കോതമംഗലം: ജോലിവാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ ജില്ലാ പഞ്ചായത്ത് അംഗത്തെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം ജില്ലാ പഞ്ചായത്ത് പോത്താനിക്കാട് ഡിവിഷന് അംഗം അനുമോള്‍ അയ്യപ്പനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൊച്ചിന് റിഫൈനറിയില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് വാരപ്പെട്ടി നടക്കുടി എല്‍ദോസിന്റെ കൈയ്യില്‍ നിന്ന് രണ്ടരലക്ഷം രൂപയും മാരമംഗലം മണ്ണാറത്തറയില്‍ ഷിജുവിന്റെ കൈയ്യില്‍ നിന്ന് മൂന്നാറലക്ഷം രൂപയും തട്ടിപ്പ് നടത്തിയതായാണ് പരാതി. എന്നാല്‍ തന്നെ മുന്നില്‍ നിര്‍ത്തി തട്ടിപ്പ് നടത്തി വഞ്ചിക്കുകയായിരുന്നു എന്നാണ് അനുമോള്‍ പറയുന്നത്. കേരള കോണ്‍ഗ്രസ്സിന്റെ ഒരു സംസ്ഥാനസമിതി അംഗത്തിന് തട്ടിപ്പില്‍ പങ്കുണ്ടെന്നും ഷാജി പടനിലം ആണ് ഇതിന്റെ മുഖ്യപ്രതിയെന്നും തന്റെ സഹോദരന് ജോലി നല്‍കാമെന്ന് പറഞ്ഞ് പിതാവില്‍ നിന്നും ഷാജി പടനിലം പണം തട്ടിയെടുത്തതായും അനുമോള്‍ പറഞ്ഞു.
കൊച്ചിന് റിഫൈനറി കേരള ഹൈകോടതി എന്നിവിടങ്ങളിലായി ജോലി നല്‍കാമെന്ന് വിശ്വസിപ്പിച്ച് 2011, 2012 കാലയളവില്‍ കോതമംഗലം താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ജില്ലാ പഞ്ചായത്തംഗവും ദളിത് ലീഗ് ജില്ലാ കമ്മറ്റി അംഗവും കോണ്‍ഗ്രസ്സ് കവളങ്ങാട് മണ്ഡലം ഭാരവാഹിയും ചേര്‍ന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്തതായും ആക്ഷേപം ഉയര്‍ന്നിരുന്നു. ഈ ആക്ഷേപം നിലനില്‍ക്കേയാണ് ഇന്നലെ ഉച്ചയ്ക്ക് വിളിച്ചുവരുത്തി പോലീസ് പല്ലാരിമംഗലത്ത് വച്ച് അറസ്റ്റ് ചെയ്തത്. എന്നാല്‍ തട്ടിപ്പിന് ഇരയായവര്‍ക്ക് പണം തിരികെ കൊടുക്കുന്നതിനുള്ള നടപടികള്‍ ചെയ്തുകൊണ്ടിരിക്കെ ജനപ്രതിനിധിയായ തന്നെ പോലീസ് തെറ്റായി വിവിരം നല്കി അറസ്റ്റു ചെയ്യുകയായിരുന്നെന്ന് അനുമോള്‍ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് അംഗത്തിന്റെ അറസ്റ്റിന് തുടര്‍ന്ന് കോതമംഗലം ഊന്നുകല്‍ മൂവാറ്റുപുഴ എന്നീ പോലീസ് സ്റ്റേഷനുകളില്‍ നിരവധി പരാതികള്‍ കിട്ടിയതായി സൂചനയുണ്ട്. അനുമോള്‍ അയ്യപ്പനെ മൂവാറ്റുപുഴ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. വര്‍ഷങ്ങളായി നിലനില്‍ക്കുന്ന പരാതിയുടെയും ആക്ഷേപത്തിന്റെയും അടിസ്ഥാനത്തിലാണ് അറസ്റ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: