എരുമേലി: ശബരിമല തീര്‍ത്ഥാടനത്തിനായി എത്തിയ സംഘത്തിലെ ലക്ഷക്കണക്കിനു രൂപ കവര്‍ന്ന സംഭവവുമായി ബന്ധപ്പെട്ട് തീര്‍ത്ഥാടകരോടൊപ്പം വന്ന തേനി ട്രിച്ചി സ്വദേശിയെ പൊലീസ് അന്വേഷണത്തിന്റെ ഭാഗമായി കസ്റ്റഡിയിലെടുത്തു. പണം മോഷ്ടിച്ച സംഭവത്തില്‍ പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞ സൂചനകളുടെ അടിസ്ഥാനത്തിലാണ് ട്രിച്ചി സ്വദേശിയെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ചൊവ്വാഴ്ച വെളുപ്പിന് രണ്ടുമണിയോടെയാണ് സംഭവം.
തേനി ട്രിച്ചി വളനാട് കൈക്കാട്ട് വില്ലേജ് മേഖലയില്‍ നിന്നും 9 ബസ്സുകളിലായി എത്തിയ അഞ്ഞൂറിലധികം തീര്‍ത്ഥാടകര്‍ ഒരുമിച്ച പേട്ടതുള്ളുന്നതിനിടെ ടൗണില്‍ നിന്നാണ് ബാഗ് കീറി ലക്ഷങ്ങള്‍ കവര്‍ന്നത്. ആര്.അഴകന് ഗുരുസ്വാമിയുടെ നേതൃത്വത്തിലുള്ള സംഘത്തിലെ തീര്‍ത്ഥാടകരുടെ പണം മുഴുവനും ഗുരുസ്വാമിയാണ് സൂക്ഷിച്ചിരുന്നത്.
കൊച്ചമ്പലത്തില്‍ നിന്നം പേട്ട തുള്ളി പള്ളിയില്‍ മറ്റു തീര്‍ത്ഥാടകര്‍ കയറിവരുന്നതിനിടെ ഗുരുസ്വാമി കാണിക്ക ഇടാനായി ബാഗ് പരിശോധിച്ചപ്പോഴാണ് ബ്ലേഡ് കൊണ്ട് ബാഗ് കീറി പണം നഷ്ടപ്പെട്ടവിവരം അറിയുന്നത്. ഉടനെ ഡ്യൂട്ടി പൊലീസിനെ വിവരമറിയിച്ച് സ്റ്റേഷനിലെത്തി തീര്‍ത്ഥാടകസംഘം പരാതി എഴുതി നല്‍കുന്നതിലെ താമസത്തിലും മറ്റും അക്ഷമരായി പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തു.
പോലീസ് സ്റ്റേഷന് പടിക്കല്‍ കുത്തിയിരിപ്പ് സമരം നടത്തി റോഡ് ഉപരോധിക്കുകയും ചെയ്തു. സംഭവം കൂടുതല്‍ സങ്കീര്‍ണമായതോടെ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പൊലീസും 6 മണിവരെ തീര്‍ത്ഥാടകരുമായി ചര്‍ച്ച നടത്തിയെങ്കിലും നഷ്ടപ്പെട്ട പണം തിരികെ ലഭിക്കാതെ മാറില്ലെന്ന നിലപാടില്‍ ഉറച്ചുനിന്നതോടെ പൊലീസിനും തലവേദനയായി. തുടര്‍ന്ന് ആറരയോടെ എരുമേലി എസ്ഐ ഇ.പി.റജിയുടെ നേതൃത്വത്തിലുള്ള വന്‍ പോലീസ് സംഘം പ്രതിഷേധക്കാരായ തീര്‍ത്ഥാടകരെ ബലമായി മാറ്റി വാഹനങ്ങളെ കടത്തിവിടുകയായിരുന്നു.
എരുമേലി ടൗണില്‍നിന്നും പണം നഷ്ടപ്പെട്ട തീര്‍ത്ഥാടകര്‍ ആദ്യം 15 ലക്ഷം രൂപയാണ് ഉണ്ടായിരുന്നതെന്ന് പറഞ്ഞുവെങ്കിലും പൊലീസ് രണ്ടാമത് നടത്തിയ വിശദമായ അന്വേഷണത്തില്‍ മൂന്നരലക്ഷം രൂപയാണ് ബാഗിലുണ്ടായിരുന്നതെന്നു കണ്ടെത്തുകയായിരുന്നു. ബസുകളില്‍ വന്ന തീര്‍ത്ഥാടകര്‍ ഗുരുസ്വാമിക്ക് നല്കിയ പണമാണിത്. പല തീര്‍ത്ഥാടകരും പലതരത്തിലാണ് പണം നല്‍കിയിരുന്നത്. ലഭിച്ച പണത്തില്‍ നിന്നും ചെലവായ തുക കറച്ചാണ് 3.5ലക്ഷം രൂപ കാണുമെന്ന നിഗമനത്തില്‍ പൊലീസ് എത്തിയത്.
ഇതിനിടെ മണിക്കൂറുകള്‍ നീണ്ടുനിന്ന റോഡ് ഉപരോധത്തെത്തുടര്‍ന്ന് കോട്ടയം ആര്‍ഡിഒ വി.ആര്.മോഹനപള്ള, കാഞ്ഞിരപ്പളളി ഡിവൈഎസ്പി എസ്.സുരേഷ്കുമാര്‍, മണിമല സിഐ അശോക് കുമാര്‍, എരുമേലി എസ്ഐ ഇ.പി.റെജി എന്നിവരുടെ അവസരോചിതമായ ഇടപെടല്‍ തീര്‍ത്ഥാടകര്‍ക്ക് ആശ്വാസവും പ്രതിസന്ധിക്ക് പരിഹരിക്കുന്നതില്‍ ശ്രദ്ധേയനീക്കവുമായി.
പണമെല്ലാം നഷ്ടപ്പെട്ട തീര്‍ത്ഥാടകര്‍ക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഡീസല്‍ അടിക്കാനുള്ള പണം നല്‍കാനും തീര്‍ത്ഥാടകര്‍ക്കുള്ള ഭക്ഷണം സന്നദ്ധ അന്നദാന കമ്മററി നല്‍കാനും തീരുമാനിച്ച് പ്രതിസന്ധി പരിഹരിക്കുകയായിരുന്നു.
തീര്‍ത്ഥാടകരുടെ പണം പേട്ടതുള്ളല്‍ പാതയില്‍ നഷ്ടപ്പെട്ട സംഭവം പൊലീസ് ഗൗരവമായി കണക്കിലെടുത്ത് പ്രത്യേക അന്വേഷണ സംഘത്തെ ചൊവ്വാഴ്ചതന്നെ തീര്‍ത്ഥാടകരുടെ ഗ്രാമത്തിലേക്ക് അയയ്ക്കുകയായിരുന്നു. കേരള – തമിഴ്നാട് തേനി പൊലീസ് ഉന്നത തല സംഘങ്ങളുടെ നിര്‍ദ്ദേശാനുസരണം ട്രിച്ചിലെത്തിയ പൊലീസ് ചില സംശയങ്ങളുടെ പേരിലാണ് ഒരാളെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. മോഷണസംഘത്തെപ്പറ്റിയുള്ള എന്തെങ്കിലും വിവരം ലഭിക്കുന്ന പ്രതീക്ഷയില്‍ ചോദ്യം ചെയ്യുന്നതോടൊപ്പം പ്രൊഫഷണല്‍ മോഷണസംഘത്തെപ്പറ്റിയും പൊലീസ് അന്വേഷിച്ചുവരികയാണ്. ഇതിനിടെ പൊലീസ് നിരീക്ഷണം ശക്തമാക്കാനും പോലീസ് തീരുമാനിച്ചു.
തീര്‍ത്ഥാടകര്‍ പേട്ടതുള്ളുന്ന സ്ഥലം, പാര്‍ക്കംഗ് ഗ്രൗണ്ടുകള്‍, വിരിപ്പന്തലുകള്‍ എന്നീ സ്ഥലങ്ങള്‍ പൊലീസിന്റെ കര്‍ശന നിരീക്ഷണത്തിലാക്കാനും തീരുമാനമായതായി എസ്ഐ ഇ.പി.റജി പറഞ്ഞു. നിലവില്‍ രാത്രികാല മഫ്ടി പോലീസ് സംഘത്തിന്റെ എണ്ണം വര്‍ദ്ധിപ്പിക്കാനും പോലീസ് ആലോചിക്കുന്നുണ്ട്. തീര്‍ത്ഥാടനമാരംഭിച്ച് ഒരുമാസത്തിനുള്ളില്‍ നടന്ന വലിയ കവര്‍ച്ചയാണിത്. തീര്‍ത്ഥാടക സംഘം പണം മൊത്തമായി സൂക്ഷിക്കുന്നതാണ് മോഷണത്തിന് പ്രത്യേകം വഴിയൊരുക്കുന്നതെന്നും പോലീസ് പറഞ്ഞു.
ഒന്നിലധികം വാഹനങ്ങളില്‍ വരുന്ന തീര്‍ത്ഥാടകസംഘങ്ങള്‍ അതാതു വാഹനങ്ങളിലെ ഓരോരുത്തരെ പണം സൂക്ഷിക്കാന്‍ ഏര്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശവും പോലീസിനുണ്ട്. തീര്‍ത്ഥാടകര്‍ ശബരിമല ദര്‍ശനത്തിനായി കൊണ്ടുവരുന്ന പണമത്രയും നഷ്ടപ്പെട്ടുപോകാതിരിക്കാന്‍ ഇത് ഏറെ ഗുണം ചെയ്യുമെന്നാണഅ പോലീസ് പറയുന്നത്.
എന്നാല്‍ പേട്ടതുള്ളല്‍ പാതയിലടക്കം തീര്‍ത്ഥാടകര്‍ വിശ്രമിക്കുന്ന കേന്ദ്രങ്ങളിലെ വെളിച്ചക്കുറവ് പരിഹരിക്കണമെന്നും രാത്രികാല പോലീസ് നിരീക്ഷണം ശക്തമാക്കണമെന്നും ഹൈന്ദവ സംഘടനകള്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: