രാജ്യത്തെ അഴിമതിവിമുക്തമാക്കാനുള്ള ലോക്പാല്‍ ബില്‍ ദശാബ്ദങ്ങള്‍ക്ക് ശേഷം രാജ്യസഭയും ലോക്സഭയും പാസാക്കുമ്പോള്‍ ബില്ലിന്റെ പ്രത്യേകതകള്‍കൊണ്ട് അത് ഇന്ത്യക്ക് ലോകചരിത്രത്തില്‍ ഇടം നേടിക്കൊടുത്തിരിക്കുകയാണ്. ഈ ബില്‍ പാസാക്കുന്നതിനുത്തരവാദി ഇതിനുവേണ്ടി സ്വജീവന്‍ പോലും പണയംവെച്ച് നിരാഹാരം അനുഷ്ഠിക്കാന്‍ തയ്യാറായ അണ്ണാ ഹസാരെയാണെന്ന് തീര്‍ത്തുപറയാം. ലോക്സഭയും രാജ്യസഭയും ബില്‍ പാസാക്കിയതോടെ അണ്ണാ ഹസാരെ രണ്ടാമത് തുടങ്ങിയ ഉപവാസസമരവും അവസാനിപ്പിച്ചു. ബിജെപി നിര്‍ദ്ദേശിച്ച ഭേദഗതികള്‍ അംഗീകരിച്ചും സ്വകാര്യ മേഖലയെയും സ്വകാര്യ പങ്കാളിത്തത്തെയും ലോക്പാല്‍ പരിധിയില്‍ കൊണ്ടുവരണമെന്ന സിപിഎം ആവശ്യം തള്ളിയുമാണ് രണ്ട് സഭകളും ബില്ലിനെ അംഗീകരിച്ചത്. രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കുന്നതോടെ ബില്‍ നിയമമാകും. യുപിഎ സര്‍ക്കാരിന്റെ കീഴില്‍ അരങ്ങേറിയ, കോടികളുടെ നഷ്ടമുണ്ടാക്കിയ, കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി, 2 ജി സ്പെക്ട്രം കുംഭകോണം, കല്‍ക്കരി അഴിമതി മുതലായവ മറക്കാന്‍ ഇനിയും സമയമായിട്ടില്ല. നികുതിവെട്ടിപ്പില്‍ 462 ദശലക്ഷം ഡോളര്‍ നഷ്ടമുണ്ടായതായി കണക്കാക്കപ്പെടുന്നു. ഈ പശ്ചാത്തലത്തിലാണ് പൊതുരംഗത്തെ അഴിമതി തടയുന്നതിനുള്ള സുപ്രധാന നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ലോക്പാല്‍ ബില്‍ ഇന്ത്യന്‍ ഭരണനേതൃത്വത്തില്‍ നടക്കുന്ന അഴിമതി തടയാന്‍ പുതിയ സംവിധാനമായി രൂപപ്പെടുന്നത്.
സിബിഐ ലോക്പാല്‍ നിയന്ത്രണത്തിലാകും. കേസുകളുടെ വിചാരണ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ പ്രത്യേക കോടതികള്‍ സ്ഥാപിക്കും. സിബിഐ ഡയറക്ടറെ നിയമിക്കുന്നത് പ്രധാനമന്ത്രി, ലോക്സഭാ പ്രതിപക്ഷനേതാവ്, ചീഫ് ജസ്റ്റിസ് എന്നിവരുള്‍പ്പെടുന്ന സമിതിയായിരിക്കും. പ്രധാനമന്ത്രിയും സംസ്ഥാന മന്ത്രിമാരും ലോക്പാലിന്റെ കീഴില്‍ വരും. രാജ്യസുരക്ഷ, ആണവോര്‍ജം, വിദേശകാര്യം, ബഹിരാകാശം തുടങ്ങിയ പ്രധാനമന്ത്രി കൈകാര്യം ചെയ്യുന്ന വിഷയങ്ങള്‍ ലോക്പാലിന് കീഴില്‍ വരില്ല. പ്രധാനമന്ത്രിയുള്‍പ്പെടെയുള്ള എല്ലാ പൊതുസേവകരും സര്‍ക്കാര്‍ ഫണ്ട് ഉപയോഗിക്കുന്ന സ്ഥാപനങ്ങളും നിശ്ചിത തുകയില്‍ കൂടുതല്‍ വിദേശഫണ്ട് സ്വീകരിക്കുന്ന സ്ഥാപനങ്ങളും ലോക്പാല്‍ പരിധിയില്‍ വരും. ബില്ലില്‍ രാഷ്ട്രപതി ഒപ്പിടുന്നതോടെ ലോക്പാല്‍ നിയമത്തിന്റെ ഭാഗമാകുമ്പോള്‍ ഭരണനേതൃത്വം സദാ നിരീക്ഷണവിധേയമാകുകയാണ്. അഴിമതിക്കെതിരെ സ്വതന്ത്രമായി നടപടിയെടുക്കാന്‍ അധികാരമുള്ള എട്ടംഗ സമിതിയില്‍ സുപ്രീംകോടതി ജഡ്ജി അല്ലെങ്കില്‍ ഹൈക്കോടതി ചീഫ്ജസ്റ്റിസ് പദവിയുള്ള നാല് ജുഡീഷ്യല്‍ അംഗങ്ങള്‍, അഴിമതി വിരുദ്ധ പോരാട്ടത്തില്‍ പരിചയസമ്പത്തുള്ള, സംശുദ്ധരായ മറ്റ് നാല് അംഗങ്ങള്‍ എന്നിവരുണ്ടാകും. പ്രധാനമന്ത്രി ലോക്പാലിന് കീഴില്‍വരും. പരാതി കിട്ടിയാല്‍ പ്രാഥമിക അന്വേഷണം ലോക്പാല്‍ നടത്തിയശേഷം സിബിഐക്കോ സിവിസിക്കോ കൈമാറാന്‍ ലോക്പാലിന് അധികാരമുണ്ട്. പക്ഷെ സിബിഐയെ നിയന്ത്രിക്കുന്നത് ലോക്പാല്‍ തന്നെയാകും.
കേസുകളുടെ വിചാരണ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ പ്രത്യേക കോടതികള്‍ സ്ഥാപിക്കപ്പെടും. ഇന്ത്യയില്‍ ഇന്ന് കേസന്വേഷണം തലമുറകള്‍ മാറിയാലും പൂര്‍ത്തിയാകാതെ തുടരാറുണ്ട്. സിബിഐ ഡയറക്ടര്‍ക്ക് പ്രോസിക്യൂഷന്റെ ചുമതല കൂടി വഹിക്കേണ്ടിവരും. അഴിമതി തടയാന്‍ ലോക്പാല്‍ ബില്‍ കൊണ്ടു മാത്രം കഴിയില്ലെന്ന് രാഹുല്‍ഗാന്ധിക്ക് വെളിപാടുണ്ടായിരിക്കുകയാണ്. ഇത് നഗ്നമായ ഇരട്ടത്താപ്പാണ്. കേന്ദ്രഭരണം അഴിമതി നടത്താന്‍ വേണ്ടി മാത്രമുള്ളതാണെന്ന് കരുതുന്ന ഒരു പാര്‍ട്ടിയുടെ നേതാവാണ് രാഹുല്‍. അധികാരത്തില്‍ തുടര്‍ന്ന ഒമ്പതുവര്ഷക്കാലത്തിലേറെ ഒന്നിന് പുറകെ ഒന്നായി സഹസ്രകോടികളുടെ അഴിമതികള്‍ നടത്തുകയും അന്വേഷണത്തെ അട്ടിമറിച്ചും നയിക്കുകയും ചെയ്ത ഒരു പാര്‍ട്ടിയുടെ നേതാവ് അഴിമതിവിരുദ്ധ നിയമത്തിന്റെ ബഹുമതി അവകാശപ്പെടുന്നത് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ അല്‍പ്പത്തമാണ്. അരവിന്ദ് കേജ്രിവാളും ഈ രൂപത്തിലുള്ള ലോക്പാലിനെ നിസ്സാരവല്‍ക്കരിച്ചു.
സമാജ്വാദി പാര്‍ട്ടി അംഗങ്ങള്‍ ലോക്സഭയിലും ബില്ലിനെ എതിര്‍ത്ത് മുലായംസിംഗ് യാദവിന്റെ നേതൃത്വത്തില്‍ സഭയില്‍നിന്നും ഇറങ്ങിപ്പോയി. ലോക്പാല്‍ ഇന്ത്യയില്‍ ഒരു പുതുതരംഗംതന്നെ സൃഷ്ടിക്കുമെന്നുറപ്പാണ്. അഴിമതിയുടെ പ്രതിരൂപമായ ഇന്ത്യയെ അഴിമതി വിമുക്തമാക്കി, പൊതുജനങ്ങള്‍ക്ക് നീതി ഉറപ്പാക്കുന്നതില്‍ ഈ ലോക്പാല്‍ ബില്‍ വിജയിക്കുമെന്ന് പ്രത്യാശിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: