയത്തെ പിന്‍പറ്റുന്ന മാധ്യമങ്ങള്‍ കേജ്രിവാളിനെ മിശിഹയായി അവതരിപ്പിക്കുകയായിരുന്നു. ദല്‍ഹിയുള്‍പ്പെടെ നാല് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനെതിരെ ബിജെപി നേടിയ ചരിത്രപരമായ വിജയങ്ങളില്‍ ‘മോദി തരംഗം’ ഇല്ലെന്നുവരുത്താനുള്ള വിഫലശ്രമമായിരുന്നു കേജ്രിവാളിനെ വാഴ്ത്തിപ്പാടിയതിനു പിന്നില്‍. അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പുകളിലേയ്ക്ക് മത്സരം നടന്നത് ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ നരേന്ദ്രമോദിയും അരവിന്ദ് കേജ്രിവാളും തമ്മിലായിരുന്നു എന്നമട്ടിലാണ് ചിലരുടെ വിലയിരുത്തലുകള്‍ പോയത്. ബിജെപി വിജയത്തിന്റെ വ്യാപ്തി കുറച്ചു എന്നല്ലാതെ ദല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി നേടിയ വിജയം ഒരുതരത്തിലും ബിജെപിക്ക് എതിരായിരുന്നില്ല. ബിജെപി ഐതിഹാസിക വിജയം നേടിയ രാജസ്ഥാനിലും മധ്യപ്രദേശിലും ആം ആദ്മി പാര്‍ട്ടിയുടെ രാഷ്ട്രീയം ഒരു ഘടകമേ ആയിരുന്നില്ല. എന്നിട്ടും മോദിക്കെതിരെ കേജ്രിവാള് എന്ന രീതിയിലുള്ള പ്രചാരണം കോണ്‍ഗ്രസിന്റെ പരാജയത്തില്‍നിന്ന് ജനശ്രദ്ധ തിരിച്ചുവിടാന്‍ ലക്ഷ്യമിട്ടുള്ളതായിരുന്നു.
മുരളി പാറപ്പുറം
e-mail: [email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക: